കേരളം

kerala

ETV Bharat / international

ഇസ്രായേല്‍- യു എ ഇ ഒത്തുതീര്‍പ്പ്: ഈ നൂറ്റാണ്ടിന്‍റെ കരാര്‍

ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുണ്ടാക്കിയ കരാറിനെ കുറിച്ച് വിശദീകരിക്കുകയാണ് മുന്‍ അംബാസിഡറായ (ഐ എഫ് എസ്) ജെ കെ ത്രിപാഠി ഈ ലേഖനത്തില്‍ ചെയ്യുന്നത്.

By

Published : Aug 19, 2020, 11:32 AM IST

ഇസ്രായേല്‍- യു എ ഇ ഒത്തുതീര്‍പ്പ്  ഈ നൂറ്റാണ്ടിന്‍റെ കരാര്‍  ഇസ്രായേല്‍  യു എ ഇ  Israel UAE accord  Israel  UAE  The deal of the century
ഇസ്രായേല്‍- യു എ ഇ ഒത്തുതീര്‍പ്പ്: ഈ നൂറ്റാണ്ടിന്‍റെ കരാര്‍

ഓഗസ്റ്റ് 13ന് യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്‌ ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള കരാര്‍ പ്രഖ്യാപിക്കുകയുണ്ടായി. പ്രസ്‌തുത സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്‌താവന ഈ ഒത്തുതീര്‍പ്പിനെ 'ചരിത്രപരമെന്നും'' അതോടൊപ്പം 'നൂറ്റാണ്ടിന്‍റെ ഒത്തുതീര്‍പ്പ്'' എന്നും വിശേഷിപ്പിച്ചു. സമാധാന വീക്ഷണങ്ങളില്‍ വരച്ചു കാട്ടുന്ന പ്രദേശങ്ങളുടെ മേലുള്ള സമ്പൂര്‍ണ അധികാര പ്രഖ്യാപനം ഇസ്രായേല്‍ റദ്ദാക്കുകയും ചെയ്യും എന്ന് സംയുക്ത പ്രസ്‌താവന കൂട്ടിചേര്‍ക്കുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുക, പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കുന്നതിലൂടെ വൈറസിനെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും സഹകരിക്കുക, മതപരമായ ആവശ്യങ്ങള്‍ക്ക് ജറുസലേമും അല്‍ അക്‌സ പള്ളിയും സന്ദര്‍ശിക്കുവാന്‍ മുസ്ലീം തീർഥാടകരെ അനുവദിക്കുക, മധ്യ പൂര്‍വ്വേഷ്യയുടെ തന്ത്രപരമായ അജണ്ട മുന്‍ നിര്‍ത്തി യു എ ഇ യും യു എസ് എ യും സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമാണ്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്‌ മധ്യസ്ഥം വഹിച്ചു കൊണ്ട്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യഹുവും യു എ ഇ കിരീടാവകാശിയായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍-നഹ്യാനും തമ്മില്‍ ഉണ്ടാക്കിയ ഈ കരാര്‍ ജനുവരി 28ന് ട്രംപ്‌ തന്‍റെ “സമാധാനത്തിന്‍റെ വീക്ഷണം'' എന്ന രേഖ സമര്‍പ്പിച്ച വൈറ്റ് ഹൗസിലെ സ്വീകരണ വേളയ്ക്ക് ശേഷം, തുടക്കത്തില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ നടന്ന നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഒപ്പു വെച്ചിരിക്കയാണ്.

അടുത്ത മൂന്നാഴ്‌ചക്കുള്ളില്‍ മുതല്‍ മുടക്ക്, വിനോദ സഞ്ചാരം, സുരക്ഷ, സാംസ്‌കാരിക വിനിമയം, പരിസ്ഥിതി, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന കരാറുകളില്‍ ഒപ്പു വെയ്ക്കുന്നതിനായി ഇരു വിഭാഗങ്ങളും കൂടിക്കാണും. എന്നാല്‍ പാലസ്തീനും ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഒരു പരിഹാരം കാണുന്നതു വരെ ജറുസലേമില്‍ ഒരു എംബസി തങ്ങള്‍ സ്ഥാപിക്കില്ല എന്ന് യു എ ഇ അതിശക്തമാം വിധം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വെസ്റ്റ് ബാങ്കിലേക്ക് രാജ്യം വ്യാപിപ്പിക്കുവാനുള്ള തന്‍റെ പദ്ധതി വൈകിപ്പിക്കുവാന്‍ തയ്യാറാണെന്ന് നെതാന്യഹു ഇക്കാര്യം സംബന്ധിച്ച് അവകാശപ്പെടുന്നുണ്ട്.

