കൊച്ചി പാലാരിവട്ടം മേല്‍പ്പാല നിർമ്മാണത്തിലെ ക്രമക്കേടുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി. പാലത്തിന്‍റെ നിർമ്മാണത്തില്‍ വൻ അഴിമതി നടന്നിട്ടുള്ളതായി വിജിലൻസ് കണ്ടെത്തിയതിന് പിന്നാലെയാണ് അരുൺ ഗോപി ഫേസ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്.
കൊടിയുടെ നിറം നോക്കാതെ നിലകൊള്ളണം; വിമർശനവുമായി അരുൺ ഗോപി
പാലത്തിന്‍റെ നിർമ്മാണത്തില്‍ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും എത്രയും വേഗം പുതിയ പാലം നിർമ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.
ജനങ്ങളുടെ ജീവിതത്തിനും സമയത്തിനും പുല്ല് വില കല്‍പ്പിക്കുന്നവർക്ക് അർഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് അരുൺ ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. മേല്‍പ്പാലത്തിന്‍റെ പണി നടക്കുന്നതിനാല്‍ നിറഞ്ഞ ട്രാഫിക്കുള്ള ആ ഭാഗത്ത് ഉണ്ടാകുന്ന ബ്ലോക്കില്‍ പലർക്കും മണിക്കൂറുകളാണ് നഷ്ടമാകുന്നതെന്നും മരണങ്ങൾ വരെ ഇതുമൂലം സംഭവിച്ചിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു.
പാലം പണിക്ക് കോൺട്രാക്റ്റ് ഏറ്റെടുത്ത സ്വകാര്യ കമ്പനി ഉദ്യോഗസ്ഥരെ വിജിലൻസ് ചോദ്യം ചെയ്യാനിരിക്കുകയാണ്. മേല്‍പ്പാലത്തിന്‍റെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി വിജിലൻസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.