കൊല്ലം ശാസ്‌താംകോട്ടയിൽ വിസ്‌മയ എന്ന 24 കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സ്ത്രീധന വിഷയം നവമാധ്യമങ്ങളിൽ സംവാദത്തിന് വിഷയമാകുമ്പോള്‍ സിനിമാതാരങ്ങളടക്കമുള്ളവര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
'ഇന്ന് നീ നാളെ എന്‍റെ മകള്‍' എന്ന് കുറിച്ചുകൊണ്ട് നടന്‍ ജയറാം വിസ്മയയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നടൻ കാളിദാസ് ജയറാമും വിസ്‌മയയുടെ മരണത്തിൽ പ്രതികരിച്ചു.
വിസ്മയയുടെ മരണത്തിൽ ദുഖമുണ്ടെന്നും അവളുടെ മരണകാരണമാണ് തന്നെ നടുക്കിയതെന്നും കാളിദാസ് പറഞ്ഞു. ഇത്രയും സാക്ഷരതയും അറിവുമുള്ള ചുറ്റുപാടുണ്ടായിട്ടും ഇന്നും സ്ത്രീധനമെന്ന കുറ്റകൃത്യത്തോട് എന്തുകൊണ്ട് ആളുകൾ ബോധവാന്‍മാരാകുന്നില്ലെന്ന ആശങ്ക താരം പങ്കുവച്ചു.
More Read: വിസ്‌മയയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം നിഗമനം
വിസ്മയ തനിക്ക് ഒരു കത്തെഴുതിയിരുന്നുവെന്നും എന്നാൽ മരണം സംഭവിച്ചതിന് ശേഷമാണ് ആ കത്ത് തന്‍റെ പക്കലെത്തിയതെന്നും കാളിദാസ് പറഞ്ഞു. 'മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!' എന്നും കാളിദാസ് ഫേസ്ബുക്ക് പോസ്റ്റിനവസാനം കൂട്ടിച്ചേർത്തു.
പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകി വളർത്തിക്കൊണ്ട് വരണമെന്നും പിള്ളേരെ നൊന്തു പ്രസവിക്കുന്ന സ്‌ത്രീകൾക്കല്ലേ സ്ത്രീധനം തരേണ്ടതെന്നും ജഗതിയുടെ മകൾ പാർവതി ഷോൺ പ്രതികരിച്ചു.
സ്ത്രീധനത്തിന്‍റെ പേരിൽ പീഡനം അനുഭവിക്കുമ്പോൾ ആത്മഹത്യയല്ല തെരഞ്ഞെടുക്കേണ്ടതെന്നും ആ ബന്ധം ഉപേക്ഷിക്കാനുള്ള മനക്കരുത്ത് ആണ് ഉണ്ടാക്കിയെടുക്കേണ്ടതെന്നും നടി സുബി സുരേഷ് പറഞ്ഞു. പെൺകുട്ടികളെ കുരുതി കൊടുക്കുന്ന ഇത്തരമാളുകൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും സുബി കൂട്ടിച്ചേർത്തു.