ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ജെ.എൻ.യു സ്റ്റുഡന്‍റ്സ് യൂണിയന്‍റെ മുൻ പ്രസിഡന്‍റായിരുന്ന കനയ്യ കുമാറിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് കശ്യപ് വിമർശനം നടത്തിയിരിക്കുന്നത്. സിപിഐ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പടെ പത്ത് പേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ വിഷയത്തിൽ കശ്യപ് ഡൽഹി മുഖ്യമന്ത്രിയെ പരിഹസിക്കുന്നുമുണ്ട്. "മഹാനുഭാവനായ അരവിന്ദ് കെജ്‌രിവാൾ ജി, അങ്ങയെ എന്താണ് വിളിക്കേണ്ടത്? നിങ്ങള്‍ക്ക് നട്ടെലില്ല എന്ന് പറഞ്ഞാല്‍ അതൊരു കോംപ്ലിമെന്‍റ് ആയി പോകും. എത്ര രൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്?" അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു.
അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് അനുരാഗ് കശ്യപ്
കനയ്യ കുമാറിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപ് അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിക്കുന്നത്.
2016 ഫെബ്രുവരി 9ന് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രിയിൽ കശ്‌മീര്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ജെഎന്‍യുവിൽ നടത്തിയ പരിപാടി വിവാദമായിരുന്നു. രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്ന പേരിൽ കനയ്യ കുമാറിനും വിദ്യാർഥികൾക്കുമെതിരെ കേസ് എടുത്തു.
ഇതിനെതിരെയുള്ള പ്രതികരണമായാണ് രാജ്യദ്രോഹക്കേസ് എന്ന പേരിൽ നിയമം രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് കനയ്യ കുമാർ ട്വീറ്റ് ചെയ്‌തത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ലക്ഷ്യം വക്കുകയാണെന്നും വിചാരണ ടെലിവിഷന്‍ ചാനലുകളിലൂടെ അല്ല പകരം കോടതിയിലാണ് നടപ്പാക്കേണ്ടതെന്നും ട്വീറ്റിൽ പറയുന്നുണ്ട്.