ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍റെ 'താണ്ഡവ്' സീരിസ് മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനത്തിന് എത്തിയതെന്ന് ആരോപിച്ച് വലിയ വിവാദങ്ങളാണ് ഉണ്ടായത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേര്‍ സീരിസിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, അത് അണിയറപ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും അറസ്റ്റിന്‍റെ വക്ക് വരെ എത്തുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ സീരിസ് സംപ്രേഷണം ചെയ്‌തതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പ്രസ്‌താവന ഇറക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം. മനപ്പൂര്‍വമായല്ല വിവാദമായ സീനുകള്‍ സംപ്രേഷണം ചെയ്‌തതെന്നും ഇവ നീക്കം ചെയ്‌തുവെന്നും ആമസോണ്‍ പ്രൈം പ്രസ്താവനയിലൂടെ അറിയിച്ചു.
താണ്ഡവ് വെബ് സീരിസ് സംപ്രേഷണം ചെയ്‌തതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ആമസോണ്‍ പ്രൈം
മനപ്പൂര്‍വമായല്ല വിവാദമായ സീനുകള്‍ സംപ്രേഷണം ചെയ്‌തതെന്നും ഇവ നീക്കം ചെയ്‌തുവെന്നും ആമസോണ്‍ പ്രൈം പ്രസ്താവനയിലൂടെ അറിയിച്ചു
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്‌ത താണ്ഡവ് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നതായിരുന്നു ആരോപണം. ഹിന്ദു ദൈവങ്ങളെ മനഃപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്‌തുവെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സെൻസർഷിപ്പിന്‍റെ അഭാവമുള്ളതുകൊണ്ട് ഹിന്ദു വികാരങ്ങൾ ആക്രമിക്കപ്പെടുന്നത് ആവർത്തിക്കുകയാണെന്നുമാണ് ആരോപണങ്ങള്‍ സീരിസിനെതിരെ ഉയര്‍ന്നത്. പരമ്പര നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് ബിജെപി എംപി മനോജ് കൊട്ടക് കത്തെഴുതുകയും ചെയ്‌തിരുന്നു. സെയ്‌ഫ് അലിഖാൻ, ഡിംപിൾ കപാഡിയ എന്നിവരാണ് സീരിസിലെ മറ്റ് പ്രധാന താരങ്ങൾ. ആർട്ടിക്കിൾ 15 ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഗൗരവ് സോളാങ്കിയാണ് സീരിസിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.