"നമ്മുടെ കർഷകരെ മറക്കരുത്!" കൊടും തണുപ്പിലും കൊവിഡ് ഭീതിയിലും രാജ്യതലസ്ഥാനത്തെ തെരുവുകളിലാണ് ഇന്ത്യയുടെ മണ്ണിന്‍റെ മക്കൾ. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ പ്രക്ഷോഭം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ, രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുള്ളവരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പിന്തുണയറിയിച്ച് എത്തുന്നുണ്ട്.
പാടത്ത് പണിയെടുത്ത് നമുക്ക് ഭക്ഷണം വിളമ്പുന്ന കർഷകർ റോഡിൽ പ്രതിഷേധിക്കുകയാണെന്നും തങ്ങളുടെ അവകാശങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾ കൈവശമാക്കുന്നതിന് എതിരെയാണ് അവർ പോരാടുന്നതെന്നും തമിഴ് നടൻ കാർത്തി പ്രതികരിച്ചു.
"തങ്ങളുടെ വയലുകളിൽ അധ്വാനിക്കുകയും ദിവസേന ഞങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന കർഷകർ ഇപ്പോൾ ഒരാഴ്ചയായി റോഡിൽ പ്രതിഷേധിക്കുകയാണ്. കൊടും തണുപ്പും കൊവിഡ് ഭീതിയും പരിഗണിക്കാതെ അവർ തെരുവിൽ സമരം ചെയ്യുന്നതിന് ഒറ്റ വികാരമാണുള്ളത്, അവർ കൃഷിക്കാരാണ്."
കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. ജലദൗര്‍ലഭ്യത്താലും പ്രകൃതി ദുരന്തങ്ങൾ കാരണവും കൃഷി ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാതെ കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതിനൊപ്പം തങ്ങളുടെ അവകാശങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾ കൈവശമാക്കാതിരിക്കാൻ നിയമത്തിന് എതിരെ അവർ പോരാടുകയാണെന്നും തമിഴ് താരം പറഞ്ഞു. അതിനാൽ, അധികാരികള്‍ കൃഷിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നടപടിയെടുക്കണമെന്നും കാര്‍ത്തി ട്വിറ്ററിലൂടെ അഭ്യർഥിച്ചു.