കാൻസറിനെ പൊരുതി തോൽപ്പിച്ച് നിറഞ്ഞ പുഞ്ചിരിയോടെ ശരണ്യ മടങ്ങിവരുമെന്നാണ് ഉറ്റവരും സ്‌നേഹിതരും ആരാധകരുമെല്ലാം പ്രതീക്ഷിച്ചിരുന്നത്.
കാർന്നുതിന്നുന്ന അർബുദത്തെ ആത്മവിശ്വാസത്തോടെ നേരിട്ട ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുമെന്ന് പലപ്പോഴായി സൂചനയുമുണ്ടായിരുന്നു.
എന്നാൽ പ്രതീക്ഷയെല്ലാം വിഫലമാക്കികൊണ്ട് കൊവിഡും ന്യുമോണിയയും പിടിമുറുക്കിയതോടെ ആ പോരാട്ടം അവസാനിപ്പിച്ച് വേദനയില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി.
വിജയവും തോൽവിയുമല്ല, പോരാട്ടം തന്നെയാണ് വിധിയെ തോൽപ്പിക്കാനുള്ള മരുന്നെന്ന സന്ദേശമാണ് ശരണ്യ ഈ ഒൻപത് വർഷങ്ങളിൽ പറഞ്ഞത്.
മെയ് 15ന് നന്ദു മഹാദേവയും മൂന്ന് മാസങ്ങൾക്കിപ്പുറം ശരണ്യയും വിടവാങ്ങുമ്പോഴും, അതിജീവനത്തിന്‍റെയും വേദനയിൽ തളരാതെ ജീവിക്കാൻ കുതിച്ച മനസ്സുകളുടെയും ഉടമകളായാണ് ഇരുവരും ഇനിയും ഓർമിക്കപ്പെടുന്നത്.
സിനിമയിലും സീരിയലിലും വളരെ സജീവമായി നിൽക്കുമ്പോഴാണ് ശരണ്യയിലേക്ക് തലവേദനയുടെ രൂപത്തിൽ കാൻസർ കോശങ്ങൾ എത്തുന്നത്. രണ്ട് മാസത്തോളം മൈഗ്രേനുള്ള മരുന്ന് കഴിച്ചു.
ഒരു സീരിയൽ സെറ്റിനിടെ കുഴഞ്ഞുവീണതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പരിശോധനയിലാണ് ശരണ്യയെ ട്യൂമർ പിടിമുറുക്കിയതായി മനസ്സിലാക്കിയത്.
പിന്നീട് അതിജീവനത്തിന്‍റെ നാളുകൾ... തുടരെത്തുടരെയുള്ള ശസ്‌ത്രക്രിയകളും റേഡിയേഷനും ഇടയ്‌ക്ക് വന്ന പക്ഷാഘാതവുമെല്ലാം പുഞ്ചിരിയോടെ നേരിട്ട പെൺകുട്ടി തന്‍റെ അവസ്ഥയിലൂടെ പോകുന്നവരോടും ശക്തമായി പോരിടാൻ ആഹ്വാനം ചെയ്‌തുകൊണ്ടേയിരുന്നു.
അർബുദത്തിന്‍റെ പോരാട്ടത്തിനിടെ വിവാഹിതയായ ശരണ്യയെ വീണ്ടും ട്യൂമറിന്‍റെ വേദന കീഴ്‌പ്പെടുത്താൻ ശ്രമിച്ചപ്പോൾ വിവാഹജീവിതവും പ്രശ്‌നത്തിലായി.
ശസ്‌ത്രക്രിയക്ക് ചെലവഴിക്കേണ്ടി വന്ന തുകയും ആരോഗ്യാവസ്ഥയുമെല്ലാം പ്രതിനായകന്‍റെ വേഷമണിഞ്ഞ് പലപ്പോഴായി ശരണ്യയെ കീഴടക്കാൻ ശ്രമിച്ചു.
പക്കലുണ്ടായിരുന്നതെല്ലാം ചികിത്സക്ക് വിറ്റഴിക്കേണ്ടി വന്നതോടെ സീരിയൽ കൂട്ടായ്‌മ ആത്മയും മറ്റ് സന്നദ്ധപ്രവർത്തകരും ശരണ്യക്ക് കരുതലേകി.
ആ സഹായഹസ്‌തത്തിൽ വാടകവീട്ടിലായിരുന്ന ശരണ്യയ്ക്കും അമ്മയ്‌ക്കും സ്വന്തമായി സ്നേഹസീമ എന്ന വീടും ഒരുങ്ങി.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയായിരുന്നു അഭിനയത്തിലെ തുടക്കം.
കലാഭവൻ മണിയുടെ ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ ശരണ്യ ശശി ആദ്യമായി സിനിമയിൽ അഭിനയിച്ചു. പിന്നീട് ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധ നേടി.
പ്രതിനായികയായും സഹനടിയായും ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയായിരുന്നു ശരണ്യ ശശി. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം ഉൾപ്പെടെ നിരവധി ജനപ്രിയ പരമ്പരകളിൽ താരം ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്.
മലയാളത്തിന് പുറമേ തമിഴിൽ ദൈവം തന്ത വീട് എന്ന സീരിയലിലും തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ലിറ്ററേച്ചറിൽ ബിരുദം നേടിയിട്ടുണ്ട്.
ശരണ്യക്ക് യാത്രാമൊഴിയേകി താരങ്ങളും സുഹൃത്തുക്കളും
തങ്ങളുടെ സഹപ്രവർത്തകയ്ക്ക് യാത്രാമൊഴി അറിയിച്ച് മലയാള സിനിമ- ടെലിവിഷൻ താരങ്ങൾ നടിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
മഞ്‌ജു വാര്യർ, ഉണ്ണി മുകുന്ദൻ, ഗിന്നസ് പക്രു, സുരഭി ലക്ഷ്‌മി, ഹരീഷ് പേരടി, മഞ്ജു പത്രോസ്, വൈക്കം വിജയലക്ഷ്‌മി തുടങ്ങി സിനിമാമേഖലയിലെ നിരവധിപേർ ശരണ്യക്ക് ആദാരഞ്ജലി കുറിച്ചത്.
More Read: നടി ശരണ്യ ശശി അന്തരിച്ചു ; വിയോഗം തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ
'പ്രാർഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി... ' എന്ന് ശരണ്യയുടെ ഉറ്റസുഹൃത്തായ സീമ ജി നായർ കുറിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ശരണ്യയ്ക്ക് സിനിമ- സീരിയൽ താരങ്ങളും സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളും ചേർന്ന് വീട് നിർമിച്ച് നൽകിയിരുന്നു. ഈ വീടിന് സീമയോടുള്ള സ്നേഹസൂചകമായി സ്നേഹസീമ എന്നാണ് പേര് നൽകിയിരിക്കുന്നത്.
അശ്വതി, ആര്യ, കിഷോർ സത്യ തുടങ്ങിയ സിനിമ- ടെലിവിഷൻ താരങ്ങളും ശരണ്യയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 'അവൾ പോയി.. വേദനകൾ ഇല്ലാത്ത ലോകത്തേക്ക്,' എന്നാണ് കൃഷ്‌ണപ്രഭ ആദാരാഞ്ജലി കുറിച്ചത്.