കേരളം

kerala

ലോകത്തിന്‍റെ ഹൃദയം കീഴടക്കി 2 നഴ്‌സുമാര്‍; ഭൂചലനത്തില്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മാലാഖമാരുടെ പോരാട്ടം

By

Published : Feb 12, 2023, 5:47 PM IST

തുര്‍ക്കിയിലെ ഗാസിയാന്‍ടെപിലുള്ള ആശുപത്രിയിലെ നഴ്‌സുമാരാണ് ഇപ്പോള്‍ താരങ്ങള്‍. ഭൂചലനത്തില്‍ കുലുങ്ങുന്ന ആശുപത്രി കെട്ടിടത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ ഐസിയുവിലെ നവജാത ശിശുക്കളെ സംരക്ഷിക്കാന്‍ നഴ്‌സുമാര്‍ നടത്തിയ പോരാട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Nurses traying to save babies  earthquake  earthquake Turkey  earthquake Syria  ലോകത്തിന്‍റെ ഹൃദയം കീഴടക്കി രണ്ട് നഴ്‌സുമാര്‍  തുര്‍ക്കിയിലെ ഗാസിയാന്‍ടെപിലുള്ള ആശുപത്രി  ഗാസിയാന്‍ടെപ്  ഭൂമിയിലെ മാലാഖമാര്‍  ഫാത്‌മ സാഹിന്‍  തുര്‍ക്കിയില്‍ തുടര്‍ക്കഥയാകുന്ന ദുരന്തങ്ങള്‍  തര്‍ക്കി ഭൂചലനം  സിറിയ ഭൂചലനം
ലോകത്തിന്‍റെ ഹൃദയം കീഴടക്കി രണ്ട് നഴ്‌സുമാര്‍

ഗാസിയാന്‍ടെപ് (തുര്‍ക്കി): നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാര്‍ എന്നാണ് വിശേഷിപ്പിക്കാറുളളത്. ഈ വിശേഷണം അന്വര്‍ഥമാക്കുന്ന കാഴ്‌ചയാണ് തുര്‍ക്കി ഗാസിയാന്‍ടെപിലെ ഒരു ആശുപത്രിയില്‍ നിന്ന് പുറത്തു വരുന്നത്. അപ്രതീക്ഷിതമായി ഭൂമി കുലുക്കം ഉണ്ടാകുമ്പോള്‍ ഓടി രക്ഷപ്പെടാനാണ് എല്ലാവരും ശ്രമിക്കുക. ആകസ്‌മികമായി ദുരന്തം ഉണ്ടാകുമ്പോള്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുക എന്നത് മനുഷ്യ സഹജമായ കാര്യമാണ്.

എന്നാല്‍ ഭൂമി കുലുക്കത്തില്‍ ആശുപത്രി കെട്ടിടം ഉലഞ്ഞപ്പോള്‍ നഴ്‌സുമാര്‍ ശിശു പരിചരണ വിഭാഗത്തിലുള്ള നവജാത ശിശുക്കള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു. തങ്ങളുടെ പരിചരണത്തിലുള്ള കുഞ്ഞുങ്ങള്‍ താഴെ വീഴാതിരിക്കാന്‍ കുഞ്ഞുങ്ങളെ കിടത്തിയിരിക്കുന്ന യൂണിറ്റുകള്‍ ഇറുക്കി പിടിക്കുന്ന നഴ്‌സുമാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിട്ടുണ്ട്. തുര്‍ക്കിയിലെ രാഷ്‌ട്രീയ പ്രവര്‍ത്തക ഫാത്‌മ സാഹിന്‍ ആണ് ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്.

ഭൂമി കുലുക്കം ഉണ്ടായപ്പോള്‍ രണ്ട് നഴ്‌സുമാര്‍ ഐസിയുവിലേക്ക് ഓടുന്നതും ഇന്‍ക്വുബേറ്ററിലെ നവജാത ശിശുക്കള്‍ താഴെ വീഴാതിരിക്കാന്‍ നഴ്‌സുമാര്‍ ഇന്‍ക്വുബേറ്ററുകള്‍ മുറുക്കെ പിടിച്ച് നില്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം. ഡെവ്‌ലറ്റ് നിസാം, ഗാസ്‌വല്‍ കാലിസ്‌കാന്‍ എന്നിവരാണ് ഈ മാലാഖമാര്‍. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തതിന്‍റെ തെളിവാണ് ദുരന്ത ഭൂമിയില്‍ നിന്നുള്ള ഈ ദൃശ്യമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

കെട്ടിടം ഇടിഞ്ഞ് വീഴാന്‍ സാധ്യതയുള്ള സാഹചര്യത്തിലും ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന രണ്ടു നഴ്‌സുമാരെയും അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. ഗാസിയാന്‍ടെപില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോര്‍ട്ട് ചെയതത്.

തുര്‍ക്കിയില്‍ തുടര്‍ക്കഥയാകുന്ന ദുരന്തങ്ങള്‍: ഫെബ്രുവരി ആറിന് തുര്‍ക്കി-സിറിയ എന്നിവിടങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. ദുരന്ത മുഖത്തു നിന്നും ഇന്നുവരെ 28,192 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കും മറ്റും ഇടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.

റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ തിങ്കളാഴ്‌ച തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. തുര്‍ക്കിയില്‍ മാത്രം 24,617 പേര്‍ മരിച്ചതായാണ് കണക്ക്. സിറിയയില്‍ 3,575 മരണങ്ങള്‍ സ്ഥിരീകരിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 2,167 ഉം സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 1,408 ഉം ആണ് സിറിയയിലെ മരണ സംഖ്യ.

ഇതിനിടെ തുര്‍ക്കിയിലെ ഭൂചലനത്തില്‍ കാണാതായ ഒരു ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെടുത്തു. മലത്യയിലെ തകര്‍ന്ന ഒരു ഹോട്ടല്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഉത്തരാഖണ്ഡ് സ്വദേശി വിജയ്‌ കുമാറിന്‍റെ മൃതദേഹം ലഭിച്ചത്. തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി ആണ് വിജയ്‌ കുമാറിന്‍റെ മൃതദേഹം ലഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

തുര്‍ക്കിയിലേക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയതായിരുന്നു വിജയ് കുമാര്‍. ജനുവരി 22 നാണ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്ന വിജയ്‌ കുമാര്‍ തുര്‍ക്കിയിലേക്ക് പോയത്. ഫെബ്രുവരി 20ന് മടങ്ങാനായിരുന്നു തീരുമാനം. ഭൂചലനത്തിന്‍റെ വാര്‍ത്തകള്‍ വന്നപ്പോള്‍ വിജയ്‌ കുമാര്‍ രക്ഷപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ ബന്ധു ഗൗരവ് കല പ്രതികരിച്ചു.

ABOUT THE AUTHOR

...view details