കേരളം

kerala

ഈശോ മോഷണമോ?... ഗൂഢാലോചനയെന്ന് തിരക്കഥാകൃത്ത്

By

Published : Aug 9, 2021, 1:06 PM IST

ഈശോ സിനിമയുടെ കഥ മോഷണമാണ് എന്ന് ആരോപിച്ച എഴുത്തുകാരനും ആ അഭിമുഖം പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനലിനെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. 'ഈശോ വക്കീലാണ്' എന്ന സിനിമക്ക് ഇല്ലാത്ത പ്രശ്‌നം ഈശോ എന്ന ചിത്രത്തിന് വരുന്നതിനാൽ ഇത് സംവിധായകൻ നാദിർഷക്ക് എതിരെയുള്ള ഗൂഢാലോചനയാണെന്നും തിരക്കഥാകൃത്ത് പ്രതികരിച്ചു.

സുനീഷ് വാരനാട് തിരക്കഥ ഈശോ വാർത്ത  സുനീഷ് വാരനാട് പ്രതികരണം വാർത്ത  സുനീഷ് വാരനാട് എഴുത്തുകാരൻ വാർത്ത  സുനീഷ് വാരനാട് നാദിർഷ വാർത്ത  സുനീഷ് വാരനാട് തിരക്കഥ മോഷണം വാർത്ത  suneesh varanad reacts script piracy news  suneesh varanad eesho news  eesho film jayasurya nadirshah news  eesho vakkeelaanu news  eesho suneesh varanad writer news
ഈശോ മോഷണമോ

സിനിമയുടെ ടൈറ്റിൽ മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്‍റെ തിരക്കഥയും മോഷണമാണെന്ന് ആരോപിച്ച് എഴുത്തുക്കാരന്‍ ഷാജി കാരയ്ക്കൽ രംഗത്തെത്തിയിരുന്നു. 'ഈശോ വക്കീലാണ്' എന്ന പേരില്‍ താന്‍ തയ്യാറാക്കിയ തിരക്കഥയുടെ പ്രചോദനത്തിലാണ് നാദിര്‍ഷ ഈശോ എന്ന സിനിമ നിർമിക്കുന്നത് എന്നാണ് ആരോപണം.

എന്നാൽ, ആരോപണം ശരിയല്ലെന്നും താൻ എഴുതി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയ്‌ക്ക് ആ രചനയുമായി യാതൊരു ബന്ധവുമില്ലെന്നും ഈശോയുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാട് വ്യക്തമാക്കി. തനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയ്‌ക്കെതിരെയും ആ അഭിമുഖം പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനലിനെതിരെയും മാനഹാനിക്കും അപകീർത്തിപ്പെടുത്തിയതിനും കേസ് ഫയൽ ചെയ്‌തതായും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സിനിമയുടെ കഥയും ഉള്ളടക്കവും അറിയാതെയാണ് അഭിമുഖങ്ങളിലൂടെ ഇത്തരം ആരോപണങ്ങൾ വിളിച്ചുപറയുന്നത്. ഈശോ വക്കീലാണ് എന്ന ടൈറ്റിലിൽ അയാൾ സിനിമ എടുക്കുമ്പോൾ യാതൊരു പ്രശ്‌നവുമില്ലെന്നും, ഈശോ എന്ന ചിത്രത്തിനെതിരെ വരുന്ന വിമർശനങ്ങൾ സംവിധായകന് എതിരെയുള്ള ഗൂഢാലോചനയാണെന്നും സുനീഷ് വാരനാട് പ്രതികരിച്ചു.

More Read: 'ഈശോ'യും 'കേശു'വും അങ്ങനെ തന്നെ... പേര് മാറ്റില്ല: നാദിര്‍ഷ

മോഹൻലാൽ, തെളിവ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ സുനീഷ് വാരനാട് നിരവധി ചാനൽ പരിപാടികളുടെ നിർമാതാവുമാണ്. കലാരംഗത്ത് 23 വർഷങ്ങളായി സജീവമായ തനിക്കെതിരെയുള്ള ആരോപണത്തിനെതിരെ നിയമനടപടിക്ക് തയ്യാറെടുക്കുകയാണെന്നും, തന്നെ വർഷങ്ങളായി അറിയാവുന്നവർ ഒപ്പം നിൽക്കണമെന്നും തിരക്കഥാകൃത്ത് കൂട്ടിച്ചേർത്തു.

