കേരളം

kerala

ETV Bharat / international

മൂന്നാം തവണയും പാര്‍ട്ടി സെക്രട്ടറി? ഷി ജിന്‍പിങ്ങിനെ തുണക്കുമോ പാര്‍ട്ടി കോണ്‍ഗ്രസ്

അഞ്ചു വര്‍ഷത്തില്‍ ഒരിക്കലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഇരുപതാമത് സമ്മേളനമാണ് നിലവില്‍. കഴിഞ്ഞ രണ്ട് തവണയും പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഷി ജന്‍പിങ് തന്നെയാകും ഇത്തവണയും സെക്രട്ടറി എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്

By

Published : Oct 17, 2022, 2:48 PM IST

20th Chinese Communist Party congress  Xi Jinping  Chinese Communist Party  Communist Party congress  ഷി ജിന്‍പിങ്ങിനെ തുണക്കുമോ പാര്‍ട്ടി കോണ്‍ഗ്രസ്  പാര്‍ട്ടി കോണ്‍ഗ്രസ്  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്  ഷി ജന്‍പിങ്  ഷി ജിന്‍പിങ് തോട്ട്  Xi Jinping Thought  കൊവിഡ്  COVID restriction in China  China  depth crisis China  economic crisis in China
മൂന്നാം തവണയും പാര്‍ട്ടി സെക്രട്ടറി? ഷി ജിന്‍പിങ്ങിനെ തുണക്കുമോ പാര്‍ട്ടി കോണ്‍ഗ്രസ്

ബെയ്ജിങ്: ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ നിന്ന് ഉയർന്നുവരുന്ന പ്രധാന ചര്‍ച്ച വിഷയം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഷി ജിൻപിങ്ങിന്‍റെ മാറ്റമല്ല, തുടർച്ചയാണ്. ടിയാനന്‍ മെന്‍ സ്‌ക്വയറിലെ ഗ്രെയ്‌റ്റ് ഹാളില്‍ ഞായറാഴ്‌ച (ഒക്‌ടോബര്‍ 16) ആരംഭിച്ച്, ഒരാഴ്ച നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഷി ജിൻപിങ്ങിനെ വീണ്ടും നേതാവായി നിയമിക്കുമെന്നും അടുത്ത അഞ്ച് വർഷത്തേക്ക് അദ്ദേഹത്തിന്‍റെ നയങ്ങളോടുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും ചൈനയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായി അദ്ദേഹത്തിന്‍റെ പദവി ഉയർത്തുകയും ചെയ്യുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഷി ജിന്‍പിങ് എന്ന നേതാവ്: പദവി ഉയര്‍ത്തുന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. 10 വർഷം മുമ്പ് ഷിയെ നേതാവായി നാമകരണം ചെയ്‌തപ്പോഴാണ് ആദ്യമായി അത് സംഭവിച്ചത്. എന്തിനായിരുന്നു അതെന്ന് അക്കാലത്ത് വ്യക്തമായിരുന്നില്ല. നേതൃത്വത്തിലേക്ക് എത്തിയതോടെ ആഭ്യന്തരമായും അന്തർദേശീയമായും ചൈനയെ ഷി പുനഃക്രമീകരിച്ചു.

ചൈനക്കെതിരെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഭീഷണിയുമായി രംഗത്ത് വരില്ലെന്ന നിരീക്ഷണത്തില്‍ നയതന്ത്രജ്ഞർ ഉറച്ചു നിന്നപ്പോള്‍ തര്‍ക്ക പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയക്കുകായണ് ഷി ചെയ്‌തത്. സമൂഹത്തില്‍ മാത്രമല്ല സമ്പദ്‌വ്യവസ്ഥയിലും ശക്തമായ ഭരണകൂട നിയന്ത്രണം ഷി തിരികെ കൊണ്ടുവന്നു. വിയോജിപ്പുകളെ അടിച്ചമർത്താൻ സെൻസർഷിപ്പും അറസ്റ്റും വിപുലീകരിച്ചു.

അഴിമതിക്കെതിരായി മുഖം നോക്കാതെ എടുത്ത നടപടിയില്‍ നൂറുകണക്കിന് രാഷ്‌ട്രീയ എതിരാളികളും മുതിർന്ന ഉദ്യോഗസ്ഥരും വീണു. രാഷ്‌ട്രത്തിന്‍റെ പുനരുജ്ജീവനത്തിന് പാര്‍ട്ടി നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ ഒരു മണിക്കൂര്‍ 45 മിനിറ്റ് നീളുന്ന റിപ്പോര്‍ട്ടാണ് ഷി ജിൻപിങ് അവതരിപ്പിച്ചത്.

കൂടുതല്‍ ശക്തനാകുമോ ഷി: ഇതിനോടകം തന്നെ ഷി തന്‍റെ എതിരാളികളെ തൂത്തുവാരി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ ഷി കൂടുതല്‍ ശക്തനാകുമോ എന്നതാണ് ലോക രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുകത്തുന്ന പ്രധാന വിഷയം. സൈന്യം, വിദേശനയം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ പ്രധാന മേഖലകളുടെ ചുമത ഷി സ്വയം ഏറ്റെടുക്കുകയായിരുന്നു. 'ഷി ജിന്‍പിങ് തോട്ട്' (Xi Jinping Thought) എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ പ്രത്യയശാസ്‌ത്രം 2017 മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ മറ്റൊരു ഭരണഘടന ഭേദഗതി കൂടിയുണ്ട്. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും ഈ ഭേദഗതി ഷി ജിന്‍പിങ്ങിന്‍റെ പദവി ഉയര്‍ത്താനുള്ളതാകുമെന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം.

ഷിയ്‌ക്കായി പാര്‍ട്ടി നിയമം മാറുമ്പോള്‍: അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തെ, സമ്മേളനം അവസാനിച്ച് തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപിക്കുക. തുടര്‍ച്ചയായി മൂന്നാം തവണയും ഷി തന്നെ പ്രധാന ചുമതലയേല്‍ക്കും എന്നാണ് പരക്കെയുള്ള പ്രതീക്ഷ. നിരീക്ഷകര്‍ പറയുന്നതുപോലെ ഇത്തവണയും ഷി ചുമതയേല്‍ക്കുകയാണെങ്കില്‍, തുടര്‍ച്ചയായ രണ്ടുവര്‍ഷത്തിന് ശേഷം നേതാക്കള്‍ സ്ഥാനം ഒഴിയണം എന്ന പാര്‍ട്ടിയുടെ അലിഖിത നിയമത്തിനാണ് ഇവിടെ വിള്ളല്‍ സംഭവിക്കുന്നത്.

നിലവിൽ ഏഴ് അംഗങ്ങളുള്ള സ്റ്റാൻഡിങ് കമ്മിറ്റിയിലെ മറ്റുള്ളവർക്ക് ഷിയുടെ ഭാവിയെക്കുറിച്ചും നയത്തിന്‍റെ ദിശയെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ട്. വിശ്വസ്‌തരെ ഉൾപ്പെടുത്തി അദ്ദേഹം സമിതിയെ അണിനിരത്തുമെന്ന് തന്നെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ചൈനയില്‍ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതൽ വിപണി കേന്ദ്രീകൃതമായ സമീപനത്തെ പിന്തുണയ്ക്കുന്നവരെ നേതൃനിരയില്‍ ഉൾപ്പെടുത്താന്‍ അദ്ദേഹം പ്രേരിപ്പിക്കപ്പെടുമോ എന്നതും നിര്‍ണായകമാണ്.

വരാനിരിക്കുന്ന ശനിയാഴ്‌ച നിര്‍ണായകം: പാര്‍ട്ടി കോണ്‍ഗ്രസ് നടപടികള്‍ തികച്ചും സ്വകാര്യമായിട്ടാണ് നടക്കുക. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാൻ സാധിക്കില്ല. നിര്‍ണായകമായ തീരുമാനങ്ങളും ഭരണഘടന ഭേദഗതിയും വ്യക്തമായി അറിയണമെങ്കില്‍ കോണ്‍ഗ്രസിന്‍റെ സമാപന ദിവസമായ ശനിയാഴ്‌ച വരെ കാത്തിരുന്നേ മതിയാകൂ. ഞായറാഴ്‌ച പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കും.

കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുണ്ടാകുമോ: മറ്റു ലോക രാജ്യങ്ങളെ പോലെ തന്നെ കൊവിഡ് മഹാമാരിയും തുടര്‍ന്നു വന്ന നിയന്ത്രണങ്ങളും ചൈനയിലെ ജനജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് ഉണ്ടാകുമോ എന്നതാണ് ചൈനയിലെ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചാല്‍ കൊവിഡ് വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൊവിഡ് നിയന്ത്രണങ്ങളില്‍ ക്രമേണ മാറ്റങ്ങള്‍ കൊണ്ടുവരാനാകും ശ്രമിക്കുക എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ABOUT THE AUTHOR

...view details