റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകരുമായി യാത്ര ചെയ്‌ത ബസ് പാലത്തിലിടിച്ച് മറിഞ്ഞു. അപകടത്തിൽ 20 പേർ മരിച്ചു. തെക്കു പടിഞ്ഞാറൻ സൗദി അറേബ്യയിൽ തിങ്കളാഴ്‌ചയാണ് സംഭവം. തിങ്ങിനിറഞ്ഞ ബസ് പാലത്തിലിടിക്കുകയും മറിയുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ബസിൽ തീ പടർന്നതോടെ അപകടം വർധിച്ചു.
സൗദി സ്‌റ്റേറ്റ് മീഡിയ അൽ-എഖ്ബാരിയ ടിവിയുടെ റിപ്പോർട്ട് പ്രകാരം തീ പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസമാവുകയായിരുന്നു. 20 മരണങ്ങൾക്ക് പുറമെ അപകടത്തിൽ മറ്റ് 29 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. യമനുമായി അതിർത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറൻ അസീർ പ്രവിശ്യയിൽ വാഹനത്തിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് അപകടമുണ്ടായത്. റമദാനിലെ ആദ്യ ആഴ്ച തന്നെ ഉംറ നിര്‍വഹിക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.