കൊവിഡ് കാലത്തിന് ശേഷം തിയേറ്ററുകൾ സജീവമാകുമ്പോൾ ദേശീയ പുരസ്‌കാരങ്ങളുടെ നിറവിൽ മലയാള സിനിമയും മുന്നേറുകയാണ്. മികച്ച സിനിമയടക്കം ദേശീയ പുരസ്‌കാരത്തിന് അർഹത നേടിയ മലയാളചിത്രങ്ങളിൽ മിക്കതും റിലീസിനൊരുങ്ങുകയാണ്. കൊവിഡ് കാരണം റിലീസ് മാറ്റിവെച്ചതിനാൽ പ്രദർശനത്തിന് എത്തിയില്ലെങ്കിലും 2019ലെ ചലച്ചിത്ര അവാർഡുകളിലേക്ക് മരക്കാറും ബിരിയാണിയും ഉൾപ്പെടെയുള്ള ചിത്രങ്ങളും മാറ്റുരച്ചു. 100 കോടി ബജറ്റിലൊരുക്കിയ മലയാളത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം മുതൽ ഹ്രസ്വ ചിത്രം വരെ പുരസ്കാര പട്ടികയിൽ ഇടം പിടിച്ചുവെന്നതും ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തിൽ മലയാളത്തിനെ ശ്രദ്ധേയമാക്കുന്നു.
അഞ്ച് ഭാഷകളിലായി അമ്പതിലേറെ രാജ്യങ്ങളിൽ 5000 സ്‌ക്രീനുകളിലാണ് പ്രിയദർശന്‍റെ മോഹൻലാൽ ചിത്രം മരക്കാർ- അറബിക്കടലിന്‍റെ സിംഹം റിലീസ് ചെയ്യുന്നത്. മെയ് 13ന് തിയേറ്ററുകളിലൂടെ വമ്പൻ റിലീസായെത്തുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹം മികച്ച സിനിമ, വിഎഫ്എക്സ്, വസ്‌ത്രാലങ്കാരം എന്നിവക്ക് ദേശീയ പുരസ്കാരങ്ങൾ നേടി.
മികച്ച സിനിമ, വിഎഫ്എക്സ്, വസ്‌ത്രാലങ്കാരം (മരക്കാർ അറബിക്കടലിന്‍റെ സിംഹം) 2019 നവംബറിൽ പ്രദർശനത്തിനെത്തിയ ഹെലൻ കഥയിലും അവതരണത്തിലും മുന്നിട്ട് നിന്നു. മാത്തുക്കുട്ടി സേവ്യർ എന്ന സംവിധായകന്‍റെ തുടക്കത്തിന് ദേശീയ പുരസ്‌കാരം നൽകി അർഹമായ അംഗീകാരം. നവാഗത സംവിധായകനുള്ള അവാർഡിനൊപ്പം രഞ്ജിത് അമ്പാടിയിലൂടെ മികച്ച മേക്കപ്പ്മാനുള്ള പുരസ്‌കാരവും ഹെലൻ ചിത്രത്തിനായിരുന്നു. അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മലയാളത്തിൽ ഒരുക്കിയ സർവൈവർ ത്രില്ലർ ഹെലൻ തമിഴിലേക്കും ബോളിവുഡിലേക്കും റീമേക്കിനൊരുങ്ങുന്നുവെന്നതും ചിത്രത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുന്നു.
മികച്ച നവാഗത സംവിധായകൻ, മേക്കപ്പ് മാൻ (ഹെലൻ) നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന റോഡ് മൂവിയിൽ നിറഞ്ഞു നിന്ന കാഴ്‌ചകൾ. "കാമറയും കൂടെ ചാടട്ടെ"യെന്ന് പണ്ട് ശ്രീനിവാസൻ പറഞ്ഞ കോമഡിയെ അക്ഷരാർഥത്തിൽ ഗിരീഷ് ഗംഗാധരന്‍ പരീക്ഷിച്ച് വിജയിച്ചു. ഗപ്പിയിലും സോളോയിലും അങ്കമാലി ഡയറീസിലും നമ്മൾ കണ്ട ഫ്രെയിമുകൾ അയാളുടേതായിരുന്നു. മാംസക്കൊതിയിൽ ഒരുപറ്റം മനുഷ്യർ നെട്ടോട്ടമോടിയപ്പോൾ, ജല്ലിക്കട്ടിനായി കാമറയും പിടിച്ച് പോത്തിന് പിറകെ ഗിരീഷ് ഗംഗാധരനും ഓടി. ആ ഓട്ടം ജല്ലിക്കട്ടിനെ ഓസ്കർ ഔദ്യോഗിക എൻട്രിയിലേക്കെത്തിച്ചു. ഇന്ന് മികച്ച ഛായാഗ്രഹകന്‍റെ അവാർഡ് സ്വന്തമാക്കി 'ജിജി' (ഗിരീഷ് ഗംഗാധരന്‍) വീണ്ടും ദേശീയ തലത്തിലെത്തി.
മികച്ച ഛായാഗ്രഹകൻ (ജല്ലിക്കട്ട്) "ആരോടും പറയുക വയ്യ, ആ രാവിൻ നിനവുകളെല്ലാം..." സ്ഥിതി, നടൻ എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ സംസ്ഥാന അവാർഡ് നേടിയ പ്രഭാവർമയുടെ വരികൾക്കാണ് 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന ചിത്രത്തിലൂടെയാണ് കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ പ്രഭാവർമയുടെ നേട്ടം.
മികച്ച ഗാനരചയിതാവ് (കോളാമ്പി) സജിൻ ബാബുവിന്‍റെ ധൈര്യമാണ് ബിരിയാണി എന്ന ചലച്ചിത്രം. ഒരു സാധാരണ പിന്നാക്ക മുസ്‌ലിം സ്‌ത്രീയാണ് ചിത്രത്തിന്‍റെ കഥാബിന്ദു. എന്നാൽ അവളുടെ ഗാർഹിക ജീവിതത്തിലൂടെയും സാമൂഹിക- ലൈംഗിക ജീവിതത്തിലൂടെയും ബിരിയാണി കഥ തുടരുമ്പോൾ പുരുഷാധിപത്യത്തിനും മുത്തലാഖ് ഉൾപ്പെടെയുള്ള മതസംവിധാനത്തിനെതിരെയും ചിത്രം പ്രതിഷേധിക്കുന്നു. 2019ലെ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പ്രത്യേക ജൂറി പരാമർശത്തോടെ കനി കുസൃതിയുടെ ബിരിയാണിയും അംഗീകരിക്കപ്പെട്ടു.
ദേശീയ അവാർഡ് പ്രഖ്യാപനം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ മലയാളത്തിന്‍റെ പേര് ഉയർന്നുകേട്ടു. ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത 37 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം. നദിയ മൊയ്തു അഭിനയിച്ച ഒരു പാതിരാസ്വപ്നം പോലെ എന്ന ഹ്രസ്വചിത്രം മികച്ച കുടുംബമൂല്യമുള്ള സിനിമയായി തെരഞ്ഞെടുത്തു.
രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത കള്ളനോട്ടം മികച്ച മലയാളചിത്രമായി. സദാചാരവിഷയങ്ങളും സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും പ്രമേയമാക്കി ഒരുക്കിയ സിനിമ കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിലുൾപ്പെടെ ഇതിനകം പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
പൊതു സമൂഹം ഇപ്പോഴും ആദിവാസികളെ സ്വീകരിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങൾ പൊലിപ്പും തൊങ്ങലും ഇല്ലാതെ മുഖ്യധാരയിലേക്ക് കൊണ്ടു വരികയായിരുന്നു കെഞ്ചിര. നാടക പരിശീലന കളരികൾ നടത്തി ആദിവാസികൾക്കിടയിൽ നിന്നുള്ളവരെ ചിത്രത്തിലെ അഭിനയത്തിലേക്ക് എത്തിക്കുകയായിരുന്നു സംവിധായകൻ മനോജ് കാന. വലിയ കാൻവാസിൽ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ കെഞ്ചിരയുടെ ചിത്രീകരണത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇടയ്ക്ക് ചിത്രീകരണം നിർത്തി വക്കേണ്ടതായും വന്നു. അർഹിച്ച അംഗീകാരം, മികച്ച പണിയ സിനിമ. അവഗണിക്കപ്പെടുന്ന സമൂഹത്തിന് സിനിമയിലൂടെ വെളിച്ചം നൽകുകയായിരുന്നു മനോജ് കാന. ദേശീയ പുരസ്കാരത്തിലൂടെ കെഞ്ചിരക്ക് രാഷ്ട്രത്തിൻ്റെ പിന്തുണയും.
പത്ത് പ്രധാന പുരസ്‌കാരങ്ങൾ വാരിക്കൂട്ടി മലയാള സിനിമ തിളങ്ങുമ്പോഴും ആഷിക് അബുവിന്‍റെ വൈറസ്, റഷീദ് പാറക്കൽ സംവിധാനം ചെയ്ത സമീർ, മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ വാസന്തി, മധു സി. നാരായണന്‍റെ കുമ്പളങ്ങി നൈറ്റ്സ്, അനുരാജ് മനോഹറിന്‍റെ ഇഷ്ക്, ഗീതു മോഹൻദാസിന്‍റെ മൂത്തോൻ ചിത്രങ്ങൾ അവസാന റൗണ്ട് വരെ മത്സരരംഗത്തുണ്ടായിരുന്നുവെന്നതും ദേശീയതലം വരെ ഈ കൊച്ചുകേരളത്തിന്‍റെ യശസ്സുയർത്തുന്നു. 17 മലയാള ചലച്ചിത്രങ്ങളാണ് 67-ാമത് ദേശീയ അവാർഡിനായി അന്തിമഘട്ടം വരെ മാറ്റുരച്ചത്. ഇന്ത്യൻ സിനിമയിൽ ബോളിവുഡിന്‍റെ മാത്രം പേരെഴുതിച്ചേർക്കുന്ന പ്രവണതക്ക് ഒരു തിരുത്തെഴുത്ത് കൂടിയാണ് മലയാളത്തിന്‍റെ നേട്ടങ്ങൾ.