പാരിസ്:സമ്പന്നരായ ബാല്യകാല സുഹൃത്തുക്കൾ ഭാവിയിലെ വരുമാനം വർധിപ്പിച്ച് ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് യുഎസ് പഠനങ്ങൾ. ഇതിനായി 21 ബില്യൺ ഫേസ്ബുക്ക് സൗഹൃദങ്ങളുടെ വിശകലനം നടത്തി യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘം. 25നും 44നും ഇടയിൽ പ്രായമായുള്ള 72 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളെ വിശകലനം ചെയ്‌തുകൊണ്ടായിരുന്നു പഠനം.
സാമൂഹിക-സാമ്പത്തിക നില, പ്രായം, പ്രദേശം എന്നിവ പ്രകാരം ഉപയോക്താക്കളെ റാങ്ക് ചെയ്യാൻ ഗവേഷകർ ഒരു അൽഗോരിതം ഉപയോഗിച്ചു. സമ്പന്നരും ദരിദ്രരുമായ ആളുകൾ പരസ്‌പരം എത്രമാത്രം ഇടപഴകുന്നുവെന്ന് കണക്കാക്കുകയും ചെയ്‌തു. സാമൂഹിക-സാമ്പത്തിക തലത്തിന് മുകളിലോ താഴെയോ ഉള്ള ഒരു വ്യക്തിയുടെ പങ്ക് പ്രതിനിധീകരിക്കുന്നതിന് സാമ്പത്തിക ബന്ധം എന്ന പദം ഉപയോഗിച്ചു.
ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുള്ള ആളുകളുടെ കഴിവിനെക്കുറിച്ചുള്ള മുൻ ഗവേഷണങ്ങളുമായി ഇത് താരതമ്യം ചെയ്‌തു. തുടർന്ന് രണ്ട് പ്രധാന ഘടകങ്ങൾ ഗവേഷകർ കണ്ടെത്തി. പലപ്പോഴും സമ്പന്നരും അല്ലാത്തവരുമായവർ വിദ്യാർഥികളായിരിക്കുമ്പോൾ ഒരേ സ്‌കൂളിലാണെങ്കിലും പരസ്‌പരം ഇടപെഴകുന്നില്ലെന്നുവരാം. ഇതിനെ ഫ്രണ്ട്ഡിങ് ബയസ് എന്ന് വിളിച്ചു.
സാമ്പത്തിക വേർതിരിവുകൾ ഉണ്ടാകുന്നത് പരസ്‌പരം സമ്പർക്കം പുലർത്താത്തതിനാലാണ്. സമ്പന്നരും ദരിദ്രരുമായവർ പരസ്‌പരം ഇടപഴകുന്നതിൽ അവർ കണ്ടുമുട്ടുന്ന സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതിനെ എക്‌സ്പോഷർ എന്ന് വിളിച്ചു.
എന്നാൽ, ഫേസ്ബുക്കിലെ ബാല്യകാല സുഹൃത്തുക്കളുടെ കൂട്ടായ്‌മയും മറ്റും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ ഏറെ സഹായിക്കുന്നുവെന്നാണ് പഠനങ്ങളുടെ റിപ്പോർട്ടുകൾ. മതപരമായ സ്ഥാപനങ്ങളിൽ രൂപപ്പെടുന്ന സൗഹൃദങ്ങൾ ഇത്തരത്തിലുള്ള വേർതിരിവുകൾ മുറിച്ച് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും പഠനങ്ങളുടെ പ്രധാന രചയിതാവുമായ രാജ് ചെട്ടി പറഞ്ഞു. ലോകമെമ്പാടുമുള്ള ഗവേഷകരും ഗവൺമെന്‍റുകളും ഇത്തരത്തിൽ ഫേസ്‌ബുക്ക് ഡാറ്റ വിശകലനം ചെയ്‌താൽ സമാനമായ ഫലങ്ങൾ ലഭിച്ചേക്കാം എന്ന് ചെട്ടി പ്രവചിച്ചു.
എക്സ്പോഷർ, ഫ്രണ്ട്ഡിങ് ബയസ് എന്നിവയെ കുറിച്ചുള്ള ഡാറ്റ തിങ്കളാഴ്‌ച socialcapital.org-ൽ പ്രസിദ്ധീകരിച്ചു. സാമൂഹിക മൂലധനത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന സംഭാവനയാണ് ഈ ഗവേഷണമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലേയും ഡാർട്ട്‌മൗത്ത് കോളജിലേയും അധികൃതർ പറഞ്ഞു. ഇത് യുഎസിലുടനീളമുള്ള അധികാരികളെ നടപടിയെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.