കേരളം

kerala

ETV Bharat / international

സ്വിച്ച് ഇടുംപോലെ ഇന്ത്യയ്‌ക്ക് റഷ്യയുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് യുഎസ്

ഇന്ത്യയുമായി യുഎസ് അടുത്ത സഹകരണം വച്ചുപുലര്‍ത്തുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് , റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം വര്‍ധിച്ചുവരുന്നത് നിലവിലുള്ള ലിബറല്‍ ലോക ക്രമത്തിന് ഭീഷണിയാണെന്നും യുഎസ്

By

Published : Aug 18, 2022, 3:12 PM IST

ഇന്ത്യയ്‌ക്ക് റഷ്യയുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് യുഎസ്  us on India Russia relations  റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം  india us relations  news on china us rivalry  russia china relations  റഷ്യ ചൈന ബന്ധം
സ്വിച്ച് ഇടുന്നത് പോലെ ഇന്ത്യയ്‌ക്ക് റഷ്യയുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് യുഎസ്

വാഷിങ്‌ടണ്‍ :റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്‍റെ ആഴവും പരപ്പും അംഗീകരിച്ച് യുഎസ്‌എ. ദശാബ്‌ദങ്ങളായി റഷ്യയുമായി വിവിധ രംഗങ്ങളില്‍ ബന്ധമുള്ള ഇന്ത്യയെ സംബന്ധിച്ച് അവരില്‍ നിന്ന് അകലം പാലിച്ചുകൊണ്ടുള്ള വിദേശ നയം സ്വീകരിക്കാന്‍ പെട്ടെന്ന് സാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തിന് ശേഷം ഇന്ത്യ റഷ്യക്കെതിരെ യുഎന്‍ അടക്കമുള്ള അന്താരാഷ്‌ട്ര വേദിയില്‍ നിലപാട് എടുക്കാത്തതില്‍ പല ഘട്ടങ്ങളിലായി ഇന്ത്യയെ ബൈഡന്‍ ഭരണകൂടം വിമര്‍ശിച്ചിരുന്നു.

ക്വാഡ് അടക്കമുള്ള ഫോറങ്ങളില്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും യുഎസ് വ്യക്തമാക്കി. ഏഷ്യ പെസഫിക്കില്‍ യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള കൂട്ടായ്‌മയാണ് ക്വാഡ്. ദക്ഷിണ ചൈന കടലിലടക്കമുള്ള ചൈനയുടെ വര്‍ധിച്ചുവരുന്ന അധിനിവേശം തടയുകയാണ് ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്‍റെ ലക്ഷ്യം.

'മറ്റ് രാജ്യങ്ങളുടെ വിദേശ നയത്തെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ല. ഇന്ത്യയില്‍ നിന്ന് വരുന്ന പ്രസ്‌താവനകള്‍ ചൂണ്ടികാണിക്കാനേ എനിക്ക് സാധിക്കുകയുള്ളൂ. ലോകത്തിലെ പല രാജ്യങ്ങളും യുക്രൈനിലെ റഷ്യയുടെ ആക്രമണത്തെക്കുറിച്ച് സ്‌പഷ്‌ടമായ നിലപാടുകള്‍ എടുക്കുന്നു. റഷ്യയ്‌ക്കെതിരെ യുഎന്‍ പൊതുസഭയില്‍ വോട്ട് രേഖപ്പെടുത്തുന്നു. എന്നാല്‍ ഇന്ത്യയ്‌ക്ക് റഷ്യയുടെ കാര്യത്തില്‍ സ്വിച്ച് ഇടുന്നതുപോലെ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന കാര്യവും ഞങ്ങള്‍ മനസിലാക്കുന്നു' - യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്‌താവ് നെഡ് പ്രൈസ് വ്യക്തമാക്കി.

ഇന്ത്യയ്‌ക്ക് റഷ്യയുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്ന കാര്യവും നെഡ് പ്രൈസ് അംഗീകരിച്ചു. റഷ്യയും ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ നടത്തുന്ന സംയുക്ത സൈനിക അഭ്യാസത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടും നെഡ് പ്രൈസ് പ്രതികരിച്ചു.

ഏതൊക്കെ രാജ്യങ്ങളുമായി സൈനിക അഭ്യാസത്തില്‍ പങ്കെടുക്കണമെന്നുള്ളത് അതത് രാജ്യങ്ങളുടെ പരമാധികാരത്തില്‍പ്പെടുന്നതാണ്. ഈ സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്ന പല രാജ്യങ്ങളും തങ്ങളുമായും സൈനിക അഭ്യാസത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ അസ്വാഭാവികത ഇല്ലെന്നും നെഡ്‌ പ്രൈസ് വ്യക്തമാക്കി.

റഷ്യയും ചൈനയും ഭീഷണി :റഷ്യയും ചൈനയും ഇറാനും തമ്മില്‍ അടുത്തകാലത്തായി തന്ത്രപരമായ സഹകരണം വര്‍ധിച്ചുവരികയാണെന്നും ഇന്നത്തെ ലോക ക്രമത്തിന് അത് ഭീഷണി സൃഷ്‌ടിക്കുമെന്നും യുഎസ് വ്യക്തമാക്കി. റഷ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ലിബറല്‍ ഇന്‍റര്‍നാഷണല്‍ ഓര്‍ഡറിന് വിരുദ്ധമായ ലോകവീക്ഷണംവച്ചുപുലര്‍ത്തുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.

'റഷ്യയുടേയും ചൈനയുടേയും ലോക വീക്ഷണം ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും വച്ച് പുലര്‍ത്തുന്ന ലിബറല്‍ ലോക വീക്ഷണത്തിന് എതിരാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കഴിഞ്ഞ എട്ട് ദശാബ്‌ദങ്ങളായി നിലവിലുള്ള ഇന്‍റര്‍നാഷണല്‍ സിസ്റ്റത്തിന്‍റെ അടിത്തറ ഈ ലിബറല്‍ വീക്ഷണമാണ്. ഈ ഇന്‍റര്‍ നാഷണല്‍ സിസ്റ്റം ലോകത്തിന് സമ്മാനിച്ചത് മറ്റ് കാലഘട്ടത്തെ അപേക്ഷിച്ച് കൂടുതല്‍ സ്ഥിരതയും, അഭിവൃദ്ധിയും , സുരക്ഷയുമാണ്' - യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വ്യക്തമാക്കി.

ലിബറല്‍ ക്രമം റഷ്യയും ചൈനയും മുമ്പ് അംഗീകരിച്ചിരുന്നതായിരുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്‌താവ് വ്യക്തമാക്കി. ലിബറല്‍ ലോക വീക്ഷണത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന്‍റെ അപകടത്തെപ്പറ്റി തങ്ങള്‍ നിരന്തരമായി ചൈനയെ ഓര്‍മപ്പെടുത്താറുണ്ടെന്നും പ്രൈസ് പറഞ്ഞു.

ABOUT THE AUTHOR

...view details