ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണത്തെ തുടർന്ന് വിഷാദ രോഗത്തെ കുറിച്ചുള്ള പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ, പോയ വർഷം റിലീസ് ചെയ്‌ത മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സിലെ സജിയെ പോലെയാകണമെന്ന് ആണ് സംവിധായകൻ ആഷിക്ക് അബു പറയുന്നത്. ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സജി മാനസികമായി തകർന്നിരിക്കുന്ന അവസ്ഥയിൽ സഹോദരൻ ഫ്രാങ്കിയുടെ സഹായത്തോടെ ഡോക്‌ടറെ സമീപിക്കുന്നുണ്ട്. അബദ്ധവശാൽ ആണെങ്കിലും താൻ കാരണം മരിച്ച സുഹൃത്തിന്‍റെ മരണം സജിയെ തളർത്തി. സുഹൃത്തിന്‍റെ ഭാര്യ ഗർഭിണിയാണെന്ന് കൂടി അറിയിമ്പോൾ അയാൾ മാനസിക സംഘർഷത്തിൽ ആകുന്നു. ഈ സമയത്താണ് സജി ഇളയ സഹോദരനോട് തന്‍റെ പണി പാളിയിരിക്കുകയാണെന്നും ഒന്ന് ഹോസ്പിറ്റലില്‍ കൊണ്ടു പോകാനും ആവശ്യപ്പെടുന്നത്. ഈ രംഗത്തിന്‍റെ ചിത്രമാണ് ആഷിക്ക് അബു പങ്കുവച്ചത്.
സജിയെ പോലെയാകൂ, സഹായം ചോദിക്കൂ: വിഷാദരോഗത്തെ കുറിച്ച് ആഷിക്ക് അബു - be like Saji to recover from depression
കുമ്പളങ്ങി നൈറ്റ്സിലെ സജിയെ പോലെ രണ്ടാമതൊന്ന് ചിന്തിക്കാതെ സഹായം ചോദിക്കണമെന്നും അങ്ങനെ വിഷാദരോഗത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കണമെന്നും സംവിധായകൻ ആഷിക്ക് അബു പറഞ്ഞു.
![സജിയെ പോലെയാകൂ, സഹായം ചോദിക്കൂ: വിഷാദരോഗത്തെ കുറിച്ച് ആഷിക്ക് അബു aashiq abu കുമ്പളങ്ങി നൈറ്റ്സ് കുമ്പളങ്ങി നൈറ്റ്സിലെ സജി ആഷിക്ക് അബു സൗബിന്‍ ഷാഹിര്‍ സംവിധായകൻ ആഷിക്ക് അബു സജിയെ പോലെയാകൂ വിഷാദരോഗം kumbalangi nightsaji character be like Saji to recover from depression soubin shahir](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7621570-thumbnail-3x2-ashiksaji.jpg)
"സജി വിഷാദത്തിലായിരുന്നു. അവന് സഹായം ആവശ്യമായിരുന്നു. സജി രണ്ടാമതൊന്ന് ചിന്തിക്കാതെ സഹായം അഭ്യർഥിച്ചു. സജിയെ പോലെ ആകൂ," എന്ന് ആഷിക്ക് അബു കുറിച്ചു. വിഷാദരോഗത്തിന് കീഴ്‌പ്പെടാതെ എങ്ങനെ അതിജീവിക്കാമെന്നും ഇന്നത്തെ കാലത്തും വിഷാദരോഗത്തെ സംബന്ധിച്ച് ശരിയായ അവബോധമില്ലാത്ത തലമുറക്ക് കുമ്പളങ്ങി നൈറ്റ്സ് ഒരു സന്ദേശം നൽകുന്നുണ്ടെന്നും പോസ്റ്റിന് ആരാധകർ മറുപടി നൽകി. എന്നാൽ, അത്തരത്തിൽ ഒരു സാഹചര്യം വരുമ്പോൾ മറ്റൊരാളോട് സഹായം ചോദിക്കാൻ പോലും സാധിക്കാറില്ലെന്നും കൂടെയുള്ളവർ ആ അവസ്ഥ മനസിലാക്കി സഹായം നൽകണമെന്നും ചിലർ കമന്‍റ് ചെയ്‌തു.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ വിയോഗത്തിൽ കഴിഞ്ഞ ദിവസം ആഷിക് അബു അനുശോചനം രേഖപ്പെടുത്തിയിരുന്നു.