അതാത് രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നേരിടാന്‍ പോകുന്ന കടുത്ത വിമര്‍ശനങ്ങളെ മറി കടക്കുന്നതിനു വേണ്ടി ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ കൈകൊണ്ടിരിക്കുന്ന ജാഗ്രതയോടെയുള്ള നിലപാടായി വേണം ഇതിനെ കരുതുവാന്‍. ഇസ്രായേലിനു നേരെ ഗള്‍ഫ് രാജ്യങ്ങളുടെ കൂടുതല്‍ വഴക്കത്തോടെയുള്ള സമീപനങ്ങളെ ചൂണ്ടി കാട്ടുന്ന തരത്തിലുള്ള സംഭവങ്ങളാണ് എന്തായാലും ഇക്കഴിഞ്ഞ കാര്യങ്ങളില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നെതാന്യഹു ഒമാന്‍ സന്ദര്‍ശിച്ചതും, ഇരു കൂട്ടരുടെയും ഈ മേഖലയിലെ പൊതു ശത്രുവായ ഇറാന്‍റെ സ്വാധീനം കുറച്ചു കൊണ്ടു വരുന്നതിനായി രഹസ്യാന്വേഷണ വിവരങ്ങള്‍ കഴിഞ്ഞ രണ്ട് ദശാബ്ങ്ങളിലായി പങ്കു വെച്ചു കൊണ്ട് ഇസ്രായേലുമായുള്ള പിന്നാമ്പുറ സഹകരണം യു എ ഇ മുന്നോട്ട് കൊണ്ടു പോയതും, ഫിഫ ലോകകപ്പ് എന്ന മഹാ സംഭവം നടത്തുവാന്‍ പോകുന്നതിന്‍റെ ഭാഗമായി ഇസ്രായേലില്‍ നിന്നും രഹസ്യാന്വേഷണ വിവരങ്ങള്‍ സ്വീകരിക്കുവാന്‍ ഖത്തര്‍ കാട്ടുന്ന അതീവ താല്‍പര്യവും, പാലസ്‌തീന്‍ പ്രസ്ഥാനത്തിനു വേണ്ടി കൈയയച്ച് സംഭാവന ചെയ്‌തിരുന്ന രാജ്യങ്ങളുടെ സാമ്പത്തിക പരാധീനതയും, ഒരു രാജ്യമെന്ന നിലയില്‍ നില നില്‍ക്കുവാനുള്ള ഇസ്രായേലിന്‍റെ അവകാശത്തെ സൗദി കിരീടാവകാശി സല്‍മാന്‍ അംഗീകരിക്കുകയും അതോടൊപ്പം സൗദിയിലേക്ക് സന്ദര്‍ശനം നടത്തുവാന്‍ ഇസ്രായേലി ബിസിനസുകാര്‍ക്ക് സമ്മതം നല്‍കിയതും, ദീര്‍ഘകാലം ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതിലെ വ്യർഥത മുസ്ലീം രാഷ്ട്രങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായതുമെല്ലാം ഈ ജൂത രാഷ്ട്രവുമായി ഒരു ഒത്തുതീര്‍പ്പിലേക്ക് പതുക്കെ നീങ്ങുവാന്‍ ഗള്‍ഫ് രാജ്യങ്ങളെ നയിച്ചു കൊണ്ടിരിക്കുകയാണ്.

