കേരളം

kerala

ETV Bharat / sitara

മലയാളത്തിന്‍റെ മാണിക്യവീണയുടെ ഓർമയ്‌ക്ക് പതിന്നാലാണ്ട് - paravoor deavrajan

മലയാളത്തിലും തമിഴിലുമായി 350ലേറെ സിനിമകളിലെ 3000ൽ പരം ഗാനങ്ങള്‍ക്ക് ഈണം പകർന്ന ജി. ദേവരാജൻ മാസ്റ്ററുടെ 14-ാം ചരമവാർഷികമാണിന്ന്.

മറക്കാൻ പറ്റുമോ?  മാണിക്യവീണയുടെ ഓർമ  പതിനാലാം വാർഷികം ദേവരാജൻ  ജി. ദേവരാജൻ മാസ്റ്റർ  പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍  G Devarajan Master  paravoor deavrajan  deavarajan dath anniverasary
ജി. ദേവരാജൻ മാസ്റ്റർ

By

Published : Mar 15, 2020, 9:14 AM IST

ഉജ്ജയിനിയിലെ ഗായിക..,ആയിരം പാദസരങ്ങൾ കിലുങ്ങി.., മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.., ഏഴു സുന്ദര രാത്രികൾ.., എങ്ങനെ മറക്കും മലയാളികളുടെ ചുണ്ടുകളിൽ ഈണമായി മാറിയ ഈ ഗാനങ്ങൾ. മാണിക്യവീണയുമായി മനസിലിടം പിടിച്ച അനശ്വരനായ സംഗീതജ്ഞൻ. കവിത തുളുമ്പുന്ന ഒരുപിടി ഗാനങ്ങൾ മലയാളികളുടെ ഗൃഹാതുരത്വത്തിലേക്ക് ചേർത്തുവച്ച മലയാള സംഗീത ലോകത്തിന്‍റെ മഹാരഥൻ. വയലാറിന്‍റെയും ഒഎൻവിയുടെയും വരികൾക്ക് ജീവൻ നൽകിയ ജി. ദേവരാജൻ മാസ്റ്റർ വിടപറഞ്ഞിട്ട് ഇന്നേക്ക് 14 വർഷം.

1927 സെപ്റ്റംബര്‍ 27ന് കൊല്ലം ജില്ലയിലെ പരവൂരില്‍ മൃദംഗ വിദ്വാനായിരുന്ന കൊച്ചു ഗോവിന്ദനാശാന്‍റെയും കൊച്ചു കുഞ്ഞിന്‍റെയും മകനായിട്ടാണ് ജി. ദേവരാജന്‍റെ ജനനം. പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്നാണ് മുഴുവൻ പേര്. കോട്ടപ്പുറം ഹൈസ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മൃദംഗ വിദ്വാന്‍ ആയിരുന്ന അച്ഛനായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതത്തിലെ ആദ്യത്തെയും അവസാനത്തെയും ഗുരു. അച്ഛന്‍റെ കീഴിൽ സംഗീതം അഭ്യസിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പതിനെട്ടാം വയസിൽ ദേവരാജൻ മാസ്റ്റർ സംഗീതക്കച്ചേരികളിലും പങ്കെടുത്തിരുന്നു. തൃശ്ശിനാപ്പളളി റേഡിയോ നിലയത്തിലൂടെ അദ്ദേഹത്തിന്‍റെ സംഗീതക്കച്ചേരിയുടെ ആദ്യ പ്രക്ഷേപണവും നടത്തിയിട്ടുണ്ട്. തുടർന്ന്, സംഗീതസംവിധായകനായുള്ള ദേവരാജന്‍റെ അരങ്ങേറ്റം കെ.പി.എ.സിയിലൂടെയായിരുന്നു. സ്വരസ്ഥാനങ്ങളുടെ കണിശതയും സംഗീത ശാസ്ത്രത്തിലുള്ള പ്രാവിണ്യവും ദേവരാജൻ മാസ്റ്ററിന് സംഗീതലോകത്തിൽ ഒരു പ്രത്യേക സ്ഥാനം നൽകിത്തുടങ്ങി. കെ.പി.എ.സി യുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ തന്നെ 1955ല്‍ "കാലം മാറുന്നു " എന്ന സിനിമയിലെ ഗാനങ്ങളുടെ സംഗീത സംവിധായകനായി. ദേവരാജന്‍ മാസ്റ്ററുടെ ആദ്യ സിനിമാ സംഗീത സംവിധാനവും ഒ.എന്‍.വി കുറുപ്പിന്‍റെ ആദ്യ സിനിമാ ഗാന രചനയും ഈ ചിത്രത്തിലൂടെയായിരുന്നു.

