സിംഗപ്പൂർ:ഫാസ്റ്റ് പേയ്‌മെന്‍റ് സംവിധാനങ്ങളായ യുണൈറ്റഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ), പേയ്‌നൗ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യയും സിംഗപ്പൂരും. കുടിയേറ്റ തൊഴിലാളികൾക്ക് വളരെയേറെ പ്രയോജനകരമായ പദ്ധതിയിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിൽ പണം കൈമാറ്റം വളരെ വേഗതയിലും കുറഞ്ഞ ചെലവിലും സാധ്യമാക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സിംഗപ്പൂരിന്‍റെ സെൻട്രൽ ബാങ്കായ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (എംഎഎസ്) എന്നിവ ചേർന്നാണ് യുപിഐ, പേയ്‌നൗ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
വരുംമാസങ്ങളിൽ പദ്ധതി പൂർത്തിയാകും. ഇതോടെ സിംഗപ്പൂരിലുള്ള ആൾക്ക് ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങൾക്ക് വളരെ എളുപ്പത്തിൽ പണം അയയ്ക്കാൻ കഴിയും. പദ്ധതി പ്രവർത്തനസജ്ജമാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പി കുമാരൻ പറഞ്ഞു. കംബോഡിയൻ തലസ്ഥാനമായ നോം പെന്നിൽ ആരംഭിച്ച ആസിയാൻ ഉൾപ്പെടെയുള്ള ഉച്ചകോടികൾക്ക് മുന്നോടിയായാണ് സിംഗപ്പൂരിലെ ഇന്ത്യൻ അംബാസഡറുടെ പരാമർശങ്ങൾ.
പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ സിംഗപ്പൂരിലുള്ള ഇന്ത്യക്കാർക്ക് സാധാരണ മണി ട്രാൻസ്‌ഫർ കമ്പനികൾ ഈടാക്കുന്ന ചെറിയ തുകയിൽ ഇന്ത്യയിലേക്ക് പണം അയയ്ക്കാൻ കഴിയും. ഒറ്റയടിക്ക് വലിയ തുകകൾ അയയ്ക്കുന്നതിന് പകരം പലതവണകളായി ചെറിയ തുകകൾ അയയ്ക്കുന്നവർക്ക് ഇത് വലിയ നേട്ടമായിരിക്കുമെന്ന് പി കുമാരൻ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ റൂപേ കാർഡ് പേയ്‌മെന്‍റിന് സമാനമാണ് സിംഗപ്പൂരിന്‍റെ പേയ്‌നൗ.