ശബരിമല യുവതീപ്രവേശനത്തിനെതിരെ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ശാരദക്കുട്ടി. ആജീവനാന്തം പൃഥ്വിരാജ് സ്ത്രീപക്ഷവാദിയായിരിക്കും എന്ന് വിശ്വസിച്ച സ്വന്തം കരണക്കുറ്റിക്കാണ് പൊട്ടിക്കേണ്ടതെന്ന് ശാരദക്കുട്ടി പ്രതികരിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി പ്രതികരണം.
വിമന്‍ ഇന്‍ സിനിമാ കലക്ടീവിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് സംവിധായിക അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്നും ശബരിമലയില്‍ തന്നെ പോകണമെന്ന വാശി എന്തിനാണെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിനെതിരെ ശാരദക്കുട്ടി രംഗത്തുവന്നിരിക്കുന്നത്.
'സിനിമ'യില്‍ 'ഡയലോഗ്' പറയുമ്പോള്‍, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്‌കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.