"നിങ്ങളുടെ ഹാസ്യം ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. നിങ്ങൾ നട്ട മരങ്ങൾ ഞങ്ങൾക്ക് കൂടുതൽ ശ്വസനവായു നൽകി...." വിവേകിന്‍റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവുന്നതല്ല സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആരാധകർക്കും. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം വേദനയോടെ പങ്കുചേരുകയാണ് മലയാളം, തമിഴ്, തെലുങ്ക് സിനിമാലോകത്തെ പ്രമുഖർ. വളരെ നേരത്തെ യാത്രയായി എന്നാണ് പലരും അനുശോചന കുറിപ്പിൽ പറയുന്നത്. തലൈവ രജനികാന്തും ഉലകനായകൻ കമൽ ഹാസനും മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങി നിരവധിപേർ വിവേകിന്‍റെ വേർപാടിൽ അന്ത്യാഞ്ജലി കുറിച്ചു. ശിവാജിയിലെ ഓർമകൾ പങ്കുവച്ചാണ് രജനികാന്ത് അനുശോചനം എഴുതിയത്.
തലൈവ രജനികാന്തിനൊപ്പം വിവേക്
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും കലാകാരന്‍റെ അപ്രതീക്ഷിത നഷ്ടത്തിൽ ആദരാഞ്ജലി അറിയിച്ചു.
ദശാബ്ദങ്ങളെ ചിരിപ്പിച്ച കലാകാരൻ എന്ന് എ.ആർ റഹ്മാൻ പറഞ്ഞു.
വിവേക് സർ ഞങ്ങളുടെ ഓർമകളിലൂടെയും ചിന്തകളിലൂടെയും തലമുറകൾ കടന്നും ജീവിക്കുമെന്നും അങ്ങയുടെ കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം ചേർന്നുനിൽക്കുന്നതായും സൂര്യ പറഞ്ഞു.
തമിഴ് താരങ്ങളായ സത്യരാജ്, രാധിക ശരത് കുമാർ, ഖുശ്ബു സുന്ദർ, കാർത്തി, വിക്രം പ്രഭു, പ്രകാശ് രാജ്, ആത്മിക, ആര്യ, അഞ്ജലി, ജനീലിയ ദേശ്മുഖ്, ചിയാൻ വിക്രം, ഗൗതം കാർത്തിക്, വിഷ്ണു വിശാൽ, ഹരീഷ് കല്യാൺ, സൂരി, മാധവൻ, സിമ്രാൻ, ജനനി, സൗന്ദര്യ രജനികാന്ത്, നിക്കി ഗൽറാണി, ഹൻസിക, രാകുൽ സിംഗ്, രാഹുൽ രവീന്ദ്രൻ, സിബി സത്യരാജ്, രാഘവ ലോറൻസ്, സാമന്ത അക്കിനേനി, നാസർ, ജയം രവി, അർജുൻ സർജ, ശരത് കുമാർ, ധനുഷ്, തമന്ന എന്നിവരും അനുശോചനമറിയിച്ചു.
നിവിൻ പോളി, ടൊവിനോ തോമസ്, പൃഥ്വിരാജ്, അജു വർഗീസ്, കൈലാഷ് തുടങ്ങി മലയാളസിനിമാമേഖലയും താരത്തിന്‍റെ വിയോഗത്തിൽ ആദരാഞ്ജലി കുറിച്ചു. തെലുങ്ക് നടന്മാരായ കാർത്തികേയ, വെങ്കടേഷ് എന്നിവരും ദുഃഖം രേഖപ്പെടുത്തി.
ശങ്കർ മഹാദേവൻ, ഡി.ഇമ്മാൻ, സന്തോഷ് നാരായണൻ, ജിബ്രാൻ, ഗാനരചയിതാവ് കരുണാകരൻ, ഗായകൻ മനോ എന്നിങ്ങനെ സംഗീതമേഖലയിലെ പ്രമുഖർ നടന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കം അറിയിച്ചു.
"എന്‍റെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോൾ ആദ്യം എന്നെ ഫോണിൽ വിളിച്ച് ആശംസയറിയിച്ച വ്യക്തി"യെ അനുസ്മരിച്ചാണ് ഇതിഹാസ നടന്‍റെ മരണത്തിൽ യുവ സംഗീതജ്ഞൻ അനിരുദ്ധ് രവിചന്ദർ ദുഃഖം രേഖപ്പെടുത്തിയത്.
സംവിധായകൻ ലോകേഷ് കനകരാജ്, എ.ആർ മുരുകദോസ്, ചേരൻ, ധനഞ്ജയൻ, സെൽവരാഘവൻ, അറ്റ്ലീ, കാർത്തിക് സുബ്ബരാജ്, പാ രഞ്ജിത് എന്നിവരും നിർമാതാവ് അർച്ചന കൽപാത്തിയും വിവേകിന് ആദരാഞ്ജലി അറിയിച്ചു.