വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിഖ് അബുവിന്‍റെ സിനിമാപ്രഖ്യാപനവും തുടർന്ന് മലബാർ കലാപം പശ്ചാത്തലമാക്കി അലി അക്ബർ പുതിയ ചിത്രം സംവിധാനം ചെയ്യുമെന്ന് അറിയിച്ചതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വാരിയംകുന്നനെ അലി അക്ബര്‍ നെഗറ്റീവ് റോളിലായിരിക്കും അവതരിപ്പിക്കുകയെന്നും തമിഴ് താരം തലൈവാസല്‍ വിജയ് ആയിരിക്കും ഈ റോളിൽ എത്തുകയെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു.
പൊതുസമൂഹത്തിൽ നിന്ന് പണം സമാഹരിച്ചാണ് അലി അക്ബർ '1921 പുഴ മുതല്‍ പുഴ വരെ' എന്ന ടൈറ്റിലിൽ സിനിമ നിർമിക്കുന്നത്. മമധർമ എന്നാണ് സിനിമയ്ക്കായുള്ള ജനകീയ കൂട്ടായ്മയുടെ പേര്.
ചിത്രത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾക്കായി മുമ്പ് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ സംവിധായകൻ പണം അഭ്യർഥിച്ചിരുന്നു.എന്നാല്‍ ഇക്കൊല്ലത്തെ വിഷുക്കണി മമധർമയ്ക്ക് സമർപ്പിക്കണം എന്ന് അഭ്യർഥിച്ച് അലി അക്ബർ ഫേസ്ബുക്കിൽ വീണ്ടും പോസ്റ്റ് പങ്കുവച്ചു. സിനിമയുടെ 60 ശതമാനം പൂർത്തിയായെന്നും മെയ് മാസം ആരംഭിക്കുന്ന നിർമാണപ്രവർത്തനങ്ങൾക്കായി ഇനിയും തുക ആവശ്യമാണെന്നും സംവിധായകൻ പറഞ്ഞു.
ഇതുവരെ ലഭിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കണക്കും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 1,17,42859 രൂപ ലഭിച്ചതായും 30,76530 രൂപ മിച്ചമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ നിർമാണത്തിന് പൂർണ പിന്തുണ അറിയിച്ച് കുറേ പേർ ധൈര്യം പകരുന്നതായും നിരാശപ്പെടുത്താൻ പതിനായിരക്കണക്കിന് ശത്രുക്കൾ ചുറ്റിനുമുണ്ടെന്നും സംവിധായകൻ വിശദീകരിച്ചു.