സിനിമയില്‍ സജീവമായപ്പോൾ സംഗീതക്കച്ചേരികളില്‍ അദ്ദേഹം അൽപം വിട്ടു നിന്നു. നാടോടിപ്പാട്ടും അർധശാസ്ത്രീയസംഗീതവും ഹിന്ദുസ്ഥാനി ഗാനങ്ങളും എല്ലാം തന്‍റേതായ ശൈലിയിൽ ചിട്ടപ്പെടുത്തിയ ദേവരാജൻ മാസ്റ്റർ മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംഗീതസംവിധായകനായി. താൻ ഈണം നൽകുന്ന ഗാനങ്ങളിൽ ഭാവവും അക്ഷരസ്‌ഫുടതയും വികാര പൂർണതയും കൊണ്ടുവരാനും മാസ്റ്റര്‍ക്ക് കഴിഞ്ഞു. പാലാഴിക്കടവിൽ..,പെരിയാറേ പെരിയാറേ.., ചന്ദ്രകളഭം ചാർത്തിയുറങ്ങും.., യവനസുന്ദരീ.., ഇഷ്ടപ്രാണേശ്വരി.., തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടി.., താഴമ്പൂ മണമുളള തണുപ്പുളള രാത്രിയിൽ.., മഞ്ഞലയിൽ മുങ്ങിത്തോർത്തി.., എന്നിങ്ങനെ കേരളക്കരയിൽ ഇന്നും ഒഴുകി നടക്കുന്ന ഗാനങ്ങൾ. മലയാളത്തിലും തമിഴിലുമായി 350ലേറെ സിനിമകളിലെ 3000ൽ പരം ഗാനങ്ങള്‍ക്ക് പിന്നിലുള്ള പ്രതിഭ. മലയാള സിനിമയുടെ ഗാനങ്ങൾക്ക് ജീവൻ നൽകുമ്പോൾ ഇത്ര അധികം രാഗങ്ങൾ ഉപയോഗിച്ച മറ്റൊരു സംഗീതസംവിധായകനില്ലെന്നതും മറ്റൊരു വസ്‌തുത.

മലയാളത്തിന് മറക്കാനാവാത്ത സംഗീതത്തിന്‍റെ കുലപതി നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കുമാര സംഭവം, ത്രിവേണി , ചിദംബരം എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ദേവരാജൻ മാസ്റ്ററിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, ജെ.സി ഡാനിയേൽ പുരസ്‌കാരവും പ്രേം നസീര്‍ അവാര്‍ഡ്, പട്ടത്തുവിള കരുണാകരന്‍ സ്‌മാരക അവാര്‍ഡ്, പേശും പടം അവാര്‍ഡ് തുടങ്ങിയ നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കി. ഒടുക്കം 2006 മാർച്ച് 15ന് മലയാള സംഗീത ലോകത്തിന്‍റെ മാസ്റ്റർ വിട വാങ്ങുമ്പോൾ അത് കേരളക്കരയ്‌ക്ക് ഒരു തീരാനഷ്‌ടം കൂടിയായിരുന്നു.

ABOUT THE AUTHOR

...view details