മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചു. താരം ആത്മഹത്യ ചെയ്‌തതാണെന്നും ശരീരത്തിൽ മുറിവുകളോ സംശയാസ്‌പദമായി തോന്നുന്ന അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് മുംബൈ പൊലീസിന് ലഭിച്ച പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. സുശാന്തിന്‍റേത് തൂങ്ങി മരണമാണെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റേത് ആത്മഹത്യ തന്നെ; അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് - bollywood death
സുശാന്തിന്‍റേത് തൂങ്ങി മരണമാണെന്നും സംശയാസ്‌പദമായി തോന്നുന്ന അടയാളങ്ങളോ പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്നും അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്‌പുത്തിനെ മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ കൂപ്പർ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പോസ്റ്റ് മാർട്ടം റിപ്പോർട്ടും നടന്‍റേത് തൂങ്ങി മരണമാണെന്ന് കണ്ടെത്തിയിരുന്നു. താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രണയിനി റിയ ചക്രബർത്തിയുടെയും ഉറ്റസുഹൃത്തുക്കളുടെയും കുടുംബത്തിന്‍റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ, സുശാന്തിന്‍റെ അവസാന ചിത്രം ദിൽ ബെചാരയുടെ സംവിധായകൻ മുകേഷ് ചബ്രയുടെയും മൊഴിയെടുത്തു. എന്നാൽ, താരത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബോളിവുഡ് താരം ശേഖർ സുമൻ ഒരു ഓൺലൈൻ ഫോറം രൂപികരിച്ചിട്ടുണ്ട്. ഇതിന് സമൂഹമാധ്യമങ്ങളിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.