കേരളം

kerala

ETV Bharat / international

യുക്രൈനിലെ റഷ്യന്‍ അധിനിവേശം, പുടിന്‍ കുറ്റക്കാരന്‍ ; അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി - ദിമിത്രി മെദ്‌വദേവ്

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ റഷ്യന്‍ സൈന്യം ചെയ്‌ത പ്രവൃത്തികളുടെ മുഴുവന്‍ ഉത്തരവാദിത്തവും പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനാണെന്ന് നിരീക്ഷിച്ച അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ അറസ്റ്റ് വാറന്‍റ് അര്‍ഥശൂന്യമാണെന്ന് റഷ്യ പ്രതികരിച്ചു

International Criminal Court  ICC arrest warrant against Vladimir Putin  Vladimir Putin  arrest warrant against Vladimir Putin  ICC  യുക്രൈനിലെ റഷ്യന്‍ അധിനിവേശം  അറസ്റ്റ് വാറന്‍റ്  അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി  റഷ്യന്‍ സൈന്യം  വാറന്‍റ് ടോയ്‌ലറ്റ് പേപ്പറിനോട് ഉപമിച്ച് ദിമിത്രി  ദിമിത്രി മെദ്‌വദേവ്  വ്ളാഡിമിര്‍ പുടിന്‍
പുടിനെതിരെ അറസ്റ്റ് വാറന്‍റ്

By

Published : Mar 18, 2023, 1:29 PM IST

മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റിനെതിരെ പ്രതികരിച്ച് റഷ്യ. കോടതിയുടെ അതിര് കടന്ന നടപടിയാണ് അറസ്റ്റ് എന്നാണ് റഷ്യയുടെ വാദം. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യ നടത്തിയ കുറ്റങ്ങളുടെ പേരിലാണ് പുടിനെതിരെ ഐസിസി അറസ്റ്റ് വാറന്‍റ്.

അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടങ്ങളില്‍ റഷ്യ നിലവില്‍ അംഗമല്ലെന്നും ചട്ടത്തിന് കീഴിലുള്ള ഒരു ബാധ്യതയും റഷ്യ വഹിക്കുന്നില്ലെന്നും അറസ്റ്റ് വാറന്‍റ് നിരസിച്ചു കൊണ്ട് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു. 'അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുമായി റഷ്യ സഹകരിക്കുന്നില്ല. അതിനാല്‍ തന്നെ കോടതിയില്‍ നിന്ന് വരുന്ന അറസ്റ്റ് നിയമപരമായി അസാധുവാകും' -സഖരോവ വ്യക്തമാക്കി.

അറസ്റ്റ് വാറന്‍റ് ടോയ്‌ലറ്റ് പേപ്പറിനോട് ഉപമിച്ച് ദിമിത്രി:അതിനിടെ പ്രസിഡന്‍റ് പുടിനെതിരെ വന്ന അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റിനെ ടോയ്‌ലറ്റ് പേപ്പറുമായി ഉപമിച്ച് മുൻ റഷ്യൻ പ്രസിഡന്‍റും റഷ്യയുടെ സുരക്ഷ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വദേവ് രംഗത്തു വന്നു. 'അന്താരാഷ്‌ട്ര ക്രിമിനൽ കോടതി വ്‌ളാഡിമിർ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഈ പേപ്പർ എവിടെയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദീകരിക്കേണ്ടതില്ല' -ടോയ്‌ലറ്റ് പേപ്പർ ഇമോജിക്കൊപ്പം ദിമിത്രി മെദ്‌വദേവ് ട്വീറ്റ് ചെയ്‌തു.

യുക്രൈനിലെ കുട്ടികളെ റഷ്യയിലേക്ക് കടത്തി എന്ന കുറ്റത്തിന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും റഷ്യന്‍ ഉദ്യോഗസ്ഥയായ മരിയ അലക്‌സെയേവ്‌ന എൽവോവ-ബെലോവയ്‌ക്കും എതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതായി അന്താരാഷ്‌ട്ര ക്രമിനല്‍ കോടതി വെള്ളിയാഴ്‌ച സ്ഥിരീകരിച്ചിരുന്നു. റഷ്യൻ ഫെഡറേഷന്‍റെ പ്രസിഡന്‍റ് ഓഫിസില്‍ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കമ്മിഷണറാണ് മരിയ അലക്‌സെയേവ്ന എൽവോവ-ബെലോവ.

യുക്രൈനില്‍ നിന്ന് കുട്ടികളെ കടത്തി റഷ്യ:ഒരു വര്‍ഷത്തില്‍ അധികമായി യുക്രൈനില്‍ തുടരുന്ന യുദ്ധത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനാണെന്ന് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി ആരോപിച്ചു. യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ വന്‍തോതിലുള്ള കുറ്റങ്ങള്‍ നടത്തിയെന്ന് യുഎന്നിന്‍റെ പിന്തുണയുള്ള അന്വേഷണ വിഭാഗം ആരോപിച്ചതിന് തൊട്ടു പിന്നാലെയാണ് പുടിനെതിരെ അറസ്റ്റ് വാറന്‍റ് വന്നത്.

യുക്രൈനിലെ റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ ബലമായി കടത്തുന്നു എന്നതാണ് പുടിനെതിരെ ആരോപിക്കപ്പെട്ട പ്രധാന കുറ്റം. യുഎന്‍ ജെനോസൈഡ് കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം കുട്ടികളെ കടത്തുന്നത് വംശഹത്യയായി കണക്കാക്കാവുന്ന അഞ്ച് കുറ്റകൃത്യങ്ങളില്‍ ഒന്നാണ്.

അതേസമയം അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ അധികാര പരിധിയില്‍ തങ്ങള്‍ വരില്ലെന്ന് റഷ്യ വ്യക്തമാക്കിയതോടെ പ്രസിഡന്‍റ് പുടിന്‍റെ അറസ്റ്റ് വെല്ലുവിളി ആയേക്കുമെന്നാണ് ഡിഡബ്ല്യു ന്യൂസ് പുറത്തു വിടുന്ന വിവരം. യുക്രൈനിലെ ജനങ്ങളെ ബോധപൂര്‍വം ദ്രോഹിക്കുന്നു എന്ന ആരോപണം റഷ്യ നിരസിച്ചിട്ടുണ്ട്. എന്നാല്‍ യുക്രൈന്‍റെ ഊര്‍ജ മേഖല തങ്ങള്‍ ലക്ഷ്യമിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയെ നയിക്കുന്ന റോം ചട്ടങ്ങളില്‍ 2000 ലാണ് റഷ്യ ഒപ്പുവച്ചത്. എന്നാല്‍ ഇതില്‍ അംഗമാകാനുള്ള കരാര്‍ റഷ്യ അംഗീകരിച്ചിരുന്നില്ല. ക്രിമിയയിലെ റഷ്യന്‍ അധിനിവേശത്തെ കുറിച്ച് കോടതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ 2016ല്‍ റോം ചട്ടങ്ങളില്‍ നിന്ന് റഷ്യ പിന്‍വാങ്ങുകയായിരുന്നു. 2022 ഫെബ്രുവരിയില്‍ യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതു മുതല്‍ നിരവധി അന്താരാഷ്‌ട്ര സംഘടനകളുമായുള്ള റഷ്യയുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു.

ABOUT THE AUTHOR

...view details