രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളിൽ നടൻ മോഹൻലാൽ പ്രതികരിക്കണമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. മലയാളികളുടെ സൂപ്പർ താരത്തിന് ഫേസ്‌ബുക്കിലൂടെ ഒരു തുറന്ന കത്തെഴുതിയാണ് മോഹൻലാലിനോട് ആദരപൂർവ്വം ആലപ്പി അഷ്റഫ് പ്രതികരണത്തിനായി ആവശ്യപ്പെടുന്നത്. പ്രസക്തമായ പ്രതികരണങ്ങൾ കാലാനുസ്രതവും കാലോചിതവുമായിരിക്കണം. മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ലോകജനതയുടെ മുമ്പിൽ നാണംകെട്ട് നിലക്കുമ്പോൾ കൂടുതൽ വിപത്തുകളിലേക്ക് പോകാതിരിക്കാൻ ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായ പ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ നടൻ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം കുറിച്ചു.
"പ്രിയ മോഹൻലാലിന് ഒരു തുറന്ന കത്ത്..
പ്രിയ മോഹൻലാൽ.. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ.... സ്നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ്," ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ...." പ്രതികരണം പ്രസക്തമാകണമെങ്കിൽ അത് കാലാനുസ്രതവും കാലോചിതവുമായിരിക്കണം. തുറന്നു പറയുമ്പോൾ നീരസമരുത്... മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്‌ടം..
ബഹുഭുരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയിൽ നമ്മെ നയിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്തി പ്രതികരിക്കാൻ ഞങ്ങളുടെ സ്വന്തം മോഹൻലാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞങ്ങൾ ആശിച്ചുപോകുന്നു.." പൗരത്വ ഭേദഗതി നിയമത്തിൽ മോഹൻലാൽ ഇതുവരെയും തന്‍റെ നിലപാട് വ്യക്തമാക്കാത്തതിൽ സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അഷ്‌റഫ് ചോദിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ മോഹൻലാൽ പ്രതികരിക്കണം: ആലപ്പി അഷ്റഫ് - മോഹൻലാൽ
ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായ പ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ പ്രതികരിക്കണമെന്ന ആവശ്യമാണ് സംവിധായകൻ ആലപ്പി അഷ്റഫ് ഫേസ്‌ബുക്കിലെ ഒരു തുറന്ന കത്തിലൂടെ വിശദമാക്കുന്നത്.
"അങ്ങു ഇതിന് മുമ്പ് പല പല പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗുകൾ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോൾ ഈ അവസരത്തിൽ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന, അങ്ങയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാൻ പാടില്ല എന്നു പറഞ്ഞാൽ അത് തെറ്റാകുമോ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും കൃസ്ത്യനി എന്ന പേരിലും മുസ്ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ..?
ലാലേ..വൈകിയെത്തുന്ന നീതി ആർക്കാണ് ഗുണം ചെയ്യുക..? എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ. മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ, ലോകജനതയുടെ മുൻപിൽ നാണംകെട്ടു നിലക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇത് ഒരുജനതയെ വല്യ വിപത്തുകളിലേക്കായിരിക്കും കൊണ്ടെത്തിക്കുക. എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ, അങ്ങയോട് സ്നേഹപൂർവ്വം ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ... ഈ അധർമ്മത്തിനും, അനീതികൾക്കെതിരെയും ഒരു തിരുത്തലിന്‍റെ തിരി തെളിയിക്കാൻ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിർത്തട്ടെ...
സ്നേഹപൂർവ്വം അങ്ങയുടെ സ്വന്തം ആലപ്പി അഷറഫ്," മലയാള സിനിമയിലെ മുൻനിര താരങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെ പ്രതികൂലിച്ചെത്തിയ സാഹചര്യത്തിലാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന വിഷയത്തിൽ സൂപ്പർതാരവും ഉടൻ പ്രതികരിക്കണമെന്ന് സംവിധായകൻ പറയുന്നത്.