കാലിഫോര്‍ണിയ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്‍റെ പുത്തന്‍ അപ്‌ഡേറ്റിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തി ഇലോണ്‍ മസ്‌ക്. പുതിയ പരിഷ്‌കാരത്തിലൂടെ പ്ലാറ്റ്ഫോമിലെ 'ഫോര്‍ യു' പേജ് വെരിഫൈഡ് അക്കൗണ്ടുകള്‍ മാത്രമെ മറ്റ് ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കു. ഏപ്രില്‍ 15 മുതല്‍ ഈ അപ്‌ഡേറ്റ് നിലവില്‍ വരുമെന്നും മസ്‌ക് ട്വീറ്ററിലൂടെ അറിയിച്ചു.
നൂതന എ ഐ ബോട്ടുകളെ നേരിടാനുള്ള ഒരേയൊരു റിയലിസ്റ്റിക് മാർഗമായിരിക്കും ഇതെന്നാണ് പുതിയ അപ്‌ഡേഷനെ കുറിച്ചുള്ള മസ്‌കിന്‍റെ അവകാശ വാദം. ബോട്ടുകള്‍ കൂടുതലായി കാണപ്പെടുന്നത് കൊണ്ട് തന്നെ നിലവില്‍ ട്വിറ്റര്‍ പോളുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ ആവശ്യമാണ്. അതേസമയം, മറ്റൊരു ട്വീറ്റില്‍ സേവന നിബന്ധനകൾ കൃത്യമായി പാലിക്കുകയും മനുഷ്യനായി ആൾമാറാട്ടം നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം വെരിഫൈഡ് ബോട്ട് അക്കൗണ്ടുകൾ ട്വിറ്ററില്‍ ഉണ്ടായിരിക്കുന്നതിൽ കുഴപ്പമില്ലെന്നും മസ്‌ക് വ്യക്തമാക്കി.
ഭീഷണിയായി ബോട്ടുകള്‍:ട്വിറ്റർ എപിഐ വഴി ട്വിറ്റർ അക്കൗണ്ടുകൾ അജ്ഞാതമായി നിയന്ത്രിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ട്വിറ്റർ ബോട്ട്. ഇവയ്‌ക്ക് സ്വയമായി ട്വീറ്റ് രേഖപ്പെടുത്താനും അക്കൗണ്ടുകളെ പിന്തുടരാനും നേരിട്ട് സന്ദേശം അയക്കാനും സാധിക്കും.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബോട്ടുകള്‍ എന്നും ഒരു ഭീഷണിയാണ്. അവ പലപ്പോഴും ഒന്നിലധികം അക്കൗണ്ടുകള്‍ സൃഷ്‌ടിക്കാറുണ്ട്. കൂടാതെ മറ്റ് ഉപയോക്താക്കളുടെ വ്യാജ പ്രൊഫൈല്‍ ആയും ഇവ പ്രത്യക്ഷപ്പെടും. ഇതിലൂടെ വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും നടക്കാനും സാധ്യതയുണ്ട്.
Also Read:ബിങ്ങിലെ ചാറ്റ് ബോട്ടിനായി ഇനി കാത്തിരിക്കേണ്ട; പുതിയ ഫീച്ചറുമായി മൈക്രോസോഫ്‌റ്റ്
ഏപ്രില്‍ 1 മുതല്‍ ബ്ലൂ ബാഡ്‌ജ് ഇല്ല: ലെഗസി ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. ഏപ്രില്‍ 1 മുതലാകും ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്‌ത് തുടങ്ങുന്നത്. പണം ഈടാക്കുന്ന ഉപയക്താക്കളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഫ്രീ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്ക് നീക്കം ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 1ന് ശേഷവും വെരിഫിക്കേഷന്‍ സ്റ്റാറ്റസ് അതേപടി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യേണമെന്ന് ട്വിറ്റര്‍ സിഇഒ അറിയിച്ചു. പ്രതിമാസം 8 ഡോളര്‍ ആണ് ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന് വേണ്ടി ട്വിറ്റര്‍ ഈടാക്കുന്നത്.
ഇന്ത്യയിലും ട്വിറ്റര്‍ ബ്ലൂ: ട്വിറ്റര്‍ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ബ്ലൂ ടിക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഉപയോക്താക്കള്‍ ട്വിറ്റര്‍ ബ്ലൂ സബ്‌സ്ക്രൈബ് ചെയ്യേണ്ടത്. ആദ്യം തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇത് ലഭ്യമായത്. എന്നാല്‍ ഫെബ്രുവരി മുതലാണ് ഇന്ത്യയില്‍ ഈ സൗകര്യം ലഭിച്ച് തുടങ്ങിയത്.
ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള വ്യക്തിഗത ഉപയോക്താക്കളില്‍ നിന്ന് വര്‍ഷം തോറും 9400 രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ബിസിനസുകാര്‍ക്ക് തങ്ങളുടെ ഗോള്‍ഡന്‍ ബാഡ്‌ജുകള്‍ നിലനിര്‍ത്താന്‍ 1000 ഡോളര്‍ ആണ് നല്‍കേണ്ടി വരുക. പണം അടയ്‌ക്കാത്ത ബ്രാന്‍ഡുകള്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും തങ്ങളുടെ ചെക്ക് മാര്‍ക്കുകള്‍ ഇതിലൂടെ നഷ്‌ടമാകും.
Also Read:ഗോള്‍ഡ് ബാഡ്‌ജുകള്‍ക്ക് 1,000 ഡോളര്‍ നല്‍കണം; ബിസിനസ് സ്ഥാപനങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ട്വിറ്റര്‍ നിര്‍ദേശം