ഹൈദരാബാദ് വെറ്റിറനറി ഡോക്ടറുടെ കൊലപാതക കേസിലെ പ്രതികള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊലീസ് കമ്മീഷണര്‍ സജ്ജനാറിന് സല്യൂട്ട് എന്ന് കുറിച്ചുകൊണ്ടാണ് നടി വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഹൈദരാബാദ് പൊലീസിനെ അഭിനന്ദിക്കുന്നതോടൊപ്പം പ്രതികളെ തന്‍റെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇതിലും ഭീകരമായി ശിക്ഷിച്ചേനെ എന്ന് കൂടി കുറിച്ചിട്ടുണ്ട്.
എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ഇതിലും ഭീകരമായി ശിക്ഷിച്ചേനെയെന്ന് നടി സുരഭി ലക്ഷ്മി
നടി സുരഭി ലക്ഷ്മി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചത്. പ്രതികളെ തന്‍റെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇതിലും ഭീകരമായി ശിക്ഷിച്ചേനെ എന്ന് കൂടി സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്
'മനസിന് വല്ലാത്ത ഒരു സന്തോഷം. പൊലീസ് ചെയ്‍തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പോള്‍ ചിന്തിക്കുന്നത് . ഈ പ്രതികളെ എന്‍റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ. 2008ൽ യുവതികൾക്ക് നേരെ മൂന്ന് യുവാക്കൾ ആസിഡ് ഒഴിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്‍റെ പേർ പറഞ്ഞ് പൊലീസ് വെടിവെച്ച് കൊല്ലുന്നു. അന്ന് അതിന് ഉത്തരവിടാൻ ധൈര്യം കാണിച്ച അതേ എസ്.പി സജ്ജനാർ ഇന്ന് 2019 കമ്മീഷണറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു. പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്‍റെ മനസോട് കൂടി ജനങ്ങളുടെ മനസിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ. ഒരു ബിഗ് സല്യൂട്ട് സാർ' സുരഭി കുറിച്ചു.
വെറ്റിറനറി ഡോക്ടറുടെ മരണത്തിന് ശേഷം നിരവധി പേരാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച് നിരവധി ഹാഷ്ടാഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രായഭേദമന്യേ നിരവധി പേരാണ് ഹൈദരാബാദ് പൊലീസിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.