കൊവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന സോനു സൂദിന്‍റെ അഭ്യർഥനയെ പിന്താങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. സോനു സൂദ് മുന്നോട്ടുവച്ച ആശയത്തെയും കൊവിഡിൽ പ്രതിസന്ധിയിലായ കുട്ടികൾക്ക് കൈത്താങ്ങാകുന്ന നിർദേശത്തെ അഭിനന്ദിക്കുന്നതായും പിന്തുണക്കുന്നതായും താരം ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
പ്രിയങ്കയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പ്രതികരണവുമായി കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. സഹായം ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ നൽകാൻ എല്ലാ സംസ്ഥാന സർക്കാരും ജില്ല ഭരണകൂടവും ജാഗ്രതയിലാണ്. ജില്ലയിലെ ശിശുക്ഷേമ സമിതികൾ അത്തരം കുട്ടികൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കാൻ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഒരു ‘ദർശനാത്മക മനുഷ്യസ്‌നേഹി’ എന്ന് ടാഗ് ചെയ്താണ് പ്രിയങ്ക സോനുവിന്‍റെ വീഡിയോ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. 'സോനു ഈ നിർണായക നിരീക്ഷണം നടത്തിയതിൽ ഞാനും സ്വാധീനിക്കപ്പെട്ടു. കൂടാതെ. സോനുവിന്‍റെ ശൈലിയിൽ അദ്ദേഹം ഈ പ്രശ്നത്തിന് പരിഹാര നടപടികൾ നിർദേശിച്ചിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് സംസ്ഥാന- കേന്ദ്ര സർക്കാരുകളോട് സോനു നിർദേശിച്ചത്. പഠനത്തിന്‍റെ ഏത് ഘട്ടത്തിലായാലും - സ്കൂൾ, കോളജ്, അല്ലെങ്കിൽ ഉന്നത പഠനത്തിലായാലും അത് നിർത്താൻ സമ്മതിക്കാതെ സാമ്പത്തിക സഹായങ്ങൾ നൽകണം. ഇല്ലെങ്കിൽ ധാരാളം കുട്ടികൾക്കുള്ള അവസരം നഷ്ടമാകുമെന്നും' പ്രിയങ്ക വിശദമാക്കി.
More Read: കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് സോനു സൂദ്
സർക്കാർ മാത്രമല്ല ഒരു കുട്ടിയുടെ പഠനച്ചിലവ് വഹിക്കാൻ അനുകമ്പ തോന്നുന്ന എല്ലാ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരണമെന്നും താരം അഭ്യർഥിച്ചു. സോനുവിന്‍റെ ആശയങ്ങളെ പരിപൂർണമായി പിന്തുണയ്ക്കുന്നതിനൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തന്നാലാവുന്നത് ചെയ്യുമെന്നും പ്രിയങ്ക വ്യക്തമാക്കി.