പ്രശസ്ത ഡോക്യുമെന്‍ററി സംവിധായകൻ ആനന്ദ് പട്‌വർധന്‍റെ വിവേക് (റീസൺ) എന്ന ഡോക്യുമെന്‍ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഘപരിവാറിനെ നിശിതമായി വിമർശിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ഇളവ് നല്‍കാതെയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രദര്‍ശനം തടഞ്ഞത്.
ഐഡിഎസ്എഫ്എഫ്കെ; ആനന്ദ് പട്‌വര്‍ധന്‍റെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനാവില്ലെന്ന് കേന്ദ്രം - idsffk
ഇന്നലെയായിരുന്നു ചിത്രം പ്രദർശിപ്പിക്കേണ്ടിയിരുന്നത്. ഹൈക്കോടതി അനുമതി ലഭിക്കുന്ന പക്ഷം ഡോക്യുമെന്‍ററി ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ അവസാനദിവസമായ 26ന് പ്രദര്‍ശിപ്പിക്കുമെന്ന് കേരള ചലച്ചിത്ര അക്കാദമി അറിയിച്ചു.
![ഐഡിഎസ്എഫ്എഫ്കെ; ആനന്ദ് പട്‌വര്‍ധന്‍റെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനാവില്ലെന്ന് കേന്ദ്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3657160-120-3657160-1561447016991.jpg)
സെന്‍സര്‍ ഇളവ് ലഭിച്ചാല്‍ മാത്രമെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂവെന്ന് ഐ.ഡി.എസ്.എഫ്.എഫ്.കെ പറയുന്നു. അതേ സമയം ഡോക്യുമെന്‍ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു. കഴിഞ്ഞ 20 ദിവസമായി അനുമതിക്ക് വേണ്ടി ശ്രമിക്കുകയാണെന്നും രണ്ട് തവണ അപേക്ഷിച്ചിട്ടും വാർത്താവിനിമയ മന്ത്രാലയത്തിൽനിന്ന് പ്രതികരണം ഉണ്ടായില്ലെന്നും അതിനാല്‍ പ്രദര്‍ശനം മാറ്റി വെച്ചിരിക്കുകയാണെന്നും കമൽ പറഞ്ഞു.
സിപിഐ നേതാവായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോൽക്കർ, മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകൾ കൊലപ്പെടുത്തിയതിനെ ചോദ്യം ചെയ്യുന്ന രൂപത്തിലാണ് ആനന്ദ് 'വിവേക്' ഒരുക്കിയിരുന്നത്. ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു.