മമ്മൂട്ടി ചിത്രമായ ‘ഉണ്ട’യുടെ ചിത്രീകരണത്തിനായി കാസർകോട് കാറുടുക്ക റിസർവ് വനഭൂമിയില്‍ പരിസ്ഥിതി നാശമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകോടതി. പരിസ്ഥിതി നാശത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും സിനിമാ കമ്പനിക്കുമെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
ഉണ്ടയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം; കേന്ദ്രം അന്വേഷിക്കണമെന്ന് ഹൈക്കോടതി - mammooty latest movie unda
കേന്ദ്ര സർക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു

ഷൂട്ടിംഗിന് വേണ്ടി മണ്ണിട്ട് റോഡുണ്ടാക്കി രൂപമാറ്റം വരുത്തിയ വനഭൂമി പൂർവസ്ഥിതിയിലാക്കാത്തപക്ഷം കേന്ദ്ര സർക്കാർ തന്നെ ഇതിനുള്ള നടപടിയും സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇതിനാവശ്യമായ ചെലവ് സിനിമ നിർമാതാക്കളായ മൂവി മിൽ പ്രൊഡക്ഷനിൽ നിന്ന് ഈടാക്കണം. അന്വേഷണവും വനഭൂമി പൂർവസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണം. പെരുമ്പാവൂരിലെ ആനിമൽ ലീഗൽ ഫോഴ്സ് ഇന്‍റഗ്രേഷൻ സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം, ചിത്രത്തിന്‍റെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് തടയണമെന്ന ഹർജിക്കാരന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല.
വനഭൂമിയിൽ ഷൂട്ടിംഗിന് അനുമതി നൽകിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു വനം അധികൃതരുടെ വിശദീകരണം. എന്നാൽ, പരിസ്ഥിതി നശിപ്പിക്കുന്ന തരത്തിൽ ഇടപെടലുണ്ടായെന്ന് ഹർജിക്കാരൻ ഹാജരാക്കിയ ചിത്രങ്ങൾ പരിശോധിച്ച കോടതി വ്യക്തമാക്കി.