മുംബൈ: ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് വിമർശനങ്ങൾ ഉയരുകയാണ്. സുശാന്തിന്‍റെ മരണം വിഷാദരോഗത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് പറഞ്ഞ് നിരവധി പ്രമുഖർ പ്രതികരണം അറിയിച്ചിരുന്നു. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ അവസാന തിയേറ്റർ റിലീസ് ചിത്രം ചിച്ചോരെയ്ക്ക് ശേഷം ഏഴ് സിനിമകൾ ലഭിച്ചെങ്കിലും അവയെല്ലാം നഷ്‌ടപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഏഴ് സിനിമകളും കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് അദ്ദേഹത്തിന് നഷ്ടമായതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇത് സിനിമാ വ്യവസായത്തിന്‍റെ ഒരു തലത്തിലുള്ള ക്രൂരതയാണ്. ഈ ക്രൂരതയാണ് സുശാന്തിന്‍റെ ജീവനെടുത്തതെന്നും നമുക്ക് ഒരു പ്രഗൽഭനായ കലാകാരനെ അങ്ങനെ നഷ്‌ടമായെന്നും സഞ്ജയ് നിരുപം പറഞ്ഞു.
ബോളിവുഡിനെ അടക്കി വാഴുന്ന ഒരു വിഭാഗം ആളുകളുടെ കാപട്യ സ്വഭാവത്തെ കുറിച്ചും അത് നേരിട്ട് അനുഭവിച്ചതിനെ കുറിച്ചും നിരവധി പേർ ഇതിനകം തന്നെ രംഗത്തെത്തി. തെന്നിന്ത്യൻ താരം പ്രകാശ് രാജും താൻ ഭാഗമായ സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് വിശദീകരിച്ചിരുന്നു.
എന്നാൽ, താൻ അതിനെ അതിജീവിച്ചെങ്കിലും സുശാന്തിന് അത് സാധിക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രവണതകൾക്കെതിരെ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.