മുംബൈ: ബോളിവുഡിലെ മുതിര്‍ന്ന നിര്‍മാതാവും സംവിധായകനുമായിരുന്ന ഹരീഷ് ഷാ അന്തരിച്ചു. ദീര്‍ഘകാലമായി തൊണ്ടയില്‍ കാന്‍സറിന് ചികില്‍സയിലായിരുന്നു അദ്ദേഹം. 76 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യമെന്നും സഹോദരനും നിര്‍മാതാവുമായ വിനോദ് ഷാ അറിയിച്ചു. 10 വര്‍ഷമായി തൊണ്ടയിലെ കാന്‍സറിന് ചികില്‍സയിലായിരുന്നു അദ്ദേഹം. രാജേഷ് ഖന്ന, തനൂജ എന്നിവര്‍ അഭിനയിച്ച ബോളിവുഡ് പ്രണയ ചിത്രം മേരെ ജീവന്‍ സാത്തിയുടെ നിര്‍മാതാവായിരുന്നു അദ്ദേഹം. ചൊവ്വാഴ്‌ച ഉച്ചയോടെ പവാന്‍ ഹന്‍സില്‍ വെച്ച് അദ്ദേഹത്തിന്‍റെ ശവസംസ്‌കാരം നടന്നു. കൊവിഡ് സാഹചര്യത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് സംസ്‌കാരചടങ്ങില്‍ പങ്കെടുത്തത്. 1972ലെ മേരെ ജീവന്‍ സാത്തിക്കു ശേഷം ഹരീഷ് ഷാ നിര്‍മാതാവായ ചിത്രങ്ങളാണ് 1975ലെ കാലാ സോന. ഫിറോസ് ഖാനും പര്‍വീണ്‍ ബാബിയുമായിരുന്നു ഇതിലെ അഭിനേതാക്കള്‍. സഞ്ജീവ് കുമാറും രേഖയും അഭിനയിച്ച 1985ല്‍ പുറത്തിറങ്ങിയ രാം തേര കിത്‌നേ നാമിന്‍റെയും നിര്‍മാതാവ് അദ്ദേഹമായിരുന്നു.
ബോളിവുഡ് സംവിധായകനും നിർമാതാവുമായ ഹരീഷ് ഷാ അന്തരിച്ചു - Veteran filmmaker Harish Shah
ദീര്‍ഘകാലമായി തൊണ്ടയില്‍ കാന്‍സറിന് ചികില്‍സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ വസതിയില്‍ രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം.

നിര്‍മാതാവില്‍ നിന്നും സംവിധായക രംഗത്തേക്കും അദ്ദേഹം തന്‍റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 1980 ല്‍ റിഷി കപൂറും നീതു കപൂറും അഭിനയിച്ച ദന്‍ ദൗലതിന്‍റെ സംവിധാനം നിര്‍വഹിച്ചത് ഹരീഷ് ഷായായിരുന്നു. ധര്‍മേന്ദ്രയും ശത്രുഘ്‌നന്‍ സിന്‍ഹയും അഭിനയിച്ച 1988ലെ ആക്ഷന്‍ ഡ്രാമയായ സല്‍സലയുടെയും സംവിധായകന്‍ അദ്ദേഹമായിരുന്നു. തുടര്‍ന്ന് 1995ല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച അബ് ഇന്‍സാഹ് ഹോഗയും ഇദ്ദേഹം സംവിധാനം ചെയ്‌തു. രേഖ, മിഥുന്‍ ചക്രവര്‍ത്തി എന്നിവര്‍ ജോഡിയായി അഭിനയിച്ച ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. 2003ല്‍ സണ്ണി ഡിയോള്‍, തബു എന്നിവര്‍ അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ പടമായ ജാല്‍ ദ ട്രാപ് ആയിരുന്നു അദ്ദേഹം അവസാനം നിര്‍മാതാവായ സിനിമ.