ദുബൈ: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ യുഎഇയിലെ വിവിധ ജയിലുകളിൽ നിന്നും 400 പാകിസ്ഥാനി തടവുകാരെ മോചിപ്പിച്ചു. ചെറിയ കുറ്റകൃത്യങ്ങൾക്ക് തടവിലായവരാണ് ഇവരിൽ അധികമെന്നും യുഎഇ സർക്കാർ വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അബുദാബിയിലെ പാകിസ്ഥാൻ എംബസി അറിയിച്ചു. 400 തടവുകാരിൽ 189 പേർ ഇതിനോടകം തന്നെ ഫ്ലൈ ദുബൈ വിമാനത്തിൽ പാകിസ്ഥാനിൽ എത്തിയതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത വിമാനം ഉടൻ തന്നെ പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ് വ്യാപനം; 400 പാകിസ്ഥാന്‍ തടവുകാരെ മോചിപ്പിച്ച് യുഎഇ - 400 Pakistani prisoners
കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ചെറിയ കൃറ്റകൃത്യങ്ങൾക്ക് ജയിലിലായവരെ മോചിപ്പിക്കാൻ യുഎഇ സർക്കാർ തീരുമാനിച്ചത്

400 പാകിസ്ഥാനി തടവുകാരെ മോചിപ്പിച്ച് യുഎഇ
മടങ്ങിയെത്തുന്ന എല്ലാ പാകിസ്ഥാനികളെയും നിരീക്ഷണത്തിൽ പാർപ്പിക്കുമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അഷ്ഫാക്ക് ഖാൻ അറിയിച്ചു. നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച നൂറുകണക്കിന് പാകിസ്ഥാനികൾ അബുദാബിയിലെ എംബസി, ദുബൈയിലെ കോൺസുലേറ്റ് എന്നിവിടങ്ങളിൽ പ്രകടനം നടത്തിയിരുന്നു. തുടർന്നാണ് തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് 19നെ തുടർന്ന് പലർക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ്. യുഎഇയിൽ ഇതുവരെ 4900 ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 28 ആയി.