ന്യൂഡൽഹി:93-ാമത് ഓസ്‌കർ പുരസ്‌കാരത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട് തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി ചിത്രത്തിനെ തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 14 അംഗ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഐഎഫ്എഫ്ഐയിൽ ഉൾപ്പടെ ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
ജെല്ലിക്കട്ടിന് ഓസ്‌കർ എൻട്രി - best international feature film oscar news
മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് മലയാളചിത്രം ജെല്ലിക്കട്ടിനെ തെരഞ്ഞെടുത്തത്.
മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് മലയാളചിത്രം മത്സരിക്കുന്നത്. ആന്‍റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. സംവിധാന മികവ് കൊണ്ടും ഗിരീഷ് ഗംഗാധരന്‍റെ ഛായാഗ്രഹണം കൊണ്ടും അവതരണശൈലിയിലും പ്രമേയത്തിലും വ്യത്യസ്‌തത അവതരിപ്പിച്ച ചിത്രം ടൊറന്‍റോ ചലച്ചിത്രമേളകൾ ഉൾപ്പടെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിരുന്നു. 2011ന് ശേഷം ഓസ്‌കർ നാമനിർദേശം ലഭിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ജല്ലിക്കട്ട്. നേരത്തെ സലിം അഹമ്മദിന്‍റെ ആദാമിന്‍റെ മകൻ അബുവാണ് അക്കാദമി പുരസ്‌കാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൊവിഡ് കാരണം നീട്ടിവെച്ച അക്കാദമി പുരസ്‌കാര ചടങ്ങ് 2021 ഏപ്രിൽ 25ന് ലോസ് ഏഞ്ചൽസിൽ വച്ച് നടത്തും.