കേരളം

kerala

ETV Bharat / international

ഡെമോക്രാറ്റിക് നേതൃസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് നാന്‍സി പെലോസി; പടിയിറക്കം 20 വര്‍ഷത്തിന് ശേഷം - റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം തികച്ചതിന് പിന്നാലെയാണ് സഭയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുകയാണെന്ന് നാന്‍സി പെലോസി പ്രഖ്യാപിച്ചത്.

Nancy Pelosi  Pelosi to step down as house democratic leader  Nancy Pelosi house democratic leadership  Nancy Pelosi house speaker  നാന്‍സി പെലോസി  നാന്‍സി പെലോസി സ്ഥാനമൊഴിയും  നാന്‍സി പെലോസി ജനപ്രതിനിധി സഭ  അമേരിക്ക ഇടക്കാല തെരഞ്ഞെടുപ്പ്  നാന്‍സി പെലോസി സ്‌പീക്കര്‍  ഡെമോക്രാറ്റിക് നേതാവ്  ഡെമോക്രാറ്റിക് പാര്‍ട്ടി  റിപ്പബ്ലിക്കന്‍ പാര്‍ട്ടി  ജനപ്രതിനിധി സഭ സ്‌പീക്കര്‍
ഡെമോക്രാറ്റിക് നേതൃസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് നാന്‍സി പെലോസി; പടിയിറക്കം 20 വര്‍ഷത്തിന് ശേഷം

By

Published : Nov 18, 2022, 9:36 AM IST

വാഷിങ്‌ടണ്‍:ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ പാര്‍ട്ടി നേതൃസ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച് നിലവിലെ സ്‌പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാന്‍സി പെലോസി. അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതൃസ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കില്ലെന്ന് പെലോസി അറിയിച്ചു. ഏകദേശം 20 വര്‍ഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിച്ചതിന് ശേഷമാണ് 82കാരിയായ പെലോസിയുടെ പടിയിറക്കം.

പുതു തലമുറ ഡെമോക്രാറ്റിക് കോക്കസ് നയിക്കാനുള്ള നേരമായെന്നും ഭാവിയിലേക്ക് ധൈര്യപൂർവം കടക്കണമെന്നും അവർ പറഞ്ഞു. അതേസമയം സഭയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയെ പ്രതിനിധാനം ചെയ്യുന്നത് തുടരുമെന്നും ഡെമോക്രാറ്റിക് നേതാവ് വ്യക്തമാക്കി. ഇടക്കാല തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം തികച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി അടുത്ത വര്‍ഷം ജനുവരിയില്‍ സഭയുടെ നിയന്ത്രണമേറ്റെടുക്കും.

കഴിഞ്ഞ മാസം സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള വസതിയില്‍ ഭര്‍ത്താവിന് നേരെയുണ്ടായ ആക്രമണം തന്‍റെ രാഷ്‌ട്രീയ ഭാവിയെ ബാധിക്കുമെന്ന് പെലോസി നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായയാള്‍ ലക്ഷ്യമിട്ടത് പെലോസിയെയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാഷ്‌ട്രീയ നേതാവാണ് നാന്‍സി പെലോസി.

സഭയിലെ ആദ്യ വനിത സ്‌പീക്കർ:യുഎസ്‌ ജനപ്രതിനിധി സഭയിലെ ആദ്യത്തെ വനിത സ്‌പീക്കറായ പെലോസി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബൈഡന് ശേഷം രണ്ടാമത്തെ പ്രധാന നേതാവാണ്. 35 വര്‍ഷമായി ജനപ്രതിനിധി സഭയിലെ അംഗമാണ് പെലോസി. 1987ലാണ് പെലോസി ആദ്യമായി കോണ്‍ഗ്രസിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്.

2007ല്‍ ചരിത്രം കുറിച്ച് കൊണ്ട് ജനപ്രതിനിധി സഭയിലെ ആദ്യ വനിത സ്‌പീക്കറായി. 2007 മുതല്‍ 2011 വരെ സ്‌പീക്കര്‍ പദവി വഹിച്ചിരുന്ന പെലോസി 2019ല്‍ രണ്ടാം വട്ടം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് സഭയിലെത്തിയപ്പോള്‍ അധ്യക്ഷത വഹിച്ചിരുന്നത് പെലോസിയാണ്.

നാന്‍സി പെലോസി പദവി ഒഴിയുന്നതോടെ അടുത്ത മാസം ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ നേതാവിനായുള്ള തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. ന്യൂയോര്‍ക്ക് ജില്ലയെ പ്രതിനിധാനം ചെയ്യുന്ന ഡെമോക്രാറ്റിക് നേതാവ് ഹാക്കിം ജെഫ്രിസിനാണ് സാധ്യത. അതേസമയം സഭയില്‍ ഭൂരിപക്ഷ ലഭിച്ചതോടെ പുതിയ സ്‌പീക്കറായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കെവിന്‍ മക്കാര്‍ത്തിയെ തെരഞ്ഞെടുത്തേക്കും.

Also Read:'ഞാൻ തയ്യാർ': 2024ലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ്

ABOUT THE AUTHOR

...view details