സ്‌റ്റോക്ക്‌ഹോം : ഏറ്റവും കൂടുതൽ രഹസ്യാത്മക സ്വഭാവമുള്ളതും യാതൊരു ബാഹ്യ സ്വാധീനവും ചെലുത്താൻ സാധിക്കാത്തതുമായ പുരസ്‌കാരങ്ങളിലൊന്നാണ് നൊബേൽ (Nobel Prize). റോയൽ സ്വീഡിഷ് അക്കാദമിയാണ് (Royal Swedish Academy of Science) എല്ലാ വർഷവും നോബേൽ പുരസ്‌കാരം പ്രഖ്യാപിക്കാറുള്ളത്. സ്വകാര്യത അൽപം കൂടുതലായതുകൊണ്ടു തന്നെ പുരസ്‌കാര പ്രഖ്യാപനത്തിന് ചുമതലയുള്ളവർ അറിയിക്കും വരെ ഫലം വെറും ഊഹാപോഹങ്ങൾ മാത്രമാകാറാണ് പതിവ്. എന്നാൽ ഇത്തവണ അത് തെറ്റി.
2023 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം (Nobel Prize in chemistry) സ്വീഡിഷ് അക്കാദമി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ്. 'ദി നൊബേൽ പ്രൈസ്' എന്ന എക്‌സ് ഹാൻഡിലിലൂടെ ഫലം കാത്തിരുന്നവർക്ക് പക്ഷെ അതിന് മുൻപേ വിജയികളുടെ പേരുകൾ ലഭിച്ചു. എങ്ങനെയെന്നല്ലെ...
ഫല പ്രഖ്യാപനത്തിന് മുൻപ് സ്വീഡിഷ് മാധ്യമങ്ങൾക്ക് ഇമെയിൽ വഴി ലഭിച്ച ഒരു പത്രക്കുറിപ്പിൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാക്കളെ വെളിപ്പെടുത്തിയിരുന്നു (Nobel Prize in chemistry Result). ഫലം കയ്യിൽ കിട്ടിയ ഉടൻ തന്നെ മാധ്യമങ്ങൾ വിജയികളുടെ പേര് വിവരങ്ങൾ പരസ്യമാക്കുകയും ചെയ്‌തു. ഇതോടെ ശാസ്‌ത്രത്തിലെ ഏറ്റവും അഭിമാനകരവും രഹസ്യാത്മകവുമായ പുരസ്‌കാര ഫലം പ്രഖ്യാപനത്തിന് മുൻപ് തന്നെ ലോകമറിഞ്ഞു.
ശാസ്‌ത്രജ്ഞരായ മൗംഗി ബവെന്ദി (Moungi Bawendi), ലൂയിസ് ബ്രസ് (Louis Brus), അലക്‌സി എകിമോവ് (Alexei Ekimov) എന്നിവരാണ് രസതന്ത്രത്തിൽ നൊബേൽ പുരസ്‌കാരം നേടിയത്. അർധ ചാലക നാനോ ക്രിസ്റ്റലുകളായ ക്വാണ്ടം ഡോട്ടുകള്‍ കണ്ടുപിടിച്ച് വികസിപ്പിച്ചതാണ് മൂവരെയും നൊബേലിന് അര്‍ഹരാക്കിയത്. പുരസ്‌കാര ഫലം പുറത്തുപോയതുമായി ബന്ധപ്പെട്ട് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അന്വേഷണം നടത്തിവരികയാണ്.
ഒക്‌ടോബർ നാലിന് ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നതിന് നാല് മണിക്കൂർ മുൻപാണ് അക്കാദമിയിൽ നിന്നുള്ള പത്രക്കുറിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചത്. പല മാധ്യമങ്ങളും അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനം വരെ പേരുകൾ പ്രസിദ്ധീകരിക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും മറ്റു ചില മാധ്യമങ്ങൾ വിവരങ്ങൾ മുൻകൂട്ടി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സംഭവം നിർഭാഗ്യകരമാണെന്നും അക്കാദമിയുടെ സെക്രട്ടറി ജനറൽ ഹാൻസ് എല്ലെൻഗ്രൻ പ്രതികരിച്ചു.
Also Read :Chemistry Nobel Announced | ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തല്‍ : രസതന്ത്ര നൊബേൽ മൂന്നുപേർക്ക്
അഞ്ചംഗ നൊബേൽ സമ്മാന സമിതി മാസങ്ങളോളം നോമിനേഷനുകളുടെ പട്ടിക പരിശോധിച്ചാണ് വിജയികളെ കണ്ടെത്തുന്നത്. പുരസ്‌കാര ഫലം വിജയികളെ ആണ് ആദ്യം അറിയിക്കുക. പിന്നീടാണ് മറ്റുള്ളവരെ അറിയിക്കുക എന്ന രീതിയാണ് അക്കാദമിക്കുള്ളത്. എന്നാൽ ഡിജിറ്റൽ മീഡിയയിൽ ഇത്തരം വിവരങ്ങളുടെ സുരക്ഷ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്‍റെ മുൻ മേധാവി ഗ്രാൻ ഹാൻസൺ പറഞ്ഞു.