കേരളം

kerala

ETV Bharat / sitara

ഗാന്ധര്‍വ്വ ശബ്ദത്തിന് ലഭിച്ചത് എട്ട് ദേശീയ പുരസ്‌കാരങ്ങള്‍ - legend singer yesudas

ആറ് പതിറ്റാണ്ട് പിന്നിട്ട സംഗീത സപര്യയിലൂടെ മലയാളത്തിന്‍റെ മഹാപ്രതിഭാസത്തിന് ലഭിച്ചത് എട്ട് ദേശീയ പുരസ്‌കാരങ്ങളാണ്. ഏറ്റവുമധികം തവണ ദേശീയ പുരസ്‌കാരം നേടിയ ഗായകനും യേശുദാസാണ്

legend singer yesudas win national awards in eight times  സ്വരഭംഗിക്ക് ലഭിച്ചത് എട്ട് ദേശീയ പുരസ്കാരങ്ങള്‍  എട്ട് ദേശീയ പുരസ്കാരങ്ങള്‍  പദ്മവിഭൂഷണ്‍ ജേതാവ് ഡോ.കെ.ജെ യേശുദാസ്  legend singer yesudas  yesudas win national awards in eight times
സ്വരഭംഗിക്ക് ലഭിച്ചത് എട്ട് ദേശീയ പുരസ്കാരങ്ങള്‍

By

Published : Jan 10, 2020, 3:55 PM IST

Updated : Jan 10, 2020, 4:43 PM IST

എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം മലയാളികളെ ഒന്നിച്ച് നിര്‍ത്തുന്ന സ്വര്‍ണ്ണനൂലിഴയാണ് പദ്മവിഭൂഷണ്‍ ജേതാവ് ഡോ.കെ.ജെ യേശുദാസ്. ആ ശബ്ദത്തെയും അതിന്‍റെ ഉടമയെയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യാത്തവര്‍ വിരളമാണ്. മാധുര്യവും ഗാംഭീര്യവും ഇഴചേര്‍ന്ന സ്വരം. കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന ആലാപന സൗകുമാര്യം. എണ്‍പതിന്‍റെ പടിവാതിലിലും സ്വരഭംഗിക്ക് തെല്ലും ഉടവ് വന്നിട്ടില്ല. ആറ് പതിറ്റാണ്ട് പിന്നിട്ട സംഗീത സപര്യയിലൂടെ മലയാളത്തിന്‍റെ മഹാപ്രതിഭാസത്തിന് ലഭിച്ചത് എട്ട് ദേശീയ പുരസ്കാരങ്ങളാണ്. ഏറ്റവുമധികം തവണ ദേശീയ പുരസ്‌കാരം നേടിയ ഗായകനും യേശുദാസാണ്. മലയാളത്തില്‍ ആറ് തവണയും ഹിന്ദിയിലും തെലുങ്കിലും ഓരോ തവണയും.

1972ല്‍ പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്‍റെ 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലെ 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' കേരളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിലൊന്നാണ്. വയലാര്‍ രാമവര്‍മ രചിച്ച് ജി.ദേവരാജന്‍ സംഗീതം നല്‍കിയ ഈ ഗാനത്തിനാണ് യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

1973ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ വയലാര്‍-ദേവരാജന്‍ ടീമിന്‍റെ 'പത്മതീര്‍ത്ഥമേ ഉണരൂ' എന്ന പാട്ടിനായിരുന്നു രണ്ടാമത്തെ ദേശീയ പുരസ്‌കാരം.

1976ല്‍ ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത ചിറ്റ്‌ചോര്‍ എന്ന ഹിന്ദി സിനിമയില്‍ രവീന്ദ്ര ജയിന്‍ സംഗീതവും ഗാനരചനയും നിര്‍വഹിച്ച 'ജബ് ദീപ് ജലേ ആനാ', 'ഗോരി തേരാ ഗാവ് ബഡാ പ്യാരാ' എന്നീ ഗാനങ്ങളിലൂടെ ദേശീയ പുരസ്കാരം യേശുദാസിനെ തേടിയെത്തി. കാഴ്ച കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് യേശുദാസിനെയാണെന്ന് രവീന്ദ്ര ജയിന്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

1982ല്‍ 'മേഘ സന്ദേശം' എന്ന തെലുങ്ക് ചിത്രത്തിലെ വെട്ടൂരി സുന്ദരരാമ മൂര്‍ത്തി രചനയും രമേഷ് നായിഡു സംഗീതവും നല്‍കിയ 'ആകാശ ദേശാന' എന്ന ഗാനത്തിനാണ് പിന്നീട് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

1987ല്‍ കമല്‍ സംവിധാനം ചെയ്ത 'ഉണ്ണികളേ ഒരു കഥ പറയാം' എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിനായിരുന്നു പുരസ്കാരം. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം രചിച്ചത് ബിച്ചു തിരുമലയായിരുന്നു.

1991ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഭരതത്തില്‍ രവീന്ദ്രന്‍ സംഗീതവും കൈതപ്രം ഗാനരചനയും നിര്‍വഹിച്ച സെമി ക്ലാസിക്കല്‍ ഗാനം 'രാമകഥാ ഗാനലയം' യേശുദാസിന് വീണ്ടും ദേശീയ പുരസ്കാരം നേടിക്കൊടുത്തു.

1993ല്‍ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത 'സോപാനം' എന്ന ചിത്രത്തിലെ പാട്ടുകള്‍ക്കും യേശുദാസിന് ദേശീയ അവാര്‍ഡ് ലഭിച്ചു. കൈതപ്രത്തിന്‍റെ വരികള്‍ക്ക് എസ്. പി വെങ്കിടേഷാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്.

പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം 2017ല്‍ മലയാളത്തിന്‍റെ ഗാനഗന്ധര്‍വനെ തേടി ഒരിക്കല്‍ കൂടി ദേശീയ ചലച്ചിത്ര പുരസ്‌കാരമെത്തി. മങ്ങാത്ത പ്രതിഭക്ക് മുന്നില്‍ പകരം വെക്കാനില്ലാത്ത സ്വരമാധുര്യത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി രാജ്യം ആദരത്തിന്‍റെ പൊന്നാടയണിയിച്ചു. ഇതോടെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം എട്ടാം തവണ അദ്ദേഹത്തിന് ലഭിച്ചു. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന സിനിമയില്‍ രമേഷ് നാരായണന്‍ സംഗീതവും പ്രഭ വര്‍മ രചനയും നിര്‍വഹിച്ച 'പോയ് മറഞ്ഞ കാലം' എന്ന ഗാനത്തിനായിരുന്നു പുരസ്‌കാരം.

Last Updated : Jan 10, 2020, 4:43 PM IST

ABOUT THE AUTHOR

...view details