മുരളി ഗോപിയുടെ തിരക്കഥയില്‍ ഹരീഷ് പേരടിയും മുരളി ഗോപിയും അഭിനയിച്ച രാഷ്ട്രീയ ചിത്രമാണ് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. നടനെന്ന രീതിയിൽ ഹരീഷ് പേരടിക്ക് വലിയ നേട്ടമുണ്ടാക്കി കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.
എന്നാൽ വ്യക്തിപരമായി ചിത്രത്തിന്‍റെ തിരക്കഥയോട് തനിക്ക് വിയോജിപ്പാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ടിയാൻമെൻ സ്വകയർ വെടിവെപ്പിൻെറ 30ാം വാർഷികത്തെ അനുസ്മരിച്ച് മുരളി ഗോപി ഫേസ്ബുക്കിലിട്ട കുറിപ്പിനാണ് പേരടി മറുപടി പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം പരാജയപ്പെട്ട അവസരത്തിൽ സംഘ ഫാസിസത്തിന് വേണ്ടി മുരളീ ഗോപി നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കേണ്ടത് തന്‍റെ രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് നടൻ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്‍റെ പൂർണ്ണരൂപം
നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് LRL അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ... അതു കൊണ്ട് തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരുപാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും, ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ... പ്രത്യേകിച്ചും തെരഞ്ഞെടുപ്പിൽ ഇടതുക്ഷം പരാജയപ്പെട്ട് നിൽക്കുന്ന ഈ സമയത്ത്. സംഘ ഫാസിസത്തിന് വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്‍റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും നിന്‍റെ തന്തയല്ലാ എന്‍റെ തന്ത... എന്നെഴുതാനുള്ള ആ മനകട്ടിക്ക് മുന്നിൽ നല്ല നമസ്കാരം...