കൊച്ചി: രണ്ട് ദിവസം മുന്‍പത്തെ കനത്ത മഴയില്‍ കൊച്ചി നഗരം മുഴുവന്‍ വെള്ളത്തിനടിയില്‍ ആയിരുന്നു. വീടുകളിലും കടകളിലും വെള്ളം കയറി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. അതേസമയം, എല്ലാ പ്രശ്‌നങ്ങള്‍ക്കും വേലിയേറ്റത്തെ കുറ്റം പറഞ്ഞ കൊച്ചി കോര്‍പ്പറേഷനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിനായകന്‍ .
കൊച്ചി കോർപ്പറേഷൻ പിരിച്ച് വിടണം, ജിസിഡിഎ പൊളിച്ച് കളയണം: വിനായകന്‍ - വിനായകൻ കൊച്ചി
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ മനസ് തുറന്നത്. വെള്ളക്കെട്ട് വന്നതിൽ ഒരു പങ്കുമില്ലെന്ന കൊച്ചി കോർപ്പറേഷന്‍റെ വാദം വലിയ വിവാദമാകുമ്പോഴാണ് വിനായകന്‍റെ പ്രതികരണം.
![കൊച്ചി കോർപ്പറേഷൻ പിരിച്ച് വിടണം, ജിസിഡിഎ പൊളിച്ച് കളയണം: വിനായകന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4851602-thumbnail-3x2-vi.jpg)
കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ച് വിടണമെന്നും ജിസിഡിഎ പൊളിച്ച് കളയണമെന്നുമാണ് വിനായകന്‍ പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ മനസ് തുറന്നത്. ''ആദ്യം അവര്‍ മറൈന്‍ ഡ്രൈവ് ഉണ്ടാക്കി. പിന്നെ മറൈന്‍ വാക്ക് ഉണ്ടാക്കി. ബോള്‍ഗാട്ടിയുടെ മുന്നില്‍ കുറച്ച് കൂടി കായല്‍ നികത്തി. ഇനി കൊച്ചി കായല്‍ കുറച്ച് കൂടിയേയുള്ളൂ. അത് കൂടി നികത്തിക്കഴിഞ്ഞാല്‍ എല്ലാവര്‍ക്കും സന്തോഷമാകുമെന്നാണ് എനിക്ക് തോന്നുന്നത്''- വിനായകന്‍ പറയുന്നു.
''ഇവിടെ ജിസിഡിഎ എന്നൊരു സ്ഥാപനമുണ്ട്. അത് തല്ലിപ്പൊളിച്ച് കളയണം. ഇവിടത്തെ കായലെവിടെ? തോടുകളെവിടെ? ഇതൊക്കെ ഇവരോട് തന്നെ ചോദിക്കണം. ഇവിടെ മുമ്പ് നാട്ടുകാർ താമസിച്ചിരുന്ന സ്ഥലമൊന്നും ഇപ്പോൾ കാണാനില്ല. അതൊക്കെ എവിടെപ്പോയി? നാട്ടുകാരൊക്കെ അതിനപ്പുറത്തെ അഴുക്കില്‍ കിടപ്പുണ്ട്. എന്‍റെ ബന്ധുക്കളടക്കമുണ്ടവിടെ''- വിനായകന്‍ പറഞ്ഞു.