തിരക്കഥ മോഷ്‌ടിച്ചെന്ന ആരോപണത്തിൽ സുനീഷ് വാരനാടിന്‍റെ പ്രതികരണം

'താങ്കൾക്ക് താങ്കളുടെ 'ഈശോ വക്കീലാണ് 'എന്ന തിരക്കഥ സിനിമയാക്കാം..എൻ്റെ 'ഈശോ'യുമായി അതിന് യാതൊരു ബന്ധവുമില്ല.

നാദിർഷയുടെ ഈശോ മോഷണമോ? എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഉത്തരം നൽകേണ്ട എന്ന് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഞാൻ എനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയ്ക്കെതിരെയും, ആ അഭിമുഖം പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനലിനെതിരെയും അപകീർത്തിപ്പെടുത്തൽ, മാനഹാനി എന്നീ വകുപ്പുകളിൽ സിവിലായും, ക്രിമിനലായും കേസെടുക്കാൻ വക്കീൽ നോട്ടീസയയ്ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്.

അല്ലെങ്കിൽ സത്യം ചെരുപ്പിട്ടപ്പോഴേക്കും കള്ളം ലോകം ചുറ്റി വന്നുവെന്ന് പറയുന്നത് പോലെയാകുമല്ലോ കാര്യങ്ങൾ. ആരോപണമുന്നയിച്ച വ്യക്തിയെ എനിക്ക് നേരിട്ടോ, അല്ലാതെയോ യാതൊരു മുൻപരിചയവുമില്ല. അദ്ദേഹത്തിൻ്റെ 'ഈശോ വക്കീലാണ്' എന്ന കഥ എങ്ങനെ ഞാൻ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതിയ 'ഈശോ'യായി മാറും.

എൻ്റെ കഥ മോഷ്‌ടിച്ചേ എന്ന വിലാപവുമായി അദ്ദേഹം ഇപ്പോൾ ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയ കഥയ്ക്കോ, തിരക്കഥയ്ക്കോ, സംഭാഷണങ്ങൾക്കോ ഞാൻ എഴുതി ചിത്രീകരണം പൂർത്തിയാക്കിയ 'ഈശോ'യുമായി ഉള്ളടക്കത്തിലോ, സീനുകളിലോ യാതൊരു സാമ്യവുമില്ല..അത് സിനിമ വരുമ്പോൾ പ്രേക്ഷകർക്കും, കേസ് വരുമ്പോൾ കോടതിയ്ക്കും കൃത്യമായി ബോദ്ധ്യപ്പെട്ടുകൊള്ളും.

എന്തിനേറെ, അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങുന്ന കൊച്ചുകുട്ടിക്കു പോലും മനസ്സിലാകും, ഇത് രണ്ടും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന്! യാതൊരു അടിസ്ഥാനവുമില്ലാതെ പിന്നെ എങ്ങനെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്?

ഓൺലൈൻ മീഡിയയിൽ കയറിയിരുന്ന് വായിൽ തോന്നിയത് വിളിച്ചു പറയും മുൻപ് എന്താണ് ആ സിനിമയുടെ കഥയും, ഉള്ളടക്കവുമെന്ന് അന്വേഷിച്ചറിയേണ്ട മിനിമം കോമൺസെൻസ് ആ വ്യക്തിയ്ക്കുണ്ടായില്ല. അതിന് ശ്രമിക്കാതിരുന്നത് കൊണ്ട് തന്നെ നാദിർഷ എന്ന സംവിധായകനെതിരെയുള്ള ഗൂഢാലോചന തന്നെയാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്.

More Read: നാദിർഷായുടെ 'ഈശോ'യ്‌ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് കത്തോലിക്ക കോണ്‍ഗ്രസ്

കാരണം ക്രൈസ്‌തവ വിശ്വാസങ്ങളെ പിന്തുടരുന്ന ഓൺലൈൻ ചാനലിലാണ് അഭിമുഖം വന്നത്. ആരോപണമുന്നയിച്ച ആ തിരക്കഥാകൃത്ത് അദ്ദേഹത്തിന്‍റെ സിനിമയ്ക്കിട്ട പേര് 'ഈശോ വക്കീലാണ്' എന്നതാണ്. അപ്പോൾ ആ പേരിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നല്ലേ ആ ചാനൽ അഭിമുഖം സൂചിപ്പിക്കുന്നത്.

