അഭിനയത്തിൽ സവിശേഷ പാടവംകൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് നടി തപ്‌സി പന്നു ടൈറ്റില്‍ റോളിലെത്തുന്ന ബയോപിക്കാണ് സബാഷ് മിത്തു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിത്താലി രാജിന്‍റെ ജീവിതമാണ് സിനിമയുടെ പ്രമേയം.
സിനിമയുടെ സംവിധായകന്‍ എന്ന സ്ഥാനത്ത് നിന്നും താന്‍ പിന്മാറുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ രാഹുൽ ധോലാകി. അദ്ദേഹം തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമ ചെയ്യാന്‍ ആവശ്യമായ സമയം ഇല്ലെന്നും 'ഷെഡ്യൂള്‍ ക്ലാഷ്' ആണ് പിന്മാറ്റത്തിന് പിന്നിലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ ധോലാകി കുറിപ്പ്
'നിങ്ങൾ ചെയ്യുമെന്ന് നിങ്ങൾക്കുറപ്പുള്ള ചില സിനിമകളുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു സബാഷ് മിത്തു. തിരക്കഥ വായിച്ചപ്പോൾ എനിക്ക് ഉറപ്പായിരുന്നു.... ഈ സിനിമ ഞാന്‍ ചെയ്യുമെന്ന്. അത് ഏതാണ്ട് ഒന്നര വർഷം മുമ്പായിരുന്നു... നിർഭാഗ്യവശാൽ 2019 നവംബറിൽ ആരംഭിച്ച യാത്ര ഞാൻ അവസാനിപ്പിക്കുകയാണ്.
പ്രിയ ആവേൻ തിരക്കഥയെഴുതിയ ഈ സിനിമ ഞാന്‍ സംവിധനം ചെയ്യില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് വളരെയധികം പ്രിയപ്പെട്ട ഓർമകളുണ്ട്. ഈ കുറിപ്പ് എഴുതുമ്പോൾ ഞാന്‍ വികാരാധീനനാകുന്നു. ഈ ചിത്രം എല്ലായ്പ്പോഴും അഭിനിവേശത്തെക്കുറിച്ച് പറയുന്നു....' രാഹുൽ ധോലാകി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ബീഗം ജാൻ സംവിധായകൻ ശ്രീജിത്ത് മുഖർജിയായിരിക്കും രാഹുലിന് പകരം സബാഷ് മിത്തു സംവിധാനം ചെയ്യുക. സബാഷ് മിത്തുവിനായി തപ്‌സി ക്രിക്കറ്റ് പരിശീലിക്കുന്ന ചിത്രങ്ങളും വീഡിയോകളും നേരത്തെ വൈറലായിരുന്നു. പ്രശസ്ത കോച്ച് നൂഷിൻ അൽ ഖദീറിനൊപ്പമാണ് തപ്‌സി ക്രിക്കറ്റ് പരിശീലിക്കുന്നത്.
Also read:സബാഷ് മിത്തുവിനായി ക്രിക്കറ്റ് പരിശീലിച്ച് താപ്‌സി പന്നു
ബാറ്റിങ് സ്റ്റൈലും ഫൂട്വർക്കുമടക്കം സ്ക്രീനിലെ ചുവടുകൾ ഒരു പ്രൊഫഷനൽ ക്രിക്കറ്ററുടേതിന് സമാനമായിരിക്കണമെന്ന ആഗ്രഹത്താലാണ് തപ്‌സി ക്രിക്കറ്റിന്‍റെ വിദഗ്ധ രീതികൾ പഠിച്ചെടുത്തത്. വിയാകോം 18 സ്റ്റുഡിയോസാണ് സബാഷ് മിത്തു നിര്‍മിക്കുന്നത്.