ധർമടത്ത് പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുമെന്ന വാർത്തയിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. ധർമടത്ത് തനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്കായിരിക്കുമെന്ന് ജോയ് മാത്യു പറഞ്ഞു. സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമാണ് അമ്മയുടേതെന്നും ധർമടം ശ്രദ്ധയാകർഷിക്കുന്നത് പിണറായിയുടെ ദുരധികാരവും വാളയാർ അമ്മയുടെ നീതിബോധവും തമ്മിലുള്ള പോരാട്ടത്താലാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഒപ്പം ലതിക സുഭാഷ് തല മുണ്ഡനം ചെയ്‌തതിനെ കുറിച്ചും ജോയ് മാത്യു പ്രതികരിച്ചു. അധികാരക്കൊതി മൂത്ത് സ്ഥാനാർഥിയാകാൻ ചിലർ തല തന്നെ വെട്ടി കാഴ്ചവെക്കും. എന്നാൽ, ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത് വാളയാർ അമ്മയുടെ നീതിനിഷേധത്തിനുള്ള പോരാട്ടങ്ങളിലൂടെയാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ജോയ് മാത്യുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് "ധർമാധർമങ്ങളുടെ ധർമടം. നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടം ശ്രദ്ധയാകർഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ്. അതുകൊണ്ടാണ് ധർമടത്തെ പോരാട്ടം കേരളീയ മനസ്സിന്‍റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങൾ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്‍റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും. അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത്. വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുബോൾ യുഡിഎഫിന്‍റെ മൂല്യബോധവും ധാർമികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്.
വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ, അവ പൊരുതുവാൻ ഉള്ളത് കൂടിയാണ്. ധർമടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ; സംശയമില്ല," എന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ പറഞ്ഞു.