അഭിമുഖക്കാരനും, തിരക്കഥാകൃത്തും കുറ്റപ്പെടുത്തുന്നത് സംവിധായകനായ നാദിർഷയെ മാത്രമാണ്. അതിൽ നിന്നും ഗൂഢാലോചന വ്യക്തമാണ്. ആ വ്യക്തിയ്ക്കു മാത്രമുള്ളതാണോ കഷ്‌ടപ്പാടും, ബുദ്ധിമുട്ടും! 23 വർഷമായി കലാരംഗത്ത് നിൽക്കുന്നയാളാണ് ഞാൻ. പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിച്ച ഒട്ടേറെ ചാനൽ പ്രോഗ്രാമുകളുടെയും രചയിതാവാണ്. ലാലേട്ടൻ ഉൾപ്പെടെയുള്ള പ്രമുഖർക്ക് വേണ്ടി സ്റ്റേജ് ഷോകളും ഞാനെഴുതിയിട്ടുണ്ട്.

എന്‍റെ 21 കഥകൾ വാരനാടൻ കഥകൾ എന്ന പേരിൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ രചയിതാവ് എന്ന നിലയിൽ പൊതുസമൂഹത്തിൽ നിൽക്കുന്ന എന്‍റെ പേരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ വ്യക്തിയ്‌ക്കെതിരെയും, ചാനലിനെതിരെയും ഞാൻ നിയമനടപടിക്കൊരുങ്ങുകയാണ്. എന്നെ വർഷങ്ങളായി അറിയാവുന്നവർ എൻ്റെ കൂടെയുണ്ടാകുമെന്നാണ് എന്‍റെ വിശാസം.

അപരിചിതനായ ഒരാൾ ഒരു അടിസ്ഥാനവുമില്ലാതെ തിരക്കഥ മോഷണം പോലുള്ള ആരോപണമുന്നയിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും? അദ്ദേഹത്തിന് നിയമപരമായി എനിക്കെതിരെ കേസ് കൊടുക്കാമായിരുന്നല്ലോ? അപ്പോൾ പ്രശ്‌നം ഞാനല്ല.. സംവിധായകൻ നാദിർഷയാണ്.

ഒരു സംവിധായകൻ എന്ന നിലയിലുള്ള ഇടപെടലുകൾ നാദിർഷിക്ക നടത്തിയതല്ലാതെ ഈ കഥ പൂർണമായും എന്‍റേത് മാത്രമാണ്. സത്യമെന്തെന്നറിയാതെ കമൻ്റിടുന്നവരും, സോഷ്യൽ മീഡിയയിൽ തൂക്കികൊല്ലാൻ വിധിക്കുന്നവരും സിനിമ കണ്ടിട്ട് ആരോപണം ഉന്നയിച്ചയാൾക്കെതിരെ തിരിച്ച് കമൻ്റുമെന്നും, സത്യം ഷെയർ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.'

പുണ്യാളൻ ചെയ്‌തപ്പോൾ ഇങ്ങനെ പ്രശ്‌നങ്ങളില്ലായിരുന്നു: ജയസൂര്യ

ഈശോ എന്നത് തന്‍റെ കഥാപാത്രത്തിന്‍റെ പേര് മാത്രമാണ് എന്ന് ചിത്രത്തിലെ നായകൻ ജയസൂര്യ നേരത്തെ ഒരു സ്വകാര്യ ചാനലിനോട് വിശദമാക്കിയിരുന്നു. താൻ മുൻപ് പുണ്യാളൻ എന്ന സിനിമ ചെയ്‌തിട്ടുണ്ടെന്നും അതിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നതായും ജയസൂര്യ ഓർമിപ്പിച്ചു.

അന്നൊന്നും യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളില്‍ പുറത്തു നിന്നും നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയസൂര്യ അഭിമുഖത്തിൽ വ്യക്തമാക്കി. അതേ സമയം, സിനിമയുടെ പുതിയ പോസ്റ്ററുകളിൽ നിന്നും 'നോട്ട് ഫ്രം ദി ബൈബിൾ' എന്ന ടാഗ്‌ലൈൻ ഒഴിവാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details