ഹൈദരാബാദ്:വളരെ അപ്രതീക്ഷിതമായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം. സുശാന്തിന്‍റെ കുടുംബാംഗങ്ങളും ആരാധകരും സഹപ്രവർത്തകരും അത്രയേറെ ഞെട്ടലോടെയാണ് താരത്തിന്‍റെ മരണവാർത്തയെ സ്വീകരിച്ചതും. ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വഴിതെളിച്ച സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന് ഒമ്പത് മാസങ്ങൾക്ക് ശേഷം താൻ സമൂഹമാധ്യമങ്ങളിൽ നിന്നും മാറിനിന്നതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് നടി കൃതി സനോൺ.
സുശാന്തിന്‍റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ നിന്ന് മാറി നിന്നതിന്‍റെ കാരണം വ്യക്തമാക്കി കൃതി സനോൺ
സുശാന്തിന്‍റെ മരണശേഷം കഴിഞ്ഞ ഒമ്പത് മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ താൻ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് തുറന്നുപറയുകയാണ് നടി കൃതി സനോൺ.
"ആ ഘട്ടത്തിൽ വളരെയധികം ശബ്ദങ്ങൾ ഉയർന്നു. അതിന്‍റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്‍റെ ചുറ്റും നെഗറ്റീവ് ചിന്താഗതികൾ പരന്നു. അത്തരമൊരു സാഹചര്യത്തിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയാം. എന്നാൽ, ഞാനത് എന്നിൽത്തന്നെ ഒതുക്കാൻ ശ്രമിച്ചു. എനിക്ക് തോന്നുന്നതിനെ കുറിച്ച് ആരോടും സംസാരിക്കാൻ താൽപര്യമില്ലായിരുന്നു. നിങ്ങൾക്ക് പറയാനുള്ളത് സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറയാം. ഇത് ഉറക്കെ പറയുന്നതിന് പകരം നിങ്ങളുടെ ചിന്തകൾ എഴുതി പ്രകടിപ്പിക്കാനുമാകും," സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത കാരണം കൃതി മാധ്യമങ്ങളോട് വ്യക്തമാക്കി.
സുശാന്ത് സിംഗും കൃതി സനോണും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇരുവരും ഈ ഗോസിപ്പുകൾ നിഷേധിച്ചിരുന്നതുമാണ്. കഴിഞ്ഞ വർഷം ജൂൺ 14നാണ് നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന് ആദാരഞ്ജലി കുറിച്ചുകൊണ്ട് നിരവധി സിനിമാതാരങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നെങ്കിലും കൃതി സനോൺ, ശ്രദ്ധ കപൂർ ഉൾപ്പെടെയുള്ള താരങ്ങൾ പ്രതികരിക്കാത്തതിൽ ആരാധകർ അതൃപ്തി പ്രകടിപ്പിക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്‌തു. എന്നാൽ, താരത്തിന്‍റെ സംസ്കാരചടങ്ങിൽ പങ്കെടുത്ത ചുരുക്കം സിനിമാതാരങ്ങളിൽ കൃതിയും ശ്രദ്ധയും എത്തിയതിനാൽ തന്നെ ആരാധകർ ഇവർക്കെതിരെയുള്ള വിമർശനങ്ങളിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
TAGGED:
സുശാന്ത് സിംഗ് മരണം വാർത്ത