ഈ കരാറിനെ കുറിച്ചുള്ള മറ്റ് രാഷ്ട്രങ്ങളുടെ പ്രതികരണങ്ങളില്‍ മിക്കവയും ഒരു തരത്തില്‍ അവരവരുടെ പ്രഖ്യാപിത വിദേശ നയങ്ങള്‍ക്ക് അനുസൃതമായി കൊണ്ടുള്ളതു തന്നെയാണ്. കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്ന് രാജ്യങ്ങളും എന്തായാലും അതീവ സന്തുഷ്ടര്‍ തന്നെയാണ്. നെതാന്യഹു തങ്ങളെ വഞ്ചിച്ചു എന്ന് ഇസ്രായേലിലെ സ്ഥിര താമസക്കാരായ വലതുപക്ഷ ഗ്രൂപ്പുകള്‍ വിമര്‍ശിക്കുന്നുണ്ട്. ജിസിസി രാഷ്ട്രങ്ങളിലെ ഏറ്റവും വലിയവരായ സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായ പ്രതികരണമൊന്നും നല്‍കിയിട്ടില്ല. മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധങ്ങള്‍ ഒരുപക്ഷെ വിലയിരുത്താന്‍ വേണ്ടി കാത്തിരിക്കുകയായിരിക്കാം അവര്‍. അതേ സമയം യുഎസ്എയുമായും യുഎഇയുമായും ഉള്ള സൗദിയുടെ വളരെ അടുത്ത ബന്ധം കണക്കിലെടുക്കുമ്പോള്‍ കരാറിനെ അവര്‍ തള്ളി പറയുവാനുള്ള സാധ്യത വളരെ കുറവാണ്. ഖത്തറും ബഹ്റിനും കരാറിനെ സ്വാഗതം ചെയ്‌തു കഴിഞ്ഞിരിക്കുന്നു.

പലസ്‌തീനോടുള്ള തങ്ങളുടെ അതിശക്തമായ പിന്തുണ മൂലം ഒരുപക്ഷെ കുവൈറ്റ് തങ്ങളുടെ പ്രതികരണവുമായി മുന്നോട്ട് വരുവാന്‍ അല്‍പം താമസിച്ചേക്കും. അതേ സമയം ഒമാന്‍ കരാറിനെ പുന്തുണച്ചു കഴിഞ്ഞു. ഇസ്രായേലുമായി നിലവില്‍ തന്നെ നയ തന്ത്ര ബന്ധങ്ങളുള്ള ഈജിപ്തും ജോര്‍ദാനും സ്വാഭാവികമായും കരാറിനെ പുന്തുണയ്ക്കുന്നു. എന്നാല്‍ ഈ പ്രശ്‌നത്തില്‍ മുസ്ലീം ലോകം ഇരുപക്ഷങ്ങളിലുമായി വിഭജിച്ചു നില്‍ക്കുകയാണ്. പ്രതീക്ഷിച്ചതു പോലെ പാലസ്തീന്‍ കരാറിനെ തള്ളി കളയുകയും നിന്ദിക്കുകയും ചെയ്‌തപ്പോള്‍ ഹമാസിനെ സംബന്ധിച്ചിടത്തോളം അതൊരു “സയനിസ്റ്റ് താല്‍പര്യങ്ങളുടെ സംരക്ഷണത്തിനുള്ള” കരാര്‍ മാത്രമാണ്. “തന്ത്രപരമായ വിഡ്ഢിത്തം'' എന്നാണ് ഇറാന്‍ കരാറിനെ വിശേഷിപ്പിച്ചതെങ്കില്‍, യു എ ഇ യുമായുള്ള നയ തന്ത്ര ബന്ധത്തെ കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ടി വരുമെന്ന് തുര്‍ക്കി ഭീഷണി മുഴക്കിയിരിക്കുന്നു. “വെറും കാപട്യം'' എന്നാണ് തുര്‍ക്കി അതിനെ വിശേഷിപ്പിച്ചത്.

മലേഷ്യ കരാറിനെ “എരി തീയില്‍ എണ്ണ ഒഴിക്കല്‍'' എന്ന് വിശേഷിപ്പിച്ചപ്പോള്‍, ഇന്തോനേഷ്യ ഇനിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍റെ നിലപാടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ചെകുത്താനും കടലിനുമിടയില്‍ പെട്ട പോലായ അവര്‍ “ദൂരവ്യാപക പ്രത്യാഘാതങ്ങള്‍'' ഉളവാക്കുന്ന പ്രസ്‌തുത കരാറിനെ തങ്ങള്‍ വിശകലനം ചെയ്‌തു കൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് പറഞ്ഞത്. പ്രമുഖ പാശ്ചാത്യ രാജ്യങ്ങള്‍ ഒക്കെയും സ്വാഭാവികമായും ഈ കരാറിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്.

ഇനി ഈ കരാറില്‍ നിന്നും ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കാന്‍ പോകുന്നത്? ഒന്നാമതായി അഫ്ഗാനിസ്ഥാന്‍-താലിബന്‍ കരാറിലൂടെയും, ഇപ്പോല്‍ ഇസ്രായേല്‍-എമിറേറ്റ്‌സ് കരാറിലൂടേയും തങ്ങള്‍ ഒരു സമാധാന കരാര്‍ മദ്ധ്യസ്ഥരാണെന്ന പ്രാമുഖ്യം നേടിയെടുത്ത യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ ട്രംപിന് ഇനി മെച്ചപ്പെട്ട സാധ്യതകളോടു കൂടി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇറങ്ങാവുന്നതാണ്. യു എസ് സമ്പദ് വ്യവസ്ഥയില്‍ പ്രാമുഖ്യം പുലര്‍ത്തുന്ന ഇസ്രായേലി ലോബി അദ്ദേഹത്തിനു വേണ്ടി ഇനി അരയും തലയും മുറുക്കിയിറങ്ങും. 1978ലെ ക്യാമ്പ് ഡേവിഡ് ഒത്തുതീര്‍പ്പു പോലുള്ള കാര്യങ്ങളില്‍ സംഭവിച്ചതു പോലെ ഇരുകൂട്ടര്‍ക്കും സമാധാനത്തിനുള്ള നോബല്‍ സമ്മാനം പോലും കിട്ടില്ലെന്ന് ആരുകണ്ടു? മാത്രമല്ല, വിടുവായനായ ട്രംപ് സ്വയം ഈ സമ്മാനത്തിനു താന്‍ അര്‍ഹനാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. മേലില്‍ ഇസ്രായേലിനെ കൈകാര്യം ചെയ്യുമ്പോള്‍ തലവേദന കുറവായിരിക്കും യു എ ഇ ക്കും അവരുടെ അയല്‍ക്കാര്‍ക്കും.

ഈ മേഖലയില്‍ “ഒരു മധ്യവര്‍ത്തി ശക്തിയായി'' ഉയര്‍ന്നു വരുവാന്‍ ആഗ്രഹിക്കുന്ന എമിറേറ്റ് രാജ്യങ്ങള്‍ക്കും ഇത് നന്നായി ഇണങ്ങും. സൗദി അറേബ്യയുടെ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രമായിക്കൊണ്ട് (സൗദി അറേബ്ബ്യയില്‍ നിന്നും വ്യത്യസ്‌തമായി യെമനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന യു എ ഇ യുടെ തീരുമാനത്തില്‍ ഇത് വ്യക്തമായി കണ്ടതാണ്) ഒരു സ്വന്തം വിദേശ നയം രൂപീകരിക്കുവാന്‍ യു എ ഇ ആഗ്രഹിക്കുന്നുണ്ട്. സൗദി അറേബ്യയും ഒമാനും പതുക്കെയെങ്കിലും കാലക്രമേണ അവരോടൊപ്പം ചേരുക തന്നെ ചെയ്യും.

തങ്ങളുടെ എണ്ണ സ്രോതസ്സുകള്‍ (സംശുദ്ധമായ ഊര്‍ജ്ജ ബദലുകള്‍ കൂടുതല്‍ ജനകീയമായി കഴിഞ്ഞാല്‍ എന്തു തന്നെയായാലും ഇവയെല്ലാം ഉപയോഗശൂന്യമാകും) അതിവേഗം വറ്റി കൊണ്ടിരിക്കുന്ന സൗദിയ്ക്ക് സാമ്പത്തിക പുരോഗതി നില നിര്‍ത്തി കൊണ്ടു പോകുവാന്‍ തങ്ങളുടെ വിശാലമായ ഭൂപ്രദേശങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യം വരും. മറ്റ് ജി സി സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ച് മാത്രം എണ്ണ സ്രോതസ്സുകളാണ് ഉള്ളതെങ്കിലും, ഗള്‍ഫ് മേഖലയിലെ രണ്ടാമത്തെ വലിയ രാജ്യമായ ഒമാനും അതിന്‍റെ ഭൂപ്രദേശങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ട ആവശ്യം ഉണ്ടാകും. ഇവിടെയാണ് തരിശ് മരുഭൂമികളെ കൃഷിയിടങ്ങളാക്കി മാറ്റുവാന്‍ വൈദഗ്ധ്യമുള്ള ഇസ്രായേലിന്‍റെ സഹായം ഇവര്‍ക്കെല്ലാം ഉപയോഗമാകുന്നത്.

ഇതിനു പുറമെ രഹസ്യാന്വേഷന പ്രവര്‍ത്തനങ്ങളിലും, പ്രതിരോധ ഉല്‍പാദനത്തിലും ഇസ്രായേലിനുള്ള അപാരമായ കഴിവ് അവരോടുള്ള സഹകരണത്തോടെ ഇറാനില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള ഏത് ആക്രമണങ്ങളേയും വിജയകരമായി ഒഴിവാക്കുവാനോ ചെറുക്കുവാനോ ഉള്ള കഴിവ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉണ്ടാക്കാൻ പോകുന്നത്. പാലസ്‌തീന്‍ സ്വാഭാവികമായും പരാജിതരാകും. ഈ കരാര്‍ നില നില്‍ക്കുകയാണെങ്കില്‍ തങ്ങളുടെ കൂടുതല്‍ ഭൂപ്രദേശങ്ങള്‍ ഇസ്രായേല്‍ കൈയ്യടക്കില്ല എന്നുള്ള പ്രതീക്ഷയില്‍ മാത്രം ഇനി അവര്‍ക്ക് കഴിയാം.

എമിറേറ്റുകള്‍ മറുഭാഗത്തേക്ക് കാലുമാറിയതോടെ അത് ഒരു പുതിയ സ്വാധീന പ്രഭാവം സൃഷ്ടിച്ചേക്കും. അതിനാല്‍ കൂടുതല്‍ ഉദാരമായി സംഭാവന ചെയ്യുന്നവരെ കണ്ടെത്തുക എന്നുള്ളത് പാലസ്‌തീനെ സംബന്ധിച്ചിടത്തോളം പ്രയാസകരമായി മാറും. ഇനിയും എത്രത്തോളം ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പല മുസ്ലീം രാജ്യങ്ങളും ഇതിനെ പിന്തുണയ്ക്കാന്‍ ഇടയുള്ളതിനാല്‍ തുര്‍ക്കിയ്ക്ക് അവര്‍ക്കിടയില്‍ ഇനി സൗഹൃദങ്ങള്‍ കുറച്ച് മാത്രമേ കണ്ടെത്താന്‍ കഴിയൂ. ഇറാഖ്, ഗള്‍ഫ് രാഷ്ട്രങ്ങള്‍, അഫ്ഗാനിസ്ഥാന്‍, ഒട്ടും പ്രവചിക്കാന്‍ കഴിയാത്ത തരത്തിലുള്ള പാക്കിസ്ഥാനെ പോലുള്ള സുഹൃത്തുക്കള്‍ എന്നിവയെ ഒക്കെയായിരിക്കും ഇറാന്‍ ഇനി തങ്ങള്‍ക്ക് ചുറ്റും കാണുക.

ഈ സാഹചര്യത്തില്‍ രണ്ട് തുല്യമായ മോശപ്പെട്ട ബദലുകള്‍ കൊണ്ട് അടങ്ങേണ്ടി വരും പാക്കിസ്ഥാന്. മതപരമായും സാമ്പത്തികമായും മുസ്ലീം ലോകത്തെ ഭരിച്ചു വരുന്നത് സൗദി അറേബ്യ ആണെങ്കിലും, ഏക മുസ്ലീം ആണവ ശക്തി എന്നുള്ള നിലയില്‍ മുസ്ലീങ്ങളുടെ രാഷ്ട്രീയ നേതൃത്വമായി മാറുവാന്‍ പാക്കിസ്ഥാന്‍ എന്നും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ കരാറിന്‍റെ പേരില്‍ മുസ്ലീം രാജ്യങ്ങള്‍ രണ്ട് തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ കരാറിനെ പിന്തുണയ്ക്കുകയാണെങ്കില്‍ തുര്‍ക്കിയും മലേഷ്യയും ഇറാനും പോലുള്ള സഖ്യ രാഷ്ട്രങ്ങളില്‍ നിന്നും അവര്‍ ഒറ്റപ്പെടും. അതോടു കൂടി മുസ്ലീം ലോകത്തെ നയിയ്ക്കുക എന്ന അഭിലാഷം വായുവിലലിഞ്ഞ് ഇല്ലാതാവുകയും ചെയ്യും. മറിച്ച് പാക്കിസ്ഥാന്‍ കരാറിനെ എതിര്‍ക്കുകയാണെങ്കില്‍ യു എ ഇ യുമായും സൗദി അറേബ്യയുമായും (എണ്ണ ഇറക്കുമതിക്ക് വേണ്ടിയുള്ള വായ്പാ, കട സൗകര്യങ്ങള്‍ നിര്‍ത്തലാക്കി) നിലവില്‍ തന്നെ മോശമായിട്ടുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്യും.

