സൂര്യ നായകനായെത്തിയ 'ജയ് ഭീ' മിനെയും (Jai Bhim) ടീമിനെയും വാനോളം പുകഴ്‌ത്തിയ മുന്‍ മന്ത്രി ശൈലജ ടീച്ചറെ (KK Shailaja) നന്ദിയറിയിച്ച് സൂര്യ. ടീച്ചറില്‍ നിന്നും ലഭിച്ച അഭിപ്രായത്തില്‍ വളരെയധികം അഭിമാനിക്കുന്നുവെന്ന് സൂര്യ കുറിച്ചു. ചിത്രം കണ്ട ശേഷം ട്വിറ്ററിലൂടെ അഭിപ്രായം പങ്കുവെച്ച ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുകയായിരുന്നു താരം.
'മാം, താങ്കളില്‍ നിന്ന് ലഭിച്ച ഈ അഭിപ്രായത്തില്‍ ഞാന്‍ വളരെ അധികം അഭിമാനിക്കുന്നു. നിങ്ങള്‍ ചെയ്യുന്നതില്‍ ഏറെ ബഹുമാനമുണ്ട്. ജയ് ഭീം ടീമിന് വേണ്ടി നന്ദി അറിയിക്കുന്നു.' -സൂര്യ കുറിച്ചു.
'പരിവര്‍ത്തനാത്മകമായ മാറ്റത്തിന് പ്രചോദനം പകരുന്നതാണ് 'ജയ് ഭീം' എന്ന ചിത്രം. സമൂഹത്തിലെ വ്യവസ്ഥാപിതമായ ഹിംസയുടെയും വേര്‍തിരിവിന്‍റെയും കഠിന യാഥാര്‍ഥ്യങ്ങളുടെ സത്യസന്ധമായ അവതരണമാണ് ചിത്രത്തില്‍. മികച്ച പ്രകടനങ്ങള്‍. 'ജയ് ഭീം' ടീമിന് അഭിനന്ദനങ്ങള്‍.' -ഇപ്രകാരമായിരുന്നു കെ.കെ ശൈലജയുടെ ട്വീറ്റ്.
ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ലിജോ മോള്‍ക്കും ശൈലജ ടീച്ചര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. 'ജയ് ഭീമി'ലെ ലിജോ മോളുടെ (Lijo Mol) അഭിനയത്തിന് എന്ത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക എന്നായിരുന്നു കെ.കെ ശൈലജ ഫേസ്‌ബുക്കില്‍ കുറിച്ചത്.
'ജയ് ഭീം മനുഷ്യ ജീവിതത്തിലെ ചോര കിനിയുന്ന ഒരു ഏടാണ്. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ഫ്യൂഡൽ ജാതി വിവേചനത്തിന്‍റെയും ഭരണകൂട ഭീകരതയുടെയും നേർ കാഴ്ചയാണത്. ലോകത്തിന്‍റെ പലഭാഗങ്ങളിലും മനുഷ്യത്വ രഹിതമായ മേൽക്കോയ്‌മയുടെ ദുരനുഭവങ്ങള്‍ നാം കാണുന്നുണ്ട്. സമഭാവനയുടെ കണിക പോലും മനസ്സിൽ ഉണരാതിരിക്കുമ്പോൾ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യ മനസ്സിന് വിഹരിക്കാൻ കഴിയും എന്നതിന്‍റെ ഉദാഹരണമാണ് കടുത്ത പൊലീസ് മർദന മുറകൾ ചൂണ്ടിക്കാട്ടുന്നത്.
അടിയന്തരാവസ്ഥ കാലത്ത് രാജ്യത്തെ ജയിലുകളും പൊലീസ് സ്‌റ്റേഷനുകളും വേദിയായത് 'ജയ്ഭീമി'ൽ കണ്ട ഭീകര മർദന മുറകൾക്കാണ്. സ്വാതന്ത്ര്യത്തിന്‍റെ ദീർഘമേറിയ വർഷങ്ങൾ പിന്നിട്ടിട്ടും അംബേദ്‌കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധസ്ഥിതർക്ക് വെളിച്ചത്തിലേക്ക് വരാൻ കഴിയാത്തത് ഇന്ത്യയുടെ ഭരണ നയത്തിലുള്ള വൈകല്യം മൂലമാണ്. ജസ്റ്റിസ് ചന്ദ്രു എന്ന കമ്മ്യൂണിസ്റ്റ് പാവങ്ങൾക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിന്‍റെ യഥാർഥ അനുഭവങ്ങളാണ് ജ്ഞാനവേൽ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ അതുല്യമായ പ്രകടനത്തിൽ ജീവിതത്തിന്‍റെ നേർക്കാഴ്‌ചയായതും.
Also Read: Nayanthara birthday | ഈ പിറന്നാളും വിഘ്‌നേഷിനൊപ്പം; നയന്‍സിനെ നെഞ്ചോടു ചേര്‍ത്ത് വിഘ്‌നേഷ്
ലിജോമോൾ ജോസഫ് സെങ്കിനിയായി പരകായ പ്രവേശനം ചെയ്യുകയായിരുന്നു. ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാർഡ് നൽകിയാലാണ് മതിയാവുക. ശക്തമായ സ്‌ത്രീ കഥാപാത്രത്തിന്‍റെ സാന്നിധ്യം സിനിമയുടെ ഔന്നത്യം വർധിപ്പിക്കുന്നു. രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠൻ മനസ്സിൽ നിന്ന് അത്രവേഗത്തിൽ മാഞ്ഞുപോകില്ല. പ്രകാശ് രാജും പൊലീസുകാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്ന് മെച്ചം. മാർക്സാണ് എന്നെ അംബേദ്‌കറില്‍ എത്തിച്ചതെന്ന് പറഞ്ഞ യഥാർഥ ചന്ദ്രു (ജസ്‌റ്റിസ് ചന്ദ്രു) നാടിന്‍റെ അഭിമാനമായി മാറുന്നു. മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിർമ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും (Surya Jyothika) നന്ദി.' - കെ.കെ ശൈലജ ഫേസ്‌ബുക്കില്‍ കുറിച്ചു.
'ജയ് ഭീ' ന് പ്രചോദനമായ പാര്‍വതിക്കും (Parvathy Ammal) കുടുംബത്തിനും പിന്‍തുണയുമായി സിനിമാ-സാമൂഹ്യ-രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പൊലീസ് കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്‍റെ ഭാര്യ പാര്‍വതി അമ്മാളിനെയാണ് ചിത്രത്തില്‍ സെങ്കിനിയുടെ വേഷത്തില്‍ ലിജോ മോള്‍ അവതരിപ്പിച്ചത്.
പാര്‍വതിക്ക് 15 ലക്ഷം രൂപയാണ് സൂര്യ നല്‍കിയത്. താരം നേരിട്ടെത്തി പാര്‍വതി അമ്മാളിന് തുക കൈമാറുകയായിരുന്നു. നേരത്തെ ഇരുളര്‍ വിഭാഗത്തിന് ഒരു കോടി രൂപ സൂര്യ നല്‍കിയിരുന്നു. 'ജയ് ഭീമി'ന്‍റെ ലാഭത്തില്‍ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവര്‍ക്കായി നല്‍കിയത്.
പാര്‍വതിയുടെ കഷ്‌ടതയറിഞ്ഞ് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് നടന്‍ രാഘവ ലോറന്‍സും (Raghava Lawrence) ഉറപ്പുനല്‍കി. മാധ്യമങ്ങളിലൂടെ പാര്‍വതിയുടെ കുടുംബത്തിന്‍റെ കഷ്‌ടതയറിഞ്ഞ് സഹായിക്കാന്‍ സന്നദ്ധനാവുകയായിരുന്നു രാഘവ ലോറന്‍സ്.