കേരളം

kerala

ETV Bharat / international

Titan Submarine | കടലാഴങ്ങളിലേക്ക് മുങ്ങി ടൈറ്റന്‍, അന്തര്‍വാഹിനി പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചതായി റിപ്പോര്‍ട്ട് - അന്തര്‍വാഹിനി കപ്പല്‍ ടൈറ്റണ്‍

ടൈറ്റാനിക്കില്‍ (Titanic) നിന്ന് 1,600 അടി അകലെയായാണ് ടൈറ്റണിന്‍റെ (Titan) അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.

titan  atlantic ocean  Titanic  ടൈറ്റണ്‍  അന്തര്‍വാഹിനി കപ്പല്‍ ടൈറ്റണ്‍  യുഎസ് കോസ്റ്റ്‌ഗാര്‍ഡ്
Titan Submarine

By

Published : Jun 23, 2023, 6:41 AM IST

Updated : Jun 23, 2023, 8:10 AM IST

ബോസ്റ്റണ്‍: അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ (Atlantic Ocean) കാണാതായ അന്തര്‍വാഹിനി കപ്പല്‍ ടൈറ്റന്‍ (Titan) അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്. ടൈറ്റാനിക് (Titanic) കപ്പലിന്‍റെ അവശിഷ്‌ടങ്ങള്‍ക്ക് സമീപത്തായാണ് ടൈറ്റനില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൈറ്റാനിക്കില്‍ നിന്നും 1,600 അടി അകലെ നിന്നാണ് ടൈറ്റണിന്‍റെ അവശിഷ്‌ടങ്ങള്‍ ലഭിച്ചതെന്ന് യുഎസ് കോസ്റ്റ്‌ഗാര്‍ഡ് (US Coast Guard) സ്ഥിരീകരിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.

ജൂണ്‍ 18 നായിരുന്നു ടൈറ്റന്‍ അന്തര്‍വാഹിനി കപ്പല്‍ ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങള്‍ കാണാനെത്തിയ അഞ്ച് യാത്രികരുമായി യാത്ര ആരംഭിച്ചത്. യാത്ര തുടങ്ങി ഒരു മണിക്കൂര്‍ 45 മിനിറ്റ് പിന്നട്ടതിന് പിന്നാലെ കപ്പല്‍ കാണാതായി. ഇതിന് പിന്നാലെ 96 മണിക്കൂര്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഓക്‌സിജനാണ് ടൈറ്റണില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് റിയര്‍ അഡ്‌മിന്‍ ജോണ്‍ മൗഗര്‍ അറിയിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ വിതരണം അവസാനിക്കുന്നതിന് മുന്‍പായി അന്തര്‍വാഹിനി കപ്പല്‍ കണ്ടെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കോസ്റ്റ്ഗാര്‍ഡ് ഉള്‍പ്പടെയുള്ള ദൗത്യസേന നടത്തി. അന്തര്‍വാഹിനി കണ്ടെത്തി യാത്രികരെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലായിരുന്നു അധികൃതര്‍. എന്നാല്‍, തെരച്ചിലിനിടെ ഇന്നലെയോടെയാണ് (ജൂൺ 22) ടൈറ്റണിന്‍റെ അവശിഷ്‌ടങ്ങള്‍ ദൗത്യസേന കണ്ടെത്തിയത്.

'വിനാശകാരമായ സ്‌ഫോടനം സംഭവിച്ചിരിക്കുന്നു' എന്നായിരുന്നു അന്തര്‍വാഹിനിയുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ജോണ്‍ മൗഗര്‍ പറഞ്ഞത്. വടക്കന്‍ അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിന്‍റെ 488 മീറ്റര്‍ അകലെ നിന്നുമാണ് അന്തര്‍വാഹിനിയുടെ അവശിഷ്‌ടങ്ങള്‍ ലഭിച്ചതെന്ന് കോസ്റ്റ്ഗാര്‍ഡും അറിയിക്കുകയായിരുന്നു.

ടൈറ്റന്‍ അന്തര്‍വാഹിനി കാണാതായതിനെ കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ യുഎസ് നാവികസേന ശബ്‌ദ ഡാറ്റ ഉള്‍പ്പടെ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍, അന്തര്‍വാഹിനി കപ്പല്‍ കാണാതായ പരിസരത്ത് നിന്നും അകത്തേക്കുള്ള പൊട്ടിത്തെറിയോ അല്ലെങ്കില്‍ അല്ലാതെയുള്ള പൊട്ടിത്തെറിയോ സംഭവിച്ചുവെന്ന സംശയം തങ്ങള്‍ക്ക് ഉണ്ടായിരുന്നെന്ന് ഒരു മുതിര്‍ന്ന നാവിക സേന ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

ഇക്കാര്യം നാവിക സേന കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയുണ്ടായി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ കൈമാറാന്‍ നാവികസേന തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു തെരച്ചില്‍ തുടര്‍ന്നത്.

അനുശോചനം അറിയിച്ച് ഓഷ്യന്‍ഗേറ്റ്: 'ഇവര്‍ യഥാര്‍ഥ പര്യവേഷകരായിരുന്നു. സാഹസികതയുടെ വേറിട്ട മനോഭാവം കാട്ടിയ ഇവര്‍ ലോക സമുദ്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അഭിനിവേശം കാട്ടി. ഈ സംഭവത്തില്‍ ഞങ്ങള്‍ അവരുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിനൊപ്പം ചേരുന്നു' -ഓഷ്യന്‍ഗേറ്റ് എക്‌സ്പെഡിഷന്‍സ് പ്രസ്‌താവനയില്‍ പറഞ്ഞു. അതേസമയം, ദുരന്തമായി മാറിയ ഈ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്‌ക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

തെരച്ചിലില്‍ പങ്കാളികളായവര്‍ക്ക് നന്ദി അറിയിച്ച് വൈറ്റ് ഹൗസ്:യുഎസ് കോസ്റ്റ്ഗാര്‍ഡിനൊപ്പം കാനഡ, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൗത്യസേനയും തെരച്ചില്‍ നടപടികളില്‍ പങ്കാളികളായിരുന്നു. അപകടത്തില്‍ അനുശോചനം അറിയിച്ച വൈറ്റ് ഹൗസ് തെരച്ചില്‍ ദൗത്യത്തില്‍ പങ്കാളികളായവരോട് നന്ദിയും പറഞ്ഞു.

Also Read :ടൈറ്റാനിക് : 'അജയ്യമായ കടല്‍' വിഴുങ്ങിയ കപ്പല്‍, ഭീതിത ഓര്‍മയുടെ നെരിപ്പോട്

Last Updated : Jun 23, 2023, 8:10 AM IST

ABOUT THE AUTHOR

...view details