വാളയാറില്‍ ദലിത് സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. എന്നാല്‍ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുന്ന പൊതു പ്രവണതക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഇതൊരു ശീലമായി മാറിയെന്നും ഇതാണോ നമ്മൾ ചെയ്യേണ്ടതെന്നും പൃഥ്വിരാജ് ചോദിക്കുന്നു.
നടപടിയെടുക്കാൻ ഓരോ തവണയും ഹാഷ്ടാഗ് ക്യാംപെയ്നിനിന്‍റെ ആവശ്യമുണ്ടോ; വാളയാർ കേസില്‍ പൃഥ്വിരാജ് - പൃഥ്വിരാജ് ഫേസ്ബുക്ക്
ഓരോ തവണയും ഭരണകൂടം നടപടിയെടുക്കാന്‍ സമൂഹമാധ്യമങ്ങൾ ഇടപെടേണ്ടതുണ്ടോയെന്നും അപകടകരമായ സാഹചര്യത്തില്‍ നമ്മള്‍ കീഴടങ്ങാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു
![നടപടിയെടുക്കാൻ ഓരോ തവണയും ഹാഷ്ടാഗ് ക്യാംപെയ്നിനിന്‍റെ ആവശ്യമുണ്ടോ; വാളയാർ കേസില്‍ പൃഥ്വിരാജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4888775-thumbnail-3x2-pr.jpg)
'വീണ്ടും ആ സമയം എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ. ഫോളോവേഴ്സുള്ള ഏതൊരാൾക്കും വികാരഭരിതമായ, മനോഹരമായ വാക്കുകൾ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുള്ള സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെയാണ് നീതി നിഷേധിക്കപ്പെട്ടതെന്നതിനെ കുറിച്ചും, നമ്മൾ അർഹിക്കുന്ന നീതിയെക്കുറിച്ചും, ഒരു ഹാഷ്ടാഗ് കൊണ്ട് എങ്ങനെ ഒരു പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നതിനെ കുറിച്ചുമുള്ള പോസ്റ്റ്', എന്നാൽ സത്യത്തിൽ, ഈ സംഭവത്തേക്കാളേറെ ഭയപ്പെടുത്തുന്നത് ഈ പോസ്റ്റുകളിൽ കാണപ്പെടുന്ന ഏകതാനതയാണെന്ന് പൃഥ്വിരാജ് കുറിക്കുന്നു.
വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും പീഡകർക്ക് ശിക്ഷ നൽകണമെന്നുമൊക്കെ യഥാർഥത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പറയേണ്ട കാര്യം തന്നെയുണ്ടോ എന്നും താരം ചോദിക്കുന്നു. 'ഓരോ തവണയും വേണ്ട നടപടി എടുക്കാനായി സോഷ്യൽ മീഡിയ ആൾക്കൂട്ടം മുൻകൈ എടുക്കേണ്ട ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിച്ചേർന്നോ? അപകടകരമായ വിധത്തിൽ നമ്മൾ കീഴടങ്ങാൻ തയാറായി കഴിഞ്ഞിരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഒരു ജനസമൂഹം ഭരണസംവിധാനത്തിലുള്ള പ്രതീക്ഷകൾ വെടിയാൻ തയാറാകുമ്പോൾ എല്ലായ്‌പ്പോഴും വിപ്ലവം സംഭവിക്കും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ', എന്ന് പറഞ്ഞാണ് പൃഥ്വിരാജ് തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.