ഇപ്പൊ ശരിയാക്കിത്തരാം... ഒരു ചെറിയ സ്പാനറുമെടുത്ത് കുതിരവട്ടം പപ്പു താണ്ടിയ താമരശ്ശേരി ചുരം ഇന്നും മലയാളസിനിമയുടെ യാത്രയിൽ പതിഞ്ഞുതന്നെ കിടപ്പുണ്ട്. സാക്ഷാൽ ബേപ്പൂർ സുൽത്താൻ ഭാർഗവീനിലയത്തിൽ അദ്ദേഹത്തെ കുതിരവട്ടം പപ്പുവെന്ന് വിളിച്ചു. അത് പിന്നീട് കേരളം മുഴുവൻ ഏറ്റുവിളിച്ചു.
കോഴിക്കോടുകാരനായ പത്മദളാക്ഷൻ ചെറുപ്പകാലം മുതൽ പപ്പുവെന്നാണ് അറിയപ്പെട്ടിരുന്നത്. അതിലേക്ക് ബഷീർ ചേർത്തുവച്ച കുതിരവട്ടം കൂടി വന്നപ്പോൾ സിനിമയും പ്രേക്ഷകരും പപ്പുവും അത് തന്നെ സ്വീകരിച്ചു. മൂടുപടത്തിൽ തുടങ്ങി ശുദ്ധവും സ്വാഭാവികതയും നിറഞ്ഞ ഹാസ്യത്തിലൂടെയും നേർത്ത രംഗങ്ങളിൽ കരയിപ്പിച്ചും കാലാതീതമായി മലയാളസിനിമയിൽ കുതിരവട്ടം പപ്പുവിന്‍റെ ഓർമകൾ തങ്ങിനിൽക്കുന്നുണ്ട്. സംവിധായകൻ നൽകുന്ന കഥാസന്ദർഭത്തെ അവതരണശൈലിയിലും സംഭാഷണത്തിൽ അസ്വാഭാവികതയുടെ കലർപ്പില്ലാതെ പറഞ്ഞുഫലിപ്പിച്ചും അദ്ദേഹം സ്‌ക്രീനിൽ പകർത്തിയപ്പോഴൊക്കെ മലയാളി ഓരോ ഡയലോഗും ഏറ്റുപറഞ്ഞു. തേന്മാവിൻ കൊമ്പത്ത് കണ്ടിറങ്ങിയവർ "ടാസ്‌കി വിളിയെടാ..." ഓർത്തു ചിരിച്ചു. ദി കിംഗ്, ആൾക്കൂട്ടത്തിൽ തനിയെ ചിത്രങ്ങളിൽ പപ്പുവിന്‍റെ കണ്ണുകൾക്കൊപ്പം പ്രേക്ഷകനും കരഞ്ഞു.
അഭിനയം അഭിനിവേശമായിരുന്നു അദ്ദേഹത്തിന്. കല്യാണവേദികളിൽ നിമിഷനാടകങ്ങൾ അവതരിപ്പിച്ചും പിന്നീട് ചെറിയ ചെറിയ നാടകങ്ങളിലൂടെ അഭിനയത്തിൽ സജീവമായി. പതിനേഴാം വയസിൽ നാടകത്തിലെ നായകനായും അഭിനയിച്ചു. പ്രൊഫഷണൽ നാടകങ്ങളുൾപ്പെടെ അരങ്ങിൽ പപ്പു അനുസ്‌മരണീയ പ്രകടനങ്ങൾ കാഴ്‌ചവച്ചപ്പോൾ സമസ്യയിലൂടെ അദ്ദേഹത്തിന് മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
മുടിയനായ പുത്രനിലെ പപ്പുവിന്‍റെ പ്രകടനമികവ് കണ്ട് സിനിമക്ക് പറ്റിയ കലാകാരനാണ് കുതിരവട്ടം പപ്പുവെന്ന് രാമു കാര്യാട്ട് മനസിലാക്കി. അങ്ങനെ 1963ൽ മൂടുപടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രംഗപ്രവേശം. ചെമ്പരത്തി, അങ്ങാടി, അവളുടെ രാവുകൾ... ഭാർഗവീ നിലയത്തിന് ശേഷം കുതിരവട്ടം പപ്പുവിന്‍റെ ജൈത്രയാത്ര തുടങ്ങി.
മലയാളത്തിന്‍റെ ഹാസ്യത്രയങ്ങളിൽ ഒരാൾ കോഴിക്കോടൻ ശൈലിയായിരുന്നു അദ്ദേഹം കൂടുതലും ഉപയോഗിച്ചിരുന്നത്. അത് പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതുമായി. രൂപത്തിലോ ചേഷ്‌ടകളിലോ മാറ്റം വരുത്തേണ്ടി വന്നില്ല, പെരുമാറ്റത്തിലെ പന്തികേട് മതി താരത്തിന്‍റെ കഥാപാത്രങ്ങളെ മനസിലാക്കാൻ. "അല്ല ഇതാരാ വാരമ്പിള്ളിയിലെ മീനാക്ഷി അല്ലയോ", "എന്നെ ശരിക്കുമൊന്ന് ശ്രദ്ധിച്ചേ, എന്‍റെ പെരുമാറ്റത്തില് എന്തെങ്കിലും പന്തികേടുണ്ടോന്ന്?" മണിച്ചിത്രത്താഴിൽ എണ്ണം പറയാവുന്ന രംഗങ്ങളിൽ മാത്രമാണുള്ളതെങ്കിലും കാട്ടുപറമ്പൻ ചേട്ടൻ ചിത്രത്തിലെ പ്രധാന സാന്നിധ്യം തന്നെയായിരുന്നു.
മൂടുപടം ചിത്രത്തിലൂടെ തുടക്കം അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പപ്പു, മാളക്കും ജഗതിക്കുമൊപ്പം മലയാളത്തിന്‍റെ ഹാസ്യത്രയങ്ങളിലൊരാളായും ഇടം പിടിച്ചു. പ്രായാധിക്യം വന്നപ്പോഴും അദ്ദേഹം തന്‍റെ അഭിനിവേശത്തെ കൈവിട്ടിരുന്നില്ല. സുന്ദരകില്ലാഡിക്ക് ശേഷം കുതിരവട്ടം പപ്പു സമ്മർ ഇൻ ബത്‌ലഹേമിലെ ക്ഷണം സ്വീകരിച്ചതും അതിനാൽ തന്നെയാണ്. എന്നാൽ, ആരോഗ്യം അത്രയേറെ അദ്ദേഹത്തെ അഭിനയിക്കാൻ അനുവദിക്കാത്തതിനാലാണ് പപ്പുവിന്‍റെ കഥാപാത്രം കലാഭവൻ മണിയിലേക്ക് എത്തിയത്.
ഭാർഗവീ നിലയം ചിത്രത്തിലെ വേലക്കാരന്‍റെ വേഷത്തിലൂടെ ശ്രദ്ധേയനായി അവസാന കാലത്ത് അക്ഷര തിയേറ്റഴ്സ് എന്ന നാടകസമിതിക്ക് അദ്ദേഹം രൂപം നൽകി. കല കലാകാരനെ തളർത്തില്ലെന്ന് ആവർത്തിച്ചുപറയുകയാണ് കുതിരവട്ടം പപ്പുവും അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിലെ ചുരങ്ങളും. 2000 ഫെബ്രുവരി 25ന് ഹൃദയസ്തംഭനത്തെ തുടർന്ന് പപ്പു വിടപറഞ്ഞു. രഞ്ജിത് മനസിൽ വച്ച ചെരുപ്പുകുത്തിയുടെ വേഷമാടാതെയാണ് കുതിരവട്ടം മറഞ്ഞുപോയത്. മറ്റൊരാളെ ആ കഥാപാത്രത്തിലേക്ക് മാറ്റിചിന്തിക്കാൻ സംവിധായകനുമാവാത്തതിനാൽ സിനിമ അവിടെത്തന്നെ അവസാനിപ്പിക്കുകയായിരുന്നു. പകരം വെക്കാനാവാത്ത അനുഭവമൂർത്തിയാണ് കുതിരവട്ടം പപ്പുവെന്ന് ഈ യാഥാർഥ്യം പറഞ്ഞുതരും, ഒപ്പം അദ്ദേഹം തകർത്താടിയ വേഷങ്ങളും.
1936 ഡിസംബർ 24 ന് കോഴിക്കോട് ജില്ലയിലെ ഫറൂക്കിൽ ജനിച്ച പത്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു 2000 ഫെബ്രുവരി 25ന് അന്തരിച്ചു.