കേരളം

kerala

By

Published : Mar 4, 2022, 9:13 AM IST

ETV Bharat / international

ആണവനിലയത്തിന് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈൻ

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സ്ഥിതിചെയ്യുന്ന യുക്രൈനിലെ എനര്‍ഗദാര്‍ നഗരത്തില്‍ റഷ്യ ആക്രമണം ശക്തമായിരിക്കുകയാണ്. യുക്രൈനിലെ 15 ആണവനിലയങ്ങള്‍ യുദ്ധത്തില്‍ അപകടത്തില്‍ പെട്ടേക്കാം എന്ന് യുഎന്‍ ആണവനിരീക്ഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

Russians begin shelling Europe's largest nuclear power plant  Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  vladimir putin  Russia-Ukraine War Crisis  russia declares war on ukraine  Russia-Ukraine live news  യുക്രൈന്‍ റഷ്യയുദ്ധം  യുക്രൈനിലെ എനര്‍ഗദാര്‍ നഗരത്തില്‍ റഷ്യന്‍ ആക്രമണം  നാറ്റോ നോഫ്ലിയിങ് സോണ്‍ പ്രഖ്യാപിക്കണമെന്ന് യുക്രൈന്‍
യുക്രൈനിലെ ആണവനിലത്തിന് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈനിയന്‍ അധികൃതര്‍

കീവ്:യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സ്ഥിതിചെയ്യുന്ന യുക്രൈനിലെ എനര്‍ഗദാര്‍ നഗരത്തില്‍ റഷ്യ ആക്രമണം ശക്തമാക്കി. ആണവനിലയത്തിന് നേരെയും റഷ്യ ഷെല്ലിങ് നടത്തുകയാണെന്ന് ആണവനിലയ അധികൃതര്‍ വ്യക്തമാക്കി. യുക്രൈനിലെ മൊത്തം വൈദ്യുത ഉല്‍പ്പാദനത്തിന്‍റെ കാല്‍ഭാഗവും ഈ നിലയത്തില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

ഇന്ന് പുലര്‍ച്ചയാണ് ഷെല്ലിങ് ആരംഭിച്ചതെന്ന് യുക്രൈനിയന്‍ അധികൃതര്‍ വ്യക്തമാക്കി. നീപ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന എനര്‍ഗദാറിന്‍റെ നിയന്ത്രണത്തിന് വേണ്ടി ഇന്നലെ തന്നെ റഷ്യ പോരാട്ടം ആരംഭിച്ചിരുന്നു. ഈ നഗരത്തിന്‍റെ നിയന്ത്രണം ലഭ്യമായാല്‍ യുക്രൈനിന്‍റെ ബാക്കിയുള്ള പ്രദേശങ്ങള്‍ക്ക് കടലിലേക്കുള്ള പ്രവേശനം ഇല്ലാതാകും. നഗരത്തിന്‍റെ നിയന്ത്രണം പിടിച്ചെടുക്കുന്നതില്‍ റഷ്യ വലിയ മുന്നേറ്റം കൈവരിച്ചത്.

അതേസമയം റഷ്യന്‍ സൈന്യത്തിനെതിരെ ഗറില്ലായുദ്ധം നടത്താന്‍ യുക്രൈനിയന്‍ നേതൃത്വം എനര്‍ഗദാറിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ദുരിതാശ്വാസ സഹായം ഉറപ്പാക്കാനും ജനങ്ങളെ യുദ്ധമേഖലയില്‍ നിന്ന് ഒഴിപ്പിക്കുന്നതിനും വേണ്ടി സുരക്ഷിത പാതയൊരുക്കാന്‍ റഷ്യ -യുക്രൈന്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ ധാരണയായതിന് പിന്നാലെയാണ് എനര്‍ഗദാറില്‍ പോരാട്ടം ശക്തമായിരിക്കുന്നത്. അതേസമയം യുക്രൈന്‍ തലസ്ഥാനമനായ കീവ് കീഴടക്കാനുള്ള റഷ്യന്‍ സൈന്യത്തിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകുന്നത്.

നഗരങ്ങളില്‍ മിസൈല്‍ ആക്രമണം ശക്തമാക്കി റഷ്യ

യുക്രൈന്‍ സൈന്യം കനത്ത പ്രതിരോധമാണ് കീവിന് വേണ്ടി നടത്തുന്നത്. അതേസമയം തെക്കന്‍ യുക്രൈനില്‍ വലിയ മുന്നേറ്റമാണ് റഷ്യന്‍ സൈന്യം നടത്തുന്നത്. യുക്രൈനിലെ വിവിധ നഗരങ്ങളില്‍ മിസൈല്‍ ആക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും റഷ്യന്‍ സൈന്യം വര്‍ധിപ്പിച്ചിരിക്കുകയാണ്.

എനര്‍ഗദാറിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ യുക്രൈന്‍ സൈന്യം റഷ്യന്‍ സൈന്യത്തെ ചെറുത്തുകൊണ്ടിരിക്കുകയാണെന്ന് എനര്‍ഗദാര്‍ മേയര്‍ വ്യക്തമാക്കി. യുക്രൈനിലെ 15 ആണവനിലയങ്ങള്‍ യുദ്ധത്തില്‍ അപകടത്തില്‍ പെട്ടേക്കാം എന്ന് യുഎന്‍ ആണവനിരീക്ഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു. ഈ ആശങ്ക യുഎന്‍ പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ആണവനിലയം സ്ഥിതിചെയ്യുന്ന എനര്‍ഗദാറില്‍ റഷ്യയുടെ ഷെല്ലാക്രമണം ഉണ്ടാകുന്നത്.

ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് ആളുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്. അമ്പതിനായിരത്തോളം ആളുകളാണ് എനര്‍ഗദാറിലെ താമസക്കാര്‍. റഷ്യന്‍ സൈനിക വ്യൂഹം ആണവലനിലയത്തിന്‍റെ നേര്‍ക്ക് അടുക്കുകയാണെന്ന് എനര്‍ഗദാര്‍ മേയര്‍ ദിമിത്രോ ഒര്‍ലോവും ആണവനിലയത്തിന്‍റെ നടത്തിപ്പുകാരായ യുക്രൈനിയന്‍ സ്റ്റേറ്റ് ആണവോര്‍ജ കമ്പനിയും വ്യക്തമാക്കി.

നോൺ ഫ്ലയിങ് സോണ്‍ പ്രഖ്യാപിക്കണമെന്ന് യുക്രൈന്‍

കലേഷ്‌നിക്കോവ് തോക്കുകളുമായി സിവിലിയന്‍ വേഷത്തില്‍ കുറേ ചെറുപ്പക്കാര്‍ നഗരത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് യുക്രൈനിയന്‍ അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ ആളുകളുടെ അപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രവേശിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. യുക്രൈനിലെ ആണവനിലയങ്ങള്‍ക്ക് മുകളിലുള്ള വ്യോമപാത അടച്ചതായി പാശ്ചാത്യ ശക്തികള്‍ പ്രഖ്യപിക്കണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി ഡെനീസ് ഷിമേഹല്‍ ആവശ്യപ്പെട്ടു. വ്യോമപാത അടച്ചതായി പ്രഖ്യാപിച്ചാല്‍ അതിന് ശേഷം റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ പറക്കുകയാണെങ്കില്‍ വെടിവെച്ചിടും എന്നാണ് ഇതിന്‍റെ അര്‍ഥം. യുക്രൈന്‍ ആണവനിയങ്ങളുടെ സുരക്ഷ യുക്രൈനിന്‍റെ മാത്രം പ്രശ്ന്നമല്ലെന്നും ലോകത്തിന്‍റേതു കൂടിയാണെന്നും യുക്രൈന്‍ പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ ഇത്തരത്തില്‍ വ്യോമപാതനിരോധനം (no-fly zone ) യുക്രൈനില്‍ പ്രഖ്യപിക്കില്ലെന്നാണ് നാറ്റോ സംഖ്യസേന പറയുന്നത്. അങ്ങനെ പ്രഖ്യാപിക്കുകയാണെങ്കില്‍ റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തിലേക്ക് അത് വഴിവെക്കും. അതെസമയം ദക്ഷിണ യുക്രൈനിലെ ഖാഴ്‌സന്‍ നഗരം പിടിച്ചെടുത്തതായി റഷ്യ പ്രഖ്യാപിച്ചു. 28,000ത്തോളം ആളുകള്‍ താമസിക്കുന്ന കരിങ്കടല്‍ തുറമുഖ നഗരമാണ് ഖാഴ്‌സന്‍.

ഖാഴ്‌സന്‍ പിടിച്ചെടുത്തത് റഷ്യയ്ക്ക് നേട്ടം

ഖാഴ്‌സനിലെ സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്ത കാര്യം യുക്രൈനിയന്‍ അധികൃതരും വ്യക്തമാക്കി. യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് ശേഷം അവരുടെ നിയന്ത്രണത്തിലാകുന്ന ആദ്യത്തെ പ്രധാനപ്പെട്ട നഗരമാണ് ഖാഴ്‌സന്‍. അസോവ് കടലിലെ മറ്റൊരു തന്ത്രപ്രധാനമായ തുറമുഖമായ മരിയാപോളിനെ നിയന്ത്രണത്തിലാക്കാനുള്ള റഷ്യയുടെ ആക്രമണം തുടരുകയാണ്. ആക്രമണത്തിന് കടുത്ത ചെറുത്ത് നില്‍പ്പാണ് യുക്രൈന്‍ സൈന്യം നടത്തുന്നത്.

ആക്രമണത്തെ തുടര്‍ന്ന് മരിയാപോളിലെ ഭക്ഷണ സാധനങ്ങളുടെ വിതരണം, വൈദ്യുതിയും ജലവിതരണവുമെല്ലാം തടസ്സപ്പെട്ടിരിക്കുകയാണെന്ന് യുക്രൈനിയന്‍ അധികൃതര്‍ വ്യക്തമാക്കി. വൈദ്യസംഘം കുട്ടികളടക്കം ആക്രമണത്തില്‍ പരിക്കേറ്റവരെ സഹായിക്കുന്നതിന്‍റേയും സ്ഫോടനങ്ങളുടേയും ദൃശ്യങ്ങളാണ് മരിയപോളില്‍ നിന്ന് വരുന്നത്. മരിയപോളിന്‍റെ നിയന്ത്രണം കൂടി റഷ്യയ്ക്ക് ലഭിച്ചാല്‍ യുക്രൈനിന് അത് വലിയ തിരിച്ചടിയായിരിക്കും.

കരിങ്കടലിലേക്കും അസോവ കടലിലേക്കുമുള്ള പ്രവേശനമായിരിക്കും യുക്രൈനിന് ഇല്ലാതാവുക. റഷ്യ 2014ല്‍ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ക്രീമിയിലേക്ക് കരവഴിയുള്ള ബന്ധം സ്ഥാപിക്കാനും ഈ നഗരങ്ങള്‍ പിടിച്ചെടുക്കുന്നതിലൂടെ റഷ്യയ്ക്ക് സാധിക്കും. ആള്‍ബലവും ആയുധബലവും കുറവുള്ള യുക്രൈന്‍ സൈന്യം റഷ്യന്‍ സൈന്യത്തെ ശക്തമായി ചെറുക്കുന്നതാണ് യുക്രൈനില്‍ ഇപ്പോള്‍ കാണുന്നത്. ക്രിമിയ പിടിച്ചടക്കിയത് റഷ്യയ്ക്ക് വലിയ നേട്ടമാണ് ഇപ്പോഴത്തെ അവരുടെ സൈനിക നടപടിക്ക് നല്‍കുന്നതെന്ന് അമേരിക്കന്‍ മിലട്ടറി അധികൃതര്‍ വിലയിരുത്തുന്നു.

സൈനികര്‍ക്ക് വേണ്ടിയുള്ള ആയുധങ്ങളും മറ്റും ക്രിമിയ വഴി എളുപ്പം എത്തിക്കാന്‍ സാധിക്കും എന്നുള്ളതു കൊണ്ടാണ് ഈ നേട്ടം റഷ്യയ്ക്ക് ലഭിച്ചത്. റോഡുകളില്‍ മരങ്ങള്‍, ബാരിക്കേഡ് എന്നിവ സ്ഥാപിച്ച് റഷ്യന്‍ സൈനിക മുന്നേറ്റത്തെ തടഞ്ഞ് ഗറില്ലാ ആക്രമണം നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് യുക്രൈന്‍ നേതൃത്വം.

ALSO READ:LIVE UPDATES | അയവില്ലാതെ അധിനിവേശത്തിന്‍റെ എട്ടാം നാള്‍; ചോരക്കളമായി യുക്രൈൻ, അതിർത്തികള്‍ കടന്ന് കൂട്ട പലായനം

ABOUT THE AUTHOR

...view details