ഫ്രാൻസ്:പെൻഷൻ പ്രായം 62ൽ നിന്ന് 64ലേക്ക് ഉയർത്താനുള്ള ഫ്രാൻസ് സർക്കാരിന്‍റെ തീരുമാനത്തിനെതിരെ പോരാട്ടം ശക്തമാകുന്നു. മെയ് ദിനത്തിൽ മാത്രം തിങ്കളാഴ്‌ച പാരീസിൽ പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടലിൽ 100-ലധികം ഫ്രഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരിസ് പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള യുദ്ധക്കളമായി മാറിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിന്‍റെ കണക്കുകൾ പ്രകാരം ഏകദേശം 1,12,000 പേർ ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. പെൻഷൻ പരിഷ്‌കരണത്തിനെതിരായ പ്രകടനങ്ങൾ ഈ വർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ ജനപങ്കാളിത്തമാണ് ഇന്നലത്തെ പ്രതിഷേധ പ്രകടനത്തിൽ ഉണ്ടായതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. പ്രതിഷേധക്കാർ പടക്കങ്ങളും മറ്റ് പ്രൊജക്‌ടൈലുകളും പൊലീസിന് നേരെ എറിഞ്ഞു. ഇതിനെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
'ഫ്രാൻസിലെ ഇത്തവണത്തെ മെയ് ദിനം ഉത്തരവാദിത്തമുള്ള അണിനിരക്കലിന്‍റെയും പ്രതിബദ്ധതയുടെയും പ്രാധാന്യം മനസിലാക്കി തന്നു. ജാഥകളിൽ നടന്ന അക്രമണം അസ്വീകാര്യമാണ്. ഞങ്ങളുടെ നിയമപാലകർക്ക് പിന്തുണ'. പ്രതിഷേധങ്ങളോട് പ്രതികരിച്ചുകൊണ്ട് ഫ്രാൻസ് പ്രധാനമന്ത്രി എലിസബത്ത് ബോൺ ട്വീറ്റ് ചെയ്‌തു.
സംസ്ഥാന പെൻഷൻ പ്രായം 62 ൽ നിന്ന് 64 ആക്കി ഉയർത്തുന്ന മാറ്റങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിഷേധങ്ങൾ പരിഗണിക്കാൻ ഇമ്മാനുവൽ മാക്രോണിന്‍റെ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ട്രേഡ് യൂണിയനുകൾ സംയുക്തമായി ഫ്രാൻസ് സർക്കാരിന്‍റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം മാസങ്ങൾ പിന്നിട്ടു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ രാജ്യത്തുടനീളമുള്ള കടുത്ത പ്രതിഷേധങ്ങൾക്കിടയിലും പെൻഷൻ ബില്ലിൽ ഒപ്പുവച്ചിരുന്നു.
തൊഴിൽ വർഷങ്ങളുടെ എണ്ണം നീട്ടി വിരമിക്കൽ പ്രായം 64 ആയി ഉയർത്തുകയെന്നത് ഫ്രഞ്ച് നിയമത്തിന് അനുസൃതമാണെന്ന് കണ്ടെത്തി ഒമ്പതംഗ ഭരണഘടന കൗൺസിൽ പ്രധാന പരിഷ്‌കരണ വ്യവസ്ഥകളിലെ നിയമനിർമ്മാണം അംഗീകരിച്ചു. ഈ പരിഷ്‌കരണം പ്രാബല്യത്തിൽ വരുത്താനുള്ള മാക്രോണിന്‍റെ തീരുമാനം, മാക്രോൺ സർക്കാരിന്‍റെ രണ്ടാം ടേമിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. പൊതുജന പ്രതിരോധത്തോടുള്ള മാക്രോണിന്‍റെ നിലപാട് അദ്ദേഹത്തിന്‍റെ ജനപ്രീതി കുറച്ചു എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്‌തത്.