ധാക്ക (ബംഗ്ലാദേശ്) : ബംഗ്ലാദേശ് 12-ാം പൊതു തെരഞ്ഞെടുപ്പ് (Bangladesh election result) ഫലം പുറത്ത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഞ്ചാം തവണയും ഭരണത്തിൽ (Sheikh Hasina re-elected for fifth term in Bangladesh). ഇന്നലെ (ജനുവരി 7) നടന്ന തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വോട്ട് ബഹിഷ്‌കരിച്ചിരുന്നു.
ബിഎൻപിയുടെ അഭാവത്തിൽ അവാമി ലീഗ് (Awami League) പാർട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഷെയ്ഖ് ഹസീന (Sheikh Hasina) യുടെ പാർട്ടിയായ അവാമി ലീഗ് തുടർച്ചയായി നാലാം തവണയാണ് വിജയിക്കുന്നത്. എന്നാൽ രാജ്യത്ത് 1991-ൽ ജനാധിപത്യം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാനമാണ് രേഖപ്പെടുത്തിയതെന്ന് പ്രമുഖ ബംഗ്ലാദേശ് പത്രം റിപ്പോർട്ട് ചെയ്‌തു.
അതേ സമയം അവാമി ലീഗ് തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗികമായ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. പ്രധാന പ്രതിപക്ഷമായ ബിഎൻപിയും മറ്റ് 15 പാർട്ടികളും തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നതോടെ അവാമി ലീഗ് അഞ്ച് മണ്ഡലങ്ങളിൽ വിജയിച്ചു. എന്നാൽ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആഘോഷ പ്രകടനങ്ങൾ നടത്തരുതെന്ന് ഷെയ്ഖ് ഹസീന പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു.
തെരഞ്ഞെടുപ്പിൽ 2,49,962 വോട്ടുകൾ നേടിയ ഗോപാൽഗഞ്ച്-3 മണ്ഡലത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എതിരില്ലാതെ വിജയിച്ചു. ഈ മണ്ഡലത്തിലെ ആകെ സീറ്റുകളുടെ എണ്ണം 108 ആണ്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുള്ളതായി അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ക്വാദർ പറഞ്ഞിരുന്നു.
ഇത് രാജ്യത്തെ ജനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്ന് ഒബൈദുൽ ക്വാദർ പറഞ്ഞു. നിരവധി പ്രതിസന്ധികളെ തരണം ചെയ്‌ത് സ്വതന്ത്രവും സമാധാനപരവുമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും എന്നാൽ ബിഎൻപി ആഗ്രഹിച്ചത് ബംഗ്ലാദേശിലെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.