തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദാര്‍ഥിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ (24), അഭിലാഷ് (25), ടോമി (23) നിരഞ്ചൻ (20) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്പി കെ.എ വിദ്യാധരൻ പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; നാല് പേര്‍ അറസ്റ്റില്‍ - ഒൻപതാം ക്ലാസുകാരെയ ബലാത്സംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ
കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ (24), അഭിലാഷ് (25), ടോമി (23) നിരഞ്ചൻ (20) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മുപ്പതാം തിയതി സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഠിനംകുളം പൊലീസിൽ പരാതി നല്‍കിയത്. സ്‌കൂളില്‍ എത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഉച്ചയോടെ സ്കൂളിന്‍റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്ത് പോയതായി പൊലീസ് കണ്ടെത്തി. എന്നാൽ മറ്റ് വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചില്ല. അടുത്ത ദിവസം വെളുപ്പിന് അഞ്ച് മണിയോടെ പെൺകുട്ടിയെ പൊലീസ് കഴക്കൂട്ടത്ത് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി പീഡന വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. സ്കൂളിൽ നിന്നും പുറത്ത് ഇറങ്ങിയ പെൺകുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് പിറ്റേ ദിവസം വെളുപ്പിന് അഞ്ച് മണിയോടു കൂടി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കഴക്കൂട്ടത്ത് ഇറക്കിവിട്ടു. പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആറ്റിങ്ങൽ ഡിവൈഎസ്പി കെ.എ വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി കഠിനംകുളം പൊലീസ് പറഞ്ഞു. പെൺകുട്ടി ആദ്യം പറഞ്ഞത് സുഹൃത്ത് ബൈക്കിൽ കയറ്റി കൊണ്ടുപോയി എന്നാണ്. എന്നാൽ പിന്നീട് തന്നെ തട്ടിക്കൊണ്ടുപോയെന്ന് പറയുകയായിരുന്നു.