കേരളം

kerala

By ETV Bharat Kerala Team

Published : Jan 18, 2024, 2:39 PM IST

ETV Bharat / international

അഴിമതി ആരോപണം : ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ ഗതാഗത മന്ത്രി എസ് ഈശ്വരൻ രാജിവച്ചു

Iswaran Resigns : സിംഗപ്പൂരില്‍ പുതിയ ഗതാഗത മന്ത്രി ചീ ഹോങ് ടാറ്റ് വ്യാഴാഴ്‌ച അധികാരമേല്‍ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

minister S Iswaran resigned  മന്ത്രി എസ് ഈശ്വരൻ രാജിവച്ചു  Chee Hong Tat will replace Iswaran  ശമ്പളം തിരികെ നൽകും
S Iswaran

സിംഗപ്പൂര്‍ : ഇന്ത്യൻ വംശജനായ സിംഗപ്പൂര്‍ ഗതാഗത മന്ത്രി എസ്. ഈശ്വരൻ രാജിവച്ചു. അഴിമതി ആരോപണത്തെ തുടർന്ന് വ്യാഴാഴ്ച ആയിരുന്നു രാജി. പീപ്പിൾസ് ആക്ഷൻ പാർട്ടി നേതാവും 61കാരനുമായ എസ്. ഈശ്വരൻ പാർലമെന്‍റ് അംഗത്വവും ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിപിഐ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈ 11 നായിരുന്നു എസ്. ഈശ്വരൻ അറസ്റ്റിലായത്.

2022 സെപ്റ്റംബറിലും ഡിസംബറിലും സിംഗപ്പൂർ ടൂറിസം ബോർഡുമായുള്ള സിംഗപ്പൂർ ഗ്രാൻഡ് പ്രിക്സ് കരാറിൽ, ഹോട്ടലുടമയുടെ ബിസിനസ് താൽപര്യങ്ങൾ മുൻനിർത്തി 1,60,000 എസ്‌ജിഡി വാങ്ങിയെന്നാണ് ഈശ്വരനെതിരെയുള്ള ആരോപണം. കൂടാതെ ജനപ്രതിനിധിയായിരിക്കെ 2015 നവംബറിനും 2021 ഡിസംബറിനുമിടയിലുള്ള കാലയളവില്‍ സിംഗപ്പൂർ ഗ്രാൻഡ് പ്രിക്‌സ് ടിക്കറ്റുകൾ ഉൾപ്പടെ വിലപിടിപ്പുള്ള വസ്‌തുക്കൾ സ്വീകരിച്ചതും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ ജില്ലാ ജഡ്‌ജിയ്ക്ക് മുന്നിൽ ഹാജരായ എ.സ്. ഈശ്വരനെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് രണ്ട് കുറ്റങ്ങള്‍ കൂടി ചുമത്തിയിരുന്നു.

നിയമനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, അഴിമതി നിരോധന നിയമപ്രകാരവുമുള്ള വകുപ്പുകളാണ് എസ്. ഈശ്വരനെതിരെ ചുമത്തിയത്. സിബിപിഐ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കേസിന്‍റെ ഭാഗമായി സിംഗപ്പൂർ ഗ്രാൻഡ് പ്രിക്‌സിന്‍റെ അവകാശിയും, റേസ് പ്രൊമോട്ടർ സിംഗപ്പൂർ ജിപി ചെയർമാനുമായ വ്യവസായി ഓങ് ബെംഗ് സെങ്ങിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്‌തിരുന്നു. എസ്. ഈശ്വരനുമായുള്ള സാമ്പത്തിക ഇടപാട് വിവരങ്ങൾ നല്‍കാന്‍ അന്വേഷണ ഏജന്‍സി ഓങ് ബെംഗ് സെങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സിപിഐബി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിരസിച്ചുകൊണ്ടാണ് സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങിന് എസ്. ഈശ്വരൻ രാജിക്കത്ത് സമര്‍പ്പിച്ചത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മന്ത്രിസഭയിൽ നിന്നും, പാർലമെന്‍റ്, പിഎപി അംഗത്വങ്ങളില്‍ നിന്നും രാജിവയ്ക്കുന്നു. കൂടാതെ 2023 ജൂലൈയിൽ സിപിഐബി അന്വേഷണം ആരംഭിച്ചതുമുതൽ ലഭിച്ച ശമ്പളവും, എംപി അലവൻസും തിരികെ നൽകുമെന്നും പ്രധാനമന്ത്രിക്ക് അയച്ച പ്രത്യേക കത്തിൽ ഈശ്വരൻ അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടാൽ ഇവ തിരിച്ചുനൽകാൻ ശ്രമിക്കരുതെന്നും കത്തില്‍ പറയുന്നു. (Iswaran rejected offences).

Also Read: സ്വര്‍ണക്കടത്തിന് സിംഗപ്പൂര്‍ തെരഞ്ഞെടുക്കുന്നത് എന്തിന്? ഇന്ത്യയിലേക്ക് മടങ്ങുന്നവർ സ്വർണക്കടത്തുകാരായി മാറുന്നോ ?

ഈ സാഹചര്യത്തിൽ, എസ്. ഈശ്വരന്‍ പദവികള്‍ ഒഴിയുന്നതില്‍ നിരാശയും ദുഃഖവുമുണ്ടെങ്കിലും, പാർട്ടിയിലും, സർക്കാരിലും ഐക്യം ഉയർത്തിപ്പിടിക്കേണ്ടതിനാല്‍ ഇത്തരം കാര്യങ്ങളിൽ നിയമപ്രകാരം കർശനമായി ഇടപെടേണ്ടത് അനിവാര്യമാണെന്നാണ് പ്രധാനമന്ത്രിയുടെ മറുപടി. സിംഗപ്പൂരില്‍ പുതിയ ഗതാഗത മന്ത്രി ചീ ഹോങ് ടാറ്റ് വ്യാഴാഴ്‌ച അധികാരമേല്‍ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രണ്ടാം ധനമന്ത്രിയായും ചീ ഹോങ് ടാറ്റിനെ നിയമിക്കും. കൂടാതെ വ്യാപാര ബന്ധങ്ങളുടെ ചുമതല പരിസ്ഥിതി മന്ത്രിയായ ഗ്രേസ് ഫു ഏറ്റെടുക്കും. 1997ലാണ് പാർലമെന്‍റ് അംഗമായി എസ്. ഈശ്വരൻ തിരഞ്ഞെടുക്കപ്പെട്ടത്. 2021 മെയ് മുതൽ സിംഗപ്പൂര്‍ ഗതാഗത മന്ത്രിയായിരുന്നു ഈശ്വരൻ.

ABOUT THE AUTHOR

...view details