സൗദി അറേബ്യയിലും യു എ ഇ യിലുമാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ ഉള്ളത്. അവിടങ്ങളില്‍ തൊഴിലെടുത്തു കൊണ്ടും മറ്റും അവര്‍ അയയ്ക്കുന്ന പണം പാക്കിസ്ഥാന്‍റെ വറ്റി കൊണ്ടിരിക്കുന്ന വിദേശ നാണ്യ ശേഖരത്തിലേക്ക് മുതല്‍കൂട്ടാകുന്നുണ്ട്. അതിനാല്‍ ഇത് പാക്കിസ്ഥാനെ തീര്‍ത്തും പാപ്പരാക്കി മാറ്റും. കരാറിനെ സ്വാഗതം ചെയ്‌തു കഴിഞ്ഞ ചൈനയും തങ്ങളുടെ “എക്കാലത്തേയും സുഹൃത്തായ” ഈ ദരിദ്ര രാജ്യത്തിന് കൂടുതല്‍ വായ്‌പ നല്‍കുവാന്‍ അതോടെ രണ്ടു വട്ടം ആലോചിക്കും. മറ്റ് മുസ്ലീം രാജ്യങ്ങള്‍ക്കാകട്ടെ ഇക്കാര്യത്തില്‍ ഉപരിപ്ലവമായ സ്വാധീനമേ ഉള്ളൂ.

ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ തോതില്‍ മുതല്‍ മുടക്കിയിരിക്കുന്നതിനാല്‍ ചൈന വളരെ ജാഗ്രതയോടു കൂടിയുള്ള ഒരു സാമ്പത്തിക നയമേ സ്വീകരിക്കുകയുള്ളൂ. ഇറാന്‍റെ കൂടെ നില്‍ക്കണമോ അതോ ഗള്‍ഫിന്‍റെ കൂടെ നില്‍ക്കണമോ എന്നുള്ള കാര്യത്തില്‍ നില്‍ക്കക്കള്ളിയില്ലാതാകണം അല്ലെങ്കില്‍ ചൈനക്ക്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മേലില്‍ ഇസ്രായേലുമായുള്ള നമ്മുടെ ബന്ധം അറബ് രാജ്യങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നത് വേദനാ ജനകമാകുന്ന ഒരു സാഹചര്യം മേലില്‍ ഉണ്ടാവില്ല എന്നു തന്നെയാണ് ഈ കരാറു കൊണ്ടുള്ള നേട്ടം. സൗദി അറേബ്യയുമായും യു എ ഇ യുമായും വര്‍ധിച്ചു വരുന്ന നമ്മുടെ ബന്ധവും, ഇസ്രായേലുമായുള്ള മികച്ച ബന്ധങ്ങളുമെല്ലാം ഉരസലുകൾ ഒന്നുമില്ലാതെ ഇരുപാര്‍ശ്വങ്ങളിലുമായി മുന്നോട്ട് പോകുവാന്‍ നമുക്ക് സഹായകരമാവും. അതേ സമയം തന്നെ പാലസ്‌തീനോടുള്ള നമ്മുടെ ധാര്‍മികവും രാഷ്ട്രീയവുമായ പിന്തുണ തുടരുകയും ചെയ്യാം.

ഈ മേഖലയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ അതിന്‍റെ സ്വാധീനം ചെലുത്തുവാന്‍ പോകുന്ന പുതിയ ഭൂ-രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തുവാന്‍ പോകുന്ന ഇതിന്‍റെയൊക്കെ ഒരു വ്യക്തമായ ചിത്രം സമീപ ഭാവിയില്‍ തന്നെ ഉയര്‍ന്നു വരും.

ABOUT THE AUTHOR

...view details