കേരളം

kerala

ETV Bharat / sitara

വിവാദങ്ങള്‍ക്കൊടുവില്‍ 'കംഫര്‍ട്ട് വുമണി'ന് പ്രദര്‍ശനാനുമതി - കവസാക്കി ഷിന്‍യുരി ലേറ്റസ്റ്റ് ന്യൂസ്

ഒക്ടോബര്‍ 27ന് തുടങ്ങിയ കവസാക്കി ഷിന്‍യുരി എന്ന ജപ്പാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ അവസാന ദിവസം കംഫര്‍ട്ട് വുമണ്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കസുയ ഷിരഷിയാണ് ഡോക്യമെന്ററിയുടെ സംവിധായകന്‍.

വിവാദങ്ങള്‍ക്കൊടുവില്‍ 'കംഫര്‍ട്ട് വുമണി'ന് പ്രദര്‍ശനാനുമതി

By

Published : Nov 5, 2019, 6:59 AM IST

ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കംഫര്‍ട്ട് വുമണ്‍ എന്ന ഡോക്യുമെന്‍ററിക്ക് ജപ്പാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. ഷുസെന്‍ജൊ; ദ മെയിന്‍ ബാറ്റില്‍ ഗ്രൗണ്ട് ഓഫ് കംഫര്‍ട്ട് വുമണ്‍ ഇഷ്യൂ എന്നു പേരിട്ടിരിക്കുന്ന ഡോക്യമെന്‍ററി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ജപ്പാന്‍ ഭരണകൂടത്തിന്‍റെ സമര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതേതുടര്‍ന്ന് നിരവധി ലോക സംവിധായകര്‍ രംഗത്തെത്തുകയുമുണ്ടായി. വെറുമൊരു ഡോക്യുമെന്‍ററിയല്ല കംഫര്‍ട്ട് വുമണ്‍.മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ദക്ഷിണകൊറിയന്‍ ജനതയുടെ ഉള്ളിലെ ഉണങ്ങാത്ത മുറിവിന്‍റെ അടയാളപ്പെടുത്തലാണ് 'കംഫര്‍ട്ട് വുമണ്‍'. ആ ചരിത്രം ചികഞ്ഞെടുക്കുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള തങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ തന്നെ ബാധിക്കുമോയെന്നാണ് ജപ്പാന്‍ ഭയപ്പെടുന്നത്.

1910ല്‍ ജപ്പാന്‍ കൊറിയ പിടിച്ചടക്കുകയും രണ്ടാം ലോക മഹായുദ്ധ കാലത്ത് കൊറിയയില്‍ നിന്ന് ഇരുപതിനായിരത്തോളം സ്ത്രീകളെ ജപ്പാന്‍റെ മിലിട്ടറി ക്യാമ്പുകളിലേക്ക് പിടിച്ചുകൊണ്ട് പോവുകയും ചെയ്തു. ഭൂരിഭാഗവും കൊറിയന്‍ സ്ത്രീകളും ബാക്കിയുള്ളവര്‍ തായ്‌വാന്‍, ഫിലിപ്പീന്‍സ്, ഇന്ത്യോനേഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. ലൈംഗിക അടിമകളാക്കപ്പെട്ട ഇവരെ ജപ്പാന്‍ പട്ടാളം വിശേഷിപ്പിച്ചത് കംഫര്‍ട്ടിങ് വുമണെന്നായിരുന്നു. പട്ടാള ക്യാമ്പിലെ ജോലിക്കാണ് സ്ത്രീകളെ നിയോഗിച്ചതെന്ന് ജപ്പാന്‍ പറഞ്ഞെങ്കിലും അവര്‍ അവിടെ ക്രൂരമായ ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായി. തൊണ്ണൂറ് ശതമാനം സ്ത്രീകളും യുദ്ധക്കെടുതിയില്‍ മരിക്കുകയും ചെയ്തു. ഇവിടെ നിന്നും രക്ഷപ്പെട്ട 36 കൊറിയന്‍ സ്ത്രീകളാണ് ദക്ഷിണ കൊറിയയില്‍ ഇപ്പോഴുള്ളത്. 1945ല്‍ ജപ്പാന്‍റെ അധീനതയില്‍ നിന്നും കൊറിയ മോചിതമായെങ്കിലും കൊറിയന്‍ ജനത ഇന്നോളം ആ പാതകം മറന്നിട്ടില്ല. ജപ്പാന്‍ ഭരണകൂടം പരസ്യമായി മാപ്പ് പറഞ്ഞ് നിയമപരമായ ശിക്ഷക്ക് വിധേയമാകണമെന്നും തങ്ങള്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ദക്ഷിണകൊറിയയുടെ ആവശ്യം.

അനൗദ്യോഗികമായി ജപ്പാന്‍ ഭരണകര്‍ത്താക്കള്‍ പലപ്പോഴും മാപ്പു പറഞ്ഞിട്ടുമുണ്ട്. 1993ല്‍ അന്നത്തെ ജപ്പാന്‍ ചീഫ് കാബിനെറ്റ് സെക്രട്ടറിയായ ഫുമിയോ കിഷിബ ഭാഗികമായി കുറ്റസമ്മതം നടത്തിയിരുന്നു. അതിജീവിച്ച സ്രീകളോട് ക്ഷമ ചോദിച്ചുകൊണ്ട് കത്തയക്കുകയും ചെയ്തു. അക്രമിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ആദര സൂചകമായി ജപ്പാനില്‍ ശിലാപ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. 1965ല്‍ 800 മില്യണ്‍ ഡോളറിലധികമാണ് ദക്ഷിണകൊറിയക്ക് നഷ്ടപരിഹാരമായി ജപ്പാന്‍ ഭരണകൂടം നല്‍കിയത്. ഒക്ടോബര്‍ 27ന് തുടങ്ങിയ കവസാക്കി ഷിന്‍യുരി എന്ന ജപ്പാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ അവസാന ദിവസം കംഫര്‍ട്ട് വുമണ്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കസുയ ഷിരഷിയാണ് ഡോക്യമെന്‍ററിയുടെ സംവിധായകന